കഥ, കവിത, ലേഖനം, യാത്രാവിവരണം, പഠനം - എന്തുമാകട്ടെ. നിങ്ങളുടെ രചനകൾ ഇവിടെ പ്രസിദ്ധീകരിക്കാം. publish@keralapost.online എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചന അയക്കുക. നിങ്ങളുടെ പേര്, ഫോട്ടോ, ഫോൺനമ്പർ, രചനയോടൊപ്പം വയ്ക്കേണ്ട ചിത്രങ്ങൾ എന്നിവകൂടി ഉൾക്കൊള്ളിക്കുക. 8075 440 976, 88485 37 837 എന്നീ നമ്പരുകളിൽ WhatsApp മുഖേനയും അയയ്ക്കാവുന്നതാണ്.

ആറാം നാളിന്റെ ഒടുക്കം

അയാളുള്ള നഗരമാണിത്.
അതറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഈ നഗരത്തിലേക്ക് വന്നത്.
കഴിവതും മനസ്സിൽ നിന്ന് മായിക്കാൻ ശ്രമിച്ചു നോക്കി. പക്ഷേ പറ്റുന്നില്ല!
ഓർമ്മകൾ ഒരു അനുവാദവും കൂടാതെ ഉള്ളിലേക്ക് കയറി വരും… കുത്തി നോവിക്കും. ഉണങ്ങാത്ത മുറിവിലേക്ക് കുറ്റബോധത്തിന്റെ ആണികൊണ്ട് പോറിക്കും. ചോരപൊടിയുമ്പോഴുള്ള നമ്മുടെ നീറ്റൽ കണ്ടു ആനന്ദിക്കും.
കൊല്ലം നാലിനു മേലെയാകുന്നു ഈ കുറ്റബോധത്തിന്റെ വേദന തിന്ന് ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട്.
കുറ്റബോധത്തിന്റെ ആരംഭം. ഒടുക്കം മനസ്സിൽ ഭയത്തിന്റെ വേരുകൾ ആഴ്ത്തി തുടങ്ങിയത് ഞാനറിഞ്ഞു. അതിന്റെ പിരിമുറുക്കത്തിൽ എനിക്ക് ശ്വാസം മുട്ടിയപ്പോഴാണ്, ഇതിനൊരു അന്ത്യം വേണമെന്ന ചിന്തയുടെ ഒടുക്കത്തെ തീരുമാനത്തിൽ ആറു നാൾ മുമ്പത്തെ രാത്രിയിൽ ഞാൻ ഈ നഗരത്തിലേക്ക് വീണ്ടും വണ്ടി കയറിയത്.

നഗരം ഉറക്കത്തിലേക്ക് വീഴാൻ പോകുകയാണ്.
നഗരത്തിലെ ഈ ഹോട്ടൽ മുറിയുടെ മൂന്നാമത്തെ നിലയിലെ 309ാം മുറിയിലെ ജനാലയിലൂടെ ഞാൻ നഗരത്തെ നോക്കി..
ദൂരെ കാണുന്ന മൈതാനത്ത് മറൈൻ എക്സ്പോ നടക്കുന്നു. അത് തുടങ്ങിയ ദിവസമാണ് ഞാനിവിടെ വന്നത്. ഇന്ന് അത് തീരുകയാണ്.
തിരക്കുള്ള എക്സ്പോയിലൂടെ രണ്ടു പ്രാവശ്യം ഞാൻ കാഴ്ചകൾ കണ്ടു നടന്നു. നടത്തത്തിന്റെ ഇടയിൽ എല്ലായ്‌പ്പോഴും ചുറ്റിലും നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടങ്ങൾക്കിടയിൽ അയാളുണ്ടെന്ന തോന്നൽ ഉണ്ടായിക്കൊണ്ടിരുന്നു.

