കൊല്ലം ആയൂരില്‍നിന്ന് കാണാതായ ആറു വയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആയിരുന്നു. ആശങ്കകളുടെ 20 മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ തിരികെ ലഭിക്കുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്.
കുട്ടിയെ പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോകും. നിലവിൽ കൊല്ലം ഈസ്റ്റ് പൊലീസിന്റെ ഒപ്പമാണ് കുട്ടിയുള്ളത്. കുട്ടി അവശനിലയിലാണ്. പൊലീസുകാര്‍ ബിസ്കറ്റും വെള്ളവും നൽകി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തോടെ തന്നെ മാതാപിതാക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാർ കാര്യം തിരക്കി. പേരുംവിവരങ്ങളും ചോദിച്ചപ്പോള്‍ മിടുക്കി അബിഗേല്‍ സാറാ റെജിയെന്ന് മറുപടിനല്‍കി. നാട്ടുകാര്‍ ഫോണില്‍ കാണിച്ചു നല്‍കിയ രക്ഷിതാക്കളുടെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞു. നാട്ടുകാര്‍ കുടിക്കാന്‍ വെള്ളംനല്‍കി. ഉടന്‍തന്നെ പോലീസിൽ വിവരമറിയിച്ചു.

തട്ടിക്കൊണ്ടുപോയ സംഘം തന്നെ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.
നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകള്‍ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നിലുള്ള സംഘത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. പ്രതികളിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടിരുന്നു.
