മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്തത് പുറത്ത് കൊണ്ടു വന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ഫോൺ പിടിച്ചെടുക്കയും ചെയ്തതിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വീഡിയോ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പുറത്തെത്തിയത് പ്രഥമദൃഷ്ട്യാ നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ലോകമാകെ ഈ ആക്രമണ സംഭവത്തിൽ പ്രതിഷേധം പരക്കുന്നതിനിടെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി. ഇതിന് പിന്നാലെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ആക്രമണം നിയമത്തിന് മുന്നിൽ കൊണ്ടു വന്ന വ്യക്തിയുടെ അറസ്റ്റ് സംബന്ധിച്ച ഷായുടെ പ്രതികരണം.
രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷിക്കാതെ വിട്ട കേസ്
മേയ് നാലാം തീയതിയാണ് മണിപ്പുരില്‍ രണ്ട് കുക്കി യുവതികള്‍ക്കു നേരെ അതിക്രമമുണ്ടായത്. എന്നാല്‍ ഇതിന്റെ വീഡിയോ പുറത്തെത്തിയത് കഴിഞ്ഞയാഴ്ചയാണ്. മണിപ്പൂരിൽ ഇൻ്റർ നെറ്റ് സൌകര്യം അതുവരെ തടഞ്ഞിരിക്കയായിരുന്നു.
മണിപ്പുരിലെ ബിരേൻ സിങ് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പക്ഷപാതിത്വം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിതെന്ന് അമിത് ഷാ പറഞ്ഞു.
യുവതികളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തതായും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും അമിത് ഷാ സമ്മതിച്ചു. മണിപ്പുരില്‍ 1990 മുതല്‍ രൂപംകൊണ്ട കുക്കി-മെയ്ത്തി സംഘര്‍ഷത്തെ കുറിച്ചും സംസ്ഥാനത്തെ ഇന്നത്തെ സാഹചര്യത്തെ കുറിച്ചും മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. ആറ് കേസുകള്‍ സി.ബി.ഐയ്ക്ക് കൈമാറിക്കഴിഞ്ഞു. ഒരെണ്ണം കൈമാറാനുള്ള നീക്കത്തിലാണ്. മറ്റ് മൂന്നു കേസുകള്‍ എന്‍.ഐ.എയ്ക്കും കൈമാറിയിട്ടുണ്ട്, ഷാ പറഞ്ഞു.


