മണിപ്പുരിലെ വര്‍ഗീയ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാരിൻ്റെ പരാജയം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്ക് കത്തയച്ചു. ജനരോഷവും പ്രതിഷേധവും ഇപ്പോള്‍ ഭരണകൂടത്തിനെതിരായ മാറിയെന്ന തിരിച്ചറിവും കത്തിൽ പ്രകടമാക്കുന്നുണ്ട്.
രാജി നാടകവും രാഷ്ട്രപതി ഭരണം ഒഴിവാക്കിയതിലെ തന്ത്രവും
മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങ് കലാപത്തിൻ്റെ ആദ്യ ഘട്ടത്തിൽ സമാനമായ ഒരു രാജി നാടകം കളിച്ചിരുന്നു. രാജക്കത്തുമായി പോയ മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും മണിപ്പൂരി വനിതകൾ കത്ത് ബലമായി പിടിച്ചു വാങ്ങി കീറി എറിയുന്ന ദൃശ്യങ്ങളുമായിട്ടായിരുന്നു നാടകവും അതിനെ പുകഴ്ത്തിയ വാർത്തകളും.
കലാപത്തിൻ്റെ തുടക്കത്തിൽ തന്നെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അതിനെ കൈകാര്യം ചെയ്തത് വിമർശന വിധേയമായിരുന്നു. ബിരേൻ സിങ്ങിലുള്ള വിശ്വസമില്ലായ്മ അദ്ദേഹത്തിന് “പ്രത്യേക” താത്പ്യമുള്ള മെയിത്തേ വിഭാഗം തന്നെ പരക്കെ പ്രകടിപ്പിച്ചിരുന്നു. ഇതിനെ മറികടന്ന് ഭരണം കയ്യിൽ സുരക്ഷിതമാക്കാനുള്ള നാടകമായിരുന്നു രാജിക്കത്ത് കീറി എറിയൽ.

സംസ്ഥാന സർക്കാരിന് മേലുള്ള ജനാഭിപ്രായം ദുർബലമായത് കേന്ദ്ര സർക്കാരിനും ബിജെപിക്കും ബോധ്യവുമുണ്ടായിരുന്നു. കാരണം അത് പ്രത്യക്ഷം ആയിരുന്നു. പക്ഷെ ബിരേൻ സിങ്ങിനെ നിലനിർത്തിക്കൊണ്ട് മണിപ്പൂർ കലാപത്തിൻ്റെ പേരിൽ ഉണ്ടാകാവുന്ന പ്രതിഛായാ നഷ്ടം അവിടെ തന്നെ പരിമിതപ്പെടുത്തി നിർത്തുക എന്നത് ആവശ്യമായിരുന്നു.
ഇതര സംസ്ഥാനങ്ങളിൽ എളുപ്പം പരീക്ഷിച്ച് വിജയിച്ച വിഭജന രാഷ്ട്രീയം നോർത്ത് ഈസ്റ്റിൽ എളുപ്പമായില്ല. മാത്രമല്ല ഗോത്ര ജനവിഭാഗങ്ങളെ ഇതര മതവിഭാഗങ്ങളെ പോലെ ഒതുക്കുക എളുപ്പമായില്ല. അതിന അനുഭവങ്ങൾ സമീപ കാലം ചരിത്രത്തിൽ തന്നെ ഉണ്ടായിരുന്നു എങ്കിലും കണക്കു കൂട്ടൽ പിഴക്കുകയായിരുന്നു.
30 വർഷം എങ്കിലും പിറകിൽ നിന്ന് കിതയ്ക്കുന്ന ഒരു സംസ്ഥാനം കരകയറാനുള്ള പ്രതീക്ഷയിൽ നിന്നപ്പോഴാണ് അതിനെ ഭരണ കൂടത്തിൻ്റെ വിഭാഗീയ രാഷ്ട്രീയ ലക്ഷ്യങ്ങളാൽ അടിച്ച് തകർത്തു കളഞ്ഞത്. ഉണക്കാൻ പറ്റാത്ത മുറിവകളായി മണിപ്പൂർ ജനത മാറ്റി മറിക്കപ്പെട്ടു. കലാപങ്ങളും സമരങ്ങളും കൂട്ടക്കൊലകളും ഒന്നും നോർത്ത് ഈസ്റ്റിന് പുത്തരിയല്ല. പക്ഷെ ഇങ്ങനെ ഒന്ന് അസാധാരണമായിരുന്നു. സൈനിക വിഭഗങ്ങലും നീതിന്യായ പരിപാലന സംവിധാനങ്ങളിലും വരെ മുറിവുകൾ തീർത്തു.
