ആരാധനാലയങ്ങളില്‍ വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതി. വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ല.
കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും മറ്റും സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കാനും ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. പോലീസ് കമ്മീഷണര്‍മാരുടെ സഹായത്തോടെ ജില്ലാ കളക്ടര്‍മാർ പരിശോധന നടത്തണം.
‘ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രഥമദൃഷ്ട്യാ കല്‍പ്പനയില്ല’,കോടതി നിരീക്ഷിച്ചു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്.
ആരാധനാലായങ്ങളില്‍ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതിയുടെ ഉത്തരവ്. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ കളക്ടര്‍ നല്‍കുന്ന ലൈസന്‍സ് ആവശ്യമാണ്. കേരളത്തിലെ ചുരുക്കം ചില ആരാധനാലയങ്ങളുടെ പക്കല്‍ മാത്രമേ അത്തരമൊരു ലൈസന്‍സ് ഉള്ളൂ. ഇതര സ്ഥലങ്ങളിൽ എല്ലാം വെടിക്കെട്ട് നിയമ വിരുദ്ധമാണ്.
കരിമരുന്ന് പ്രയോഗം വായു മലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാക്കുക മാത്രമല്ല സമാധാനം അലോസരപ്പെടുത്തുന്നുവെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെച്ച കോടതി ഉത്തരവ് മറികടന്ന് വെടിക്കെട്ട് നടത്തിയാല്‍ തക്ക നടപടിയെടുക്കാന്‍ ബാധ്യസ്ഥരാണെന്നും അറിയിച്ചു. കേസ് തുടര്‍പരിഗണനയ്ക്കായി നവംബര്‍ 24 നേക്ക് മാറ്റി വെച്ചിട്ടുണ്ട്.
എതിർപ്പ് വ്യാപകം
വെടിക്കെട്ട് നിരോധന ഉത്തരവിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രതിനിധികൾ. കോടതി ഉത്തരവ് വിഡ്ഢിത്തരമാണെന്ന് വടക്കുന്നാഥൻ ഉപദേശക സമിതി സെക്രട്ടറി ഹരിഹരൻ പറഞ്ഞു. ഉത്തരവ് പുനഃപരിശോധിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതെന്നും ഹരിഹരൻ പറഞ്ഞു.
വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി ശശിധരൻ പ്രതികരിച്ചു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് വെടിക്കെട്ട് നടത്താറുള്ളത്. കോടതി വിധി ബാധകമായാൽ നിയമനടപടി സ്വീകരിക്കുമെന്നും ശശിധരൻ പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് കുമാർ പ്രതികരിച്ചു. പെസോ അനുവാദത്തോടെ നടത്തുന്ന ഏക വെടിക്കെട്ട് തൃശൂർ പൂരത്തിന്റേതാണ്. നിരോധിത ഉല്പന്നങ്ങൾ പൂരത്തിന് ഉപയോഗിക്കാറില്ല. ശബ്ദ നിരീക്ഷണവും ഉണ്ട്. ഹൈക്കോടതി ഉത്തരവ് എല്ലാവരേയും കേട്ടിട്ടുള്ളതല്ല. ഒരു പ്രത്യേക കേസിലുള്ളതാണ്. എന്നാൽ ഓഡറിനെ ചലഞ്ച് ചെയ്യും. മതപരമായ കേന്ദ്രങ്ങളിൽ നിരോധിച്ച് മറ്റിടങ്ങളിൽ അനുവദിക്കുന്നത് തുല്യ നീതിയല്ല. കേരളത്തിലെയും തമിഴ് നാട്ടിലേയും തൊഴിലാളികളെ ബാധിക്കുമെന്നും ജി രാജേഷ് കുമാർ പറഞ്ഞു.