അപൂർവ്വ രോഗമായ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച വിദ്യാർഥി മരിച്ചു. ആലപ്പുഴ പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം കഴിഞ്ഞ ദിവസമാണ് 15 വയസ്സ് പ്രായമുള്ള കുട്ടിക്ക് സ്ഥിരീകരിച്ചത്.
അഞ്ചു വർഷത്തിന് ശേഷമാണ് ആലപ്പുഴയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. വെള്ളത്തിൽ ജീവിക്കുന്ന അമീബ രോഗാണുവാണ് രോഗം പരത്തുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സൂര്യപ്രകാശം ഏല്ക്കാതെ മലിനമായി കെട്ടികിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണ മാകും. മഴ തുടങ്ങുമ്പോൾ പെട്ടെന്ന് ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.
എന്താണീ രോഗം
പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ്. നെയ്‌ഗ്ലേരിയ ഫൗളറി ഒരു അമീബയാണ്. (മൈക്രോസ്‌കോപ്പ് ഇല്ലാതെ കാണാൻ കഴിയാത്തത്ര ചെറുതായ ഒരു ഏകകോശ ജീവിയാണ്).
മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി 1 മുതൽ 2 ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കുന്നു. ചിലപ്പോൾ മണത്തിലോ രുചിയിലോ ഉള്ള മാറ്റമാണ് ആദ്യ ലക്ഷണം. പിന്നീട്, ആളുകൾക്ക് തലവേദന, ഓക്കാനം, എന്നിവ അനുഭവപ്പെടാം
പ്രാരംഭ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു…
തലവേദന
പനി
ഓക്കാനം
ഛർദ്ദി