ഇതോടെ രാഷ്ട്രപതി ഭരണം അസാധ്യമായി. പകരം ഒരു മുഖ്യമന്ത്രിയെ കിട്ടുകയും അസാധ്യമായി. കാരണം കുടുംബവും കുലവും തന്നെ ഇല്ലാതായേക്കാവുന്ന പ്രതികാരത്തിൻ്റെ തിരകളാണ് ഉണർത്തി വിട്ടത്. രാഷ്ട്രപതി ഭരണം പകരം വെക്കാം എങ്കിലും അതോടെ കലാപത്തിൻ്റെ പഴി നേരിട്ട് കേന്ദ്രത്തിലേക്ക് പകർത്തപ്പെടും. ഇത് കേന്ദ്ര നേതൃത്വത്തെ സ്വഭാവികമായും പ്രതിരോധത്തിലാക്കും. വിശേഷിച്ചും വിഭാഗീയ രാഷ്ട്രീയം കൈകാര്യം ചെയ്ത അധികര തന്ത്രങ്ങൾ മാധ്യമങ്ങളുടെ വാ അടച്ചിട്ടും ജനങ്ങൾ കാണുന്നു എന്ന പ്രശ്നമുണ്ടായിരുന്നു.
കലാപം ഒടുങ്ങുന്നില്ല, അക്രമം മുഖ്യമന്ത്രിയുടെ വീടിന് നേരെ തിരിയുന്നു
ബിജെപി സംസ്ഥാന അധ്യക്ഷ എ.ശാരദ ദേവിയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ആശങ്കയറിയിച്ച് നഡ്ഡയ്ക്ക് കത്തയച്ചത്. ഇംഫാല്‍ ഈസ്റ്റിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാല്‍ വെസ്റ്റിലെ ബിജെപി എംഎല്‍എയുടെ വീടും കഴിഞ്ഞ ദിവസം ജനക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. മുഖ്യമന്ത്രിക്കും കുടുംബത്തിനും പോലും ഇനി സംസ്ഥാനത്ത് തുടരുക വെല്ലുവിളിയായി മാറിയിരിക്കുന്നു.

കത്തിലെ വരികൾക്ക് ഇടയിൽ
‘ജന രോഷവും പ്രതിഷേധവും ഇപ്പോള്‍ ഗതിമാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഏറെ നാളായി തുടരുന്ന അസ്വസ്ഥതകളുടെ ഏക ഉത്തരവാദിത്തം സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ പരാജയത്തിലേക്ക് മാത്രം ചൂണ്ടിക്കാട്ടപ്പെടുന്നു. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ നമ്മുടെ സര്‍ക്കാര്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം’ കത്തില്‍ വ്യക്തമാക്കി.
സൈനിക അധികാരം മുഖ്യമന്ത്രി ആവശ്യപ്പെടുമ്പോൾ
ജനങ്ങള്‍ ദൈനംദിന ജീവതത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പുതിയ സംഭവവികാസത്തിലേക്കെത്തിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം തിരികെ കൊണ്ടുവരാന്‍ ആര്‍ട്ടിക്കിള്‍ 355 റദ്ദാക്കാനും മുഖ്യമന്ത്രിക്ക് ഏകീകൃത കമാന്‍ഡ് പുനഃസ്ഥാപിക്കാനും അവര്‍ നഡ്ഡയോട് ആവശ്യപ്പെട്ടു.
ഒരു തരത്തിലുള്ള നയതന്ത്രവും പ്രായോഗികമാവാത്ത അകൽച്ചയാണ് മണിപ്പൂരിൽ സംഭവിച്ചിരിക്കുന്നത്. വരുത്തിക്കൂട്ടിയിരിക്കുന്നത്. ഇതിനെ ഇനിയും സായുധ അധികാരം വഴി പരിഹരിക്കുക എന്ന അവസാന ഘട്ട ശ്രമത്തിലേക്ക് പോയാൽ അത് സമീപ കാല ഇന്ത്യ ചരിത്രത്തിലെ കറുത്ത നടപടിയാകും. മണിപ്പൂരിലെ അധികാര വർഗ്ഗത്തിന് ഇടയിൽ ഇപ്പോഴും പ്രതികാര രാഷ്ട്രീയത്തിൻ്റെ ചിന്തകളാണ് മുളപ്പിക്കുന്നത്. ജനാധപത്യത്തെ തിരിച്ചറിയാനും അതിൻ്റെ വഴിയെ കാര്യങ്ങൾ പരിഹരിക്കാനും കാലങ്ങൾ എടുക്കും. പക്ഷെ അതായിരിക്കും താരതമ്യേന നല്ല പരിഹാരം. എങ്കിലും അത്തരം ജനാധിപത്യ ചിന്തയേയും ഉൾക്കൊള്ളൽ രാഷ്ട്രീയവും തിരിച്ചറിയാനുള്ള നയന്ത്രജ്ഞത ഇല്ലെന്ന പ്രതിസന്ധി നിലനിൽക്കുന്നു.


