ഇതിനോടകം ആയിരത്തിലേറെ റെയ്ഡുകളെങ്കിലും ഇ.ഡി. നടത്തിയിട്ടുണ്ടാകുമെന്നും എന്നാല്‍ അനധികൃതമായി സമ്പാദിച്ച ഒരു രൂപ പോലും കണ്ടെത്താനായില്ലെന്നുംഎ.എ.പി. കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് എതിരാളികളെ അട്ടിമറിക്കാന്‍ തോല്‍വി കാത്തിരിക്കുന്ന ഒരു പാര്‍ട്ടി നടത്തുന്ന തീവ്രശ്രമങ്ങളാണിതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
മദ്യനയ കേസുമായി ബന്ധപ്പെട്ട ആം ആദ്മി എം.പി സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തിയതിനു പിന്നാലെയാണ് പ്രതികരണം.
കൈവിലങ്ങ് അകലെയല്ലെന്ന് ബിജെപി കെജ്‌രിവാളിനോട്
സംഭവത്തിൽ തൊട്ടടുത്ത് തന്നെ ബി ജെ പി വക്കാവ് ഗൌരവ് ഭാട്ട്യ പ്രതികരണവുമായി എത്തി. കൈ വിലങ്ങുകൾ അകലെയല്ല എന്നായിരുന്നു കെജ്‌രിവാളിനുള്ള മുന്നറിയിപ്പ്. 32 ലക്ഷം രൂപയുടെ ചെക്ക് കെജ്‌രിവാളിൻ്റെ വസതിയ എത്തി കൈമാറിയതായുള്ള മൊഴിയുണ്ട് എന്നായിരുന്നു ഇതിനെ പിന്തുണച്ച് അവതരിപ്പിച്ചത്. സഞ്ജയ് സിങ്ങിൻ്റെ സാന്നിധ്യത്തിൽ പാർട്ടി ഫണ്ടായാണ് ഇത് വാങ്ങിയത് എന്നും പറഞ്ഞു.
നിങ്ങൾക്ക് ഓരോരുത്തർക്കും സംഭവിക്കാം – കെജ്‌രിവാള്‍
ന്യൂസ് ക്ലിക്കിനെതിരെ യു.എ.പി.എ. ചുമത്തി മാധ്യമ പ്രവർത്തകരെ ജയിലിലടച്ച നടപടിയെ ശക്തമായി അപലപിച്ചു. തങ്ങളെ എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും ഇല്ലാതെയാക്കാന്‍ ബി.ജെ.പി. ദേശീയ ഏജന്‍സികളെ ദുര്‍വിനിയോഗം ചെയ്യുകയാണ്. ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവിച്ചു, ഇന്ന് സഞ്ജയ് സിങ്ങിനു നേരെ. തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കൂ, നിങ്ങള്‍ ഓരോരുത്തര്‍ക്കും ഇത് സംഭവിച്ചേക്കാം. – കേജ്‌രിവാള്‍ വ്യക്തമാക്കി.
‘ഞങ്ങള്‍ക്കെതിരെ അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ബസ് വാങ്ങിയതില്‍, വൈദ്യുതി വിതരണത്തില്‍, ക്ലാസ് റൂമുകളും റോഡുകളും നിര്‍മിച്ചതില്‍ അങ്ങനെ എല്ലാത്തിലും ആരോപണങ്ങളുയര്‍ത്തി. കഴിഞ്ഞ കുറച്ചുനാളായി അവര്‍ മദ്യനയത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ്. എന്നാല്‍ അവരുടെ ആരോപണത്തെ സാധൂകരിക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് ആരോപണത്തിലായിരുന്നു എ.എ.പി. നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ ഫെബ്രുവരിയില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കേസില്‍ സിബിഐ ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു എഎപി നേതാവിനെ കൂടി കേസില്‍ പിന്തുടരുന്നത്.


