
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിലെ സുപ്രധാന ഘട്ടമായ ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ചു. ജൂലൈ 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നും ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ അഭിