ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമ കമ്മീഷന്‍. പ്രായ പരിധി 16 ആക്കി കുറയ്ക്കുന്നത് ഉചിതമാവില്ല. ഇത് ശൈശവ വിവാഹം തടയാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും എന്ന അഭിപ്രായമാണ് നിയമ കമ്മീഷന്‍ നിർദ്ദേശത്തിന് മാനദണ്ഡമാക്കിയത്.
ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള 2012 ലെ നിയമം കാരണം കൗമാരക്കാർ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ബന്ധം കുറ്റകരമായി മാറ്റപ്പെടുന്നതായി നിരവധി ഹൈക്കോടതികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജാതി മത വേർതിരിവുകൾ മറികടന്നുള്ള ബന്ധങ്ങൾക്ക് ഈ നിയമം ഉപയോഗിച്ച് റിവഞ്ച് ചെയ്യുന്ന സാഹചര്യം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഈ സാഹചര്യത്തിലാണ് കമ്മീഷൻ പ്രായം കുറയ്ക്കൽ പരിഗണിച്ചത്. ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള പാനൽ കേന്ദ്ര നിയമ മന്ത്രാലയത്തിന് രണ്ട് റിപ്പോർട്ടുകളാണ് സമർപ്പിച്ചിരിക്കുന്നത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധിയുമായി ബന്ധപ്പെട്ട കേസുകളിൽ ഭേദഗതികൾ പാനൽ നിർദ്ദേശിച്ചു. കോടതികൾക്ക് വിവേചനാധികാരം ഉപയോഗിക്കാം. എന്നാൽ പ്രായപരിധി കുറക്കുന്നതിനെ പാനൽ എതിർത്തു. ശൈശവ വിവാഹത്തിനും കുട്ടികളെ കടത്തുന്നതിനുമെതിരെയുള്ള പോരാട്ടങ്ങൾക്ക് അത് പ്രതികൂലമായ സ്വാധീനം ചെലുത്തുമെന്ന് പാനൽ നിരീക്ഷിച്ചു.