ഡല്‍ഹി മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നടപടികൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോടതിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ബോധിപ്പിക്കുകയാണ്. ഒപ്പം വ്യാജ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. ഇതിനെതിരെയാണ് നിയമനടപടിക്കൊരുങ്ങുന്നത്.
സിബിഐ കഴിഞ്ഞ ദിവസം ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചത്. സിസോദിയക്കെതിരെ സാക്ഷി പറയാന്‍ അവര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണ്. സിസോദിയയെ കുടുക്കാന്‍ കോടതിയില്‍ കള്ളം പറയുകയാണ് ഇ.ഡി.യും സി.ബി.ഐ.യും. ദിവസവും ഓരോരുത്തരെ പിടിച്ച് കെജ്‌രിവാളിന്റെയും സിസോദിയയുടെയും പേരു പറയാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ അഴിമതിക്കാരനാണെങ്കില്‍ സത്യസന്ധനായി ലോകത്ത് ആരുമുണ്ടാകില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. രാജ്യത്തിന് പ്രതീക്ഷയുടെ കിരണമായാണ് എഎപി കടന്നുവന്നത്. അതുകൊണ്ടാണ് എഎപിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നത്. എഎപി ആക്രമിക്കപ്പെട്ടതുപോലെ കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ മറ്റൊരു പാര്‍ട്ടിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
100 കോടിയുടെ അഴിമതി നടന്നെന്നാണ് ആരോപിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ആ പണം എവിടെ. നാനൂറില്‍ അധികം റെയ്ഡുകള്‍ നടന്നു. എന്നിട്ടും പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗോവയിലെ തിരഞ്ഞെടുപ്പ് ആ പണം ഉപയോഗിച്ചു എന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ഗോവയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഎപിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ എല്ലാവരെയും ചോദ്യംചെയ്തിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും കെജ്‌രിവാള്‍പറഞ്ഞു.