ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ കൃത്രിമ വീണ്ടും ഉയർത്തി കോൺഗ്രസ് നേതാവ് സാം പിത്രോദ. വോട്ടിങ് യന്ത്രങ്ങള്‍ ശരിയാക്കിയില്ലെങ്കിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടുമെന്ന് അദ്ദേഹം പറഞ്ഞു. വിവിപാറ്റ് സംവിധാനത്തിൻ്റെ നിലവിലെ പ്രവര്‍ത്തനരീതി കൃത്രിമ സാധ്യതയുള്ളതാണ് എന്ന കാര്യം ചൂണ്ടികാട്ടിയാണ് പ്രതികരണം.
ബിജെപിക്ക് 400 കടക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിത്രോദ. മുൻ സുപ്രീം കോടതി ജഡ്ജി മദൻ ലോകൂർ അധ്യക്ഷനായ എൻജിഒയുടെ പ്രധാന ശുപാർശ വിവിപാറ്റ് സംവിധാനത്തിലെ പിഴവ് ചൂണ്ടികാട്ടുന്നതായിരുന്നു എന്ന് ടെക്നോക്രാറ്റായ പിത്രോദ ചൂണ്ടികാട്ടി.
ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ പ്രതികരിക്കും എന്നായിരുന്നു പ്രതീക്ഷ. പക്ഷെ നിശ്ശബ്ദത പാലിച്ചതോടെയാണ് പരസ്യ പ്രതികരണം വേണ്ടി വന്നത് എന്നും വെളിപ്പെടുത്തി.
ബിജെപിക്ക് അനുകൂലമായി ഇവിഎമ്മുകളിൽ കൃത്രിമം നടന്നുവെന്ന് പ്രതിപക്ഷം നിരവധി തവണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത് ശരിവെച്ചാണ് പ്രതികരണം. ഈ ആശങ്ക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു എങ്കിലും വോട്ടുകളിലെ മാറ്റം സംശയത്തിന് ഇടനൽകുന്നതായിരുന്നു എന്ന വിലയിരുത്തൽ ഉണ്ടായത് തിരുത്തപ്പെട്ടില്ല. വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പുകൾ നൽകണമെന്ന് കോൺഗ്രസും മറ്റ് രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലായിരുന്നു. പക്ഷെ പാലിക്കപ്പെട്ടില്ല.
രാമക്ഷേത്രത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാനപരമായി താൻ ഭരണഘടനയെ സംരക്ഷിക്കുകയാണ്. മതം വളരെ വ്യക്തിപരമായ കാര്യമാണ്, അത് ജനങ്ങൾക്ക് വിടൂ എന്നാണ് താൻ പറയുന്നത്. ഇത് രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ത്ത് സങ്കീർണ്ണമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
2019 ൽ 350 സീറ്റുകളാണ് എൻ ഡി എ സഖ്യം നേടിയത്.