തമിഴ്നാട്ടില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അണ്ണാഡിഎംകെ. ബിജെപി അധ്യക്ഷന്‍ അണ്ണാമലയുമായുള്ള തര്‍ക്കങ്ങളാണ് ഇതിനു പിന്നിൽ. ഇതോടെ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. സംസ്ഥാന – ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്നും മുന്നണിയിൽ ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്നു ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തീരുമാനിക്കുമെന്നും ഡപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി.മുനുസാമി അറിയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചു നടത്തിയ വിവാദ പരാമർശമാണ് തുടക്കം. ഈറോഡ‍് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാർട്ടി നേതൃത്വവും തമ്മിലുള്ള ഉരസൽ ആരംഭിച്ചത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുൻപ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടർന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് വീണ്ടും അപകീർത്തിപെടുത്തുന്ന തരത്തിൽ പ്രസ്താവന അണ്ണാമലൈ നടത്തി. വീണ്ടും ഇരു വിഭാഗവും തമ്മിൽ വാക്പോരു തുടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികം സീറ്റിനായി സമ്മർദ്ദം ശക്തമാക്കിയതും പ്രകോപനത്തിനു കാരണമായി.


