പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിലേക്ക് രാഷ്ട്രപതിയെ കക്ഷണിക്കാതിരുന്ന വിഷയം പൊതുവേദിയിൽ ഉന്നയിച്ച് രാഹുലിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിച്ചില്ലെന്ന് ഖാര്‍ഗെ ഓർമ്മപ്പെടുത്തി. രാജസ്ഥാനില്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് മന്ദിരത്തിന് തറക്കല്ലിടുന്ന ചടങ്ങിലാണ് വിഷയം ഉന്നയിച്ചത്.
രാഷ്ട്രപതിയെ പാർലമെൻ്റ് കെട്ടിടം ഉദ്ഘാടനത്തിനും ആദ്യ സമ്മേളനത്തിലെ പ്രവേശ ചടങ്ങിലും പങ്കെടുപ്പിക്കാതെ അകറ്റിയത് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഉയർത്തി കാട്ടിയിരുന്നു. ഹിന്ദി നടിമാരെ ക്ഷണിച്ച് കൊണ്ട് വന്നപ്പോൾ രാഷ്ട്രപതിയെ മാറ്റി നിർത്തി. അവർ ഗോത്ര വർഗ്ഗത്തിൽ നിന്നും ഉള്ളവരും ഭർത്താവ് നഷ്ടപ്പെട്ടവരും ആയതനാലാണ് എന്നായിരുന്നു രാഹുൽ ചൂണ്ടികാട്ടിയത്.
ഇപ്പോൾ രാഷ്ട്രപതിയെ അപമാനിക്കുന്ന നടപടിയാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് ഖാർഗെ പറഞ്ഞത്. എല്ലാ വിഭാഗങ്ങളില്‍നിന്നുള്ളവരും കോണ്‍ഗ്രസില്‍ ഉണ്ട്. ബിജെപി ആരെയും അടുത്തുവരാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലേക്കും അന്നത്തെ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യവും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. രാംനാഥ് കോവിന്ദ് തൊട്ടുകൂടായ്മയുള്ള ആളായതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്ന് ഖാര്‍ഗെ വിശദീകരിച്ചു. ‘തൊട്ടുകൂടായ്മയുള്ള ആള്‍ തറക്കല്ലിട്ടാല്‍ സ്വാഭാവികമായും അത് ഗംഗാജലംകൊണ്ട് കഴുകേണ്ടതായി വരും’, ജാതിവ്യവസ്ഥയിലെ അയിത്താചരണത്തെ സൂചിപ്പിച്ചുകൊണ്ട് ഖാര്‍ഗെ വിശദമാക്കി.
വനിതാ സംവരണ ബില്‍ കൊണ്ടുവരുന്നതില്‍ ബിജെപിക്കുള്ള താല്‍പര്യത്തെയും ഖാര്‍ഗെ ചോദ്യംചെയ്തു. വനിതകള്‍ക്ക് സംവരണം നല്‍കണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് ഇന്ത്യ സഖ്യം രൂപവത്കരിച്ചതോടെയാണ് ബിജെപി വനിതാ ബില്ലിനേക്കുറിച്ച് ഓര്‍ത്തതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
മണ്ഡല പുനർ നിർണ്ണയം കഴിഞ്ഞാൽ മാത്രമാണ് വനിതാ സംവരണം നടപ്പിലാക്കാൻ കഴിയുക എന്ന ഉപാധി ബില്ലിൽ ഉണ്ട്. ഇതിന് അടുത്ത സെൻസസ് പൂർത്തിയാവുന്നത് വരെ കാത്തിരിക്കേണ്ടി വരും. 2028 ലെ തിരഞ്ഞെടുപ്പിൽ പോലും സംവരണം നടപ്പാക്കാൻ ഇതുവഴി സാധ്യത കുറവാണ്. ഇക്കാര്യം ചൂണ്ടി കാട്ടി രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
ഈ വിഷയങ്ങൾ കോൺഗ്രസ് ശക്തമായി കാമ്പയിൻ്റെ ഭാഗമാക്കുന്നതാണ് ഇപ്പോൾ കാണുന്നത്. എന്നാൽ ഇതര നേതാക്കൾ പ്രധാനപ്പെട്ട വിഷയങ്ങൾ ഉന്നയിക്കാതെ ഒതുങ്ങി നിൽക്കുകയും ചെയ്യുന്നു.ഇതേ വിഷയങ്ങൾ നേരത്തെയും ഖാർഗെ ചോദ്യം ചെയ്തിരുന്നു.