മീനുകളുടെ കൂട്ടം കൊണ്ടുണ്ടാക്കിയ ഗുഹ. അതിനുള്ളിൽ കടന്നു കഴിഞ്ഞാൽ പല നിറത്തിൽ മീൻകൂട്ടങ്ങൾ നമുക്ക് മുകളിലൂടെ നീന്തി പോകുന്നത് തല ഉയർത്തി നോക്കി നടക്കുമ്പോൾ പലയാവർത്തി എനിക്ക് ശ്വാസം മുട്ടി. ആഴക്കടലിനുള്ളിൽ പെട്ടവന്റെ വിഭ്രാന്തിയും ശ്വാസം ലഭിക്കാത്തവന്റെ വെപ്രാളവും ആ നേരം എന്നിൽ ഉടലെടുത്തു.
കൂട്ടം കൂട്ടമായും ഒറ്റയ്ക്ക് ഒരു മനുഷ്യനെ വിഴുങ്ങാൻ തക്ക വലിപ്പമുള്ളതുമായ സൃഷ്ടികൾ നമ്മെ തന്നെ നോക്കി ഒഴുകുന്നത് കാണുമ്പോൾ വീണ്ടും അയാളെക്കുറിച്ചുള്ള ചിന്ത എന്റെ ഉള്ളിലേക്ക് വരുന്നു.

തിടുക്കപ്പെട്ട് ഞാൻ അവിടെ നിന്നും താമസിക്കുന്ന ഹോട്ടലിലെ മുറിയിലേക്ക് പോയി.
മുറിക്കുള്ളിൽ ഇരുന്നു ജനാലയിലൂടെ ഞാൻ നഗരത്തിൽ.. ആൾക്കൂട്ടത്തിൽ… വാഹനങ്ങളിൽ…. ഒഴിഞ്ഞ മൂലയിൽ…. പത്രകടലാസ്സിൽ അയാളെ നോക്കിക്കൊണ്ടിരുന്നു.

***

“അവൾ വിളിച്ചപ്പോൾ വരേണ്ടിയിരുന്നില്ല…”

ആഴ്ചയിലൊരിക്കൽ പോകാറുള്ള നഗരത്തിലെ പുസ്തകശാലിയിൽ കൂട്ടുകാരനുമൊത്ത് ഇരിക്കുന്ന നേരമാണ് മൊബൈലിൽ അവളുടെ മെസ്സേജ് വന്നത്.

“24 നു കല്യാണമാണ്… നീ വരണം…”

കൂടൊരു കാർഡും. ഇൻവിറ്റേഷൻ കാർഡിലെ പേര് വായിച്ചപ്പോൾ അപരിചിതത്വം തോന്നി..
വാ തോരാതെ സംസാരിച്ചിരുന്ന എന്നിൽ നിന്ന് പെട്ടെന്നുണ്ടായ നിശബ്ദത കണ്ടിട്ടാകണം അവൻ കാര്യം അന്വേഷിച്ചത്.

***

പറഞ്ഞു രസം കൊള്ളിക്കാൻ തക്ക ഒന്നുമില്ലാത്ത ഒരു സാധാരണ പ്രണയം. ഒന്നിച്ചു പഠിച്ചവർ തമ്മിൽ ഒരു കാര്യത്തിലും സാമ്യത ഉണ്ടായിരുന്നില്ലെങ്കിലും എന്നും കാണുമ്പോഴും തമ്മിൽ ചിരിക്കുമായിരുന്നു. ചില ദിവസങ്ങളിൽ രണ്ടു വാക്കുകളിൽ അവസാനിക്കുന്ന സംസാരവും. പക്ഷേ, എന്നിട്ടും രണ്ടുപേരും തമ്മിൽ എങ്ങനെ അടുത്തു എന്നുള്ളത് ഇന്നും എനിക്ക് ഉത്തരമില്ല, ചോദ്യമാണ്. അവളെപ്പോഴും ഒറ്റക്കായിരുന്നു. ഒരു പക്ഷേ പഴക്കം ചെന്ന വലിയ ക്യാമ്പസ്സിന്റെ വിശാലതയിൽ ഒപ്പം ഒരാളുണ്ടെന്ന തോന്നലിനാകം അവളെന്നോട് അടുത്തത് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാകാം പഠനം കഴിഞ്ഞു തിരക്കുള്ള നഗരത്തിലെ ഒറ്റ മുറി ഫ്ലാറ്റിൽ താമസം തുടങ്ങിയ അവൾ ജോലിക്കും ജീവിതത്തിനും ഇടക്കെപ്പോഴോ എന്നെ മറന്നു പോയത്. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

***

“വെറുതെ എന്തിനാ പോകുന്നത്.. ഇതൊക്കെ കഴിഞ്ഞതല്ലേ… ഇനിയും അതിന്റെ പുറകെ പോകണോ…”

മെസ്സേജും കാർഡും കണ്ട് അവൻ എന്നോട് പറഞ്ഞു.

അതിനുള്ള മറുപടി ഞാനവനോട് പറഞ്ഞില്ല…

പക്ഷേ, ആ നിമിഷം തന്നെ പോകണമെന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു…

അന്ന് ഈ നഗരത്തിൽ ഞാൻ ആദ്യമായി വരുകയായിരുന്നു. കാർഡിൽ കണ്ട സ്ഥലം കണ്ടുപിടിക്കാൻ വലിയ പ്രയാസം ഉണ്ടായില്ല. നാട്ടിൽ നിന്ന് വെളുപ്പിനെ കാറെടുത്ത് ഇറങ്ങിയതിന്റെ ക്ഷീണം ശരീരത്തിലും ഇഷ്ടപ്പെട്ടൊരാൾ നഷ്ടമാകുന്നതിന്റെ കാഴ്ച കണ്ടതിന്റെ ക്ഷീണം മനസ്സിലും ഉണ്ടായിരുന്നു.

തിരിച്ചു വരവിന്റെ ആ രാത്രിയിൽ, നഗരം ഉറങ്ങിയ ഏതോ നേരത്താണ് കൈയ്യിൽ നിന്ന് ഒരുനിമിഷത്തെ തെന്നൽ, കാലിന്റെ ചലനത്തിൽ വന്നുപോയ പിഴവ്.

ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടിയുടെ ജീവൻ ഞാൻ കാരണം റോഡിൽ അരഞ്ഞു തീരുന്നത് ഞാൻ കണ്ടു.

തൊട്ടടുത്ത് നിന്ന അയാളുടെ മരവിപ്പ് അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.

കൈയ്യിൽ ഇരുന്ന പാവക്കുട്ടിയിൽ രക്തം തെറിച്ച പാടുകൾ ആ നിമിഷം ഞാൻ കണ്ടു.

ഉള്ളിൽ കിടന്ന മദ്യത്തിന്റെ കൂടെ മൂക്കിലേക്ക് ഇരച്ചു കയറിയ രക്തത്തിന്റെ മണം എന്റെ മനം പുരട്ടി..
ഡോർ തുറന്ന് ഞാൻ ശർദ്ധിച്ചു.

ആ നേരം ഞാൻ കണ്ടു അയാളുടെ കണ്ണുകൾ നിലത്ത് ജീവനറ്റ് കിടക്കുന്ന കുഞ്ഞിന്റെ വികൃതമാക്കപ്പെട്ട ദേഹത്തേക്ക് നോക്കാതെ എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത്.

ഭയത്തിന്റെ കടന്നുക്കേറ്റമാണ് ആ നിമിഷം കാറെടുത്ത് അവിടുന്ന് പോകാൻ എന്നെ പ്രേരിപ്പിച്ചത്…

എന്റെ കാർ കണ്ണിൽ നിന്ന് മറയും വരെ അയാൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് മിററിലൂടെ ഞാൻ കണ്ടു.

