ഗ്യാന്‍വാപി പള്ളിക്കേസില്‍ മുസ്ലിം സംഘടനകൾ സമര്‍പ്പിച്ച മുഴുവന്‍ ഹര്‍ജികളും അലഹാബാദ് ഹൈക്കോടതി തള്ളി.പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഉത്തരവ്. സമര്‍പ്പിക്കപ്പെട്ട ഹര്‍ജികൾ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു.
ഇതോടൊപ്പം, വിഷയത്തില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും വാരണാസിയിലെ വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
കാശി വിശ്വനാഥ് ക്ഷേത്രത്തിന് തൊട്ടടുത്ത് കാലങ്ങളായി സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ടതാണ് കേസ്. ഗ്യാന്‍വാപി മോസ്ക് കമ്മിറ്റിയുടെ മൂന്ന് ഹര്‍ജികളും ഉത്തര്‍ പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ രണ്ട് ഹര്‍ജികളുമാണ് ഹൈക്കോടതിക്ക് മുന്‍പിലെത്തിയത്.
വാരണാസി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ സാധുത ചോദ്യംചെയ്യുന്നതായിരുന്നു ഇതില്‍ മൂന്ന് ഹര്‍ജികള്‍.
ഗ്യാൻവാപി മസ്ജിദിൽ വീണ്ടും സർവേ ആവശ്യമാണെങ്കിൽ പുരാവസ്തു സർവേ വിഭാഗത്തിന് അനുമതി നൽകണമെന്നും കോടതി ഉത്തരവിട്ടു. ഗ്യാൻവാപി പള്ളിയിൽ എഎസ്ഐ നടത്തിയ സർവെയുടെ റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. സീൽ ചെയ്ത റിപ്പോർട്ടാണ് സമർപ്പിച്ചത്. റിപ്പോർട്ട് ഈ മാസം 21 ന് കോടതി പരിശോധിക്കും. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി നിർമിച്ചതെന്ന് കാട്ടിയാണ് ഹിന്ദു സംഘടനകൾ സർവെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സർവേയ്ക്ക് അനുമതി നൽകിയത്. നൂറിലേറെ ദിവസമെടുത്താണ് പള്ളിയുടെ സർവേ പൂർത്തിയാക്കിയത്.


