കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ ഉയർത്തി പ്രവാസികളെ പിഴിയുന്ന നടപടിക്ക് എതിരെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.
ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ഗൾഫിൽ വിദ്യാലയങ്ങളുടെ അവധിക്കാലവും ഇതിനു ചേർന്നാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ഒപ്പം ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും ഇത് ചൂഷണം നേരിടേണ്ടി വരുന്ന കാലമാണ്.
ആവശ്യമെങ്കിൽ ഓഗസ്റ്റ് 15 മുതൽ സെപ്തംബർ 15 വരെയുള്ള ഒരു മാസം യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

എക്കാലവും തുടരുന്ന ചൂഷണം, പരിഹാരം ചർച്ചകളിൽ
ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രശ്നത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല അവലോകനയോഗം ചേർന്നിരുന്നു. ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ ഉറപ്പ് പറഞ്ഞിരുന്നു.
ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത്. ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്നമാണ് ഉത്സവ, അവധിക്കാല സീസണുകളിലെ വിമാന ടിക്കറ്റ് വര്‍ധനവ്. ഇന്ത്യയിൽ നിന്നുള്ള വിമാനകമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റുകൾ ലഭ്യമാണോ എന്നത് പരിശോധിക്കും. ഇതിന്റെ ആദ്യപടിയായി വിമാനകമ്പനിയുമായി പ്രാഥമിക ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായിരുന്നു.