വർഷങ്ങൾക്ക് ശേഷവും അതിന്റെ പേരിൽ ഒരു അന്വേഷണവും എന്നിലേക്ക് വന്നില്ല… ഏതോ നഗരത്തിൽ നടന്ന ഒരു അപകടം പോലെ എന്റെ ജീവിതത്തിൽ നിന്ന് അത് മാഞ്ഞു പോയി..

പക്ഷേ, അയാളുടെ ആ കണ്ണുകൾ.. അവസാന നിമിഷം റിയർ മിററിൽ അയാളുടെ മുഖം മറയും വരെയും എന്നെ തന്നെ നോക്കിക്കൊണ്ടിരുന്ന കണ്ണുകളിൽ കണ്ട പക എന്നെ വിടാതെ പിന്തുടർന്ന് കൊണ്ടിരുന്നു. അതിന്റെ ഭയവും.. അതിൽ നിന്നുടലെടുത്ത കുറ്റബോധവും വർഷങ്ങൾക്കിപ്പുറവും എന്നെ വിടാതെ അലട്ടി കൊണ്ടിരിക്കുന്നു..

അതിൽ നിന്നുള്ള മോചനത്തിനാണ് ഞാൻ വീണ്ടും ഈ നഗരത്തിലേക്ക് വന്നത്.

ആവർത്തനത്തിന്റെ വിരസതയിൽ അവസാന ദിവസമായ ഇന്ന് ജനാലയിലൂടെ ദൂരെ കാണുന്ന മറൈൻ എക്സ്പോയിൽ അയാൾ വരുമെന്ന് എനിക്ക് അറിയാം.

വർഷങ്ങൾക്കിപ്പുറവും മനസ്സിനെ കാർന്നു തിന്നുന്ന ഓർമ്മകൾക്ക് ശമനം വരണമെങ്കിൽ എന്നെ തുറിച്ചു നോക്കി നിന്ന കണ്ണുകൾ അടയേണ്ടതാണെന്ന തോന്നലിൽ മൂന്നാം വട്ടവും ഞാൻ എക്സ്പോയിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

ആൾക്കൂട്ടങ്ങൾക്കിടയിൽ വെച്ച് അയാളെ കണ്ടാൽ ഒറ്റമാത്രയിൽ ഞെരിച്ചില്ലാതാക്കാനുള്ള കരുത്ത് എന്റെ കൈകൾക്ക് ഉണ്ടോയെന്ന് ഞാനൊരിക്കൽ കൂടെ ഉറപ്പു വരുത്തി.

ജനാല പാളികൾ അടച്ചു ഞാൻ പുറത്തേക്ക് ഇറങ്ങാൻ നേരം തളംകെട്ടി നിന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് രണ്ടു കാലടി ശബ്ദം കാതുകളിലേക്ക് ഇരച്ചു കയറി.

ഓടി ഒളിച്ചാലും രക്ഷയില്ലാത്ത ഭയത്തിന്റെ കെട്ടുകൾ ഇന്നിവിടെ അഴിഞ്ഞു വീഴുമെന്ന് എനിക്ക് മനസിലായി…
നഷ്ടപ്പെട്ടവന്റെ വേദനയുടെ കരുത്ത് നിറഞ്ഞ കരങ്ങളെ ഭേദിക്കാനുള്ള കരുത്ത് എന്റെ ശരീരത്തിനും മനസ്സിനുമില്ലെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു.

ശീതികരിച്ച മുറിയിലും ശരീരം വിയർക്കുന്നത് ഞാനറിഞ്ഞു…

ഭയത്തിനപ്പുറം നിസ്സങ്കതയോടെ ഞാൻ നിന്നു…

ആ കാലടികൾ എന്നിലേക്ക് അടുക്കാനായി ഞാൻ കാത്തു…

Share post:

രചയിതാവിന്റെ മറ്റു രചനകൾ

മറ്റു രചനകൾ

Kerala Post News
Latest Articles

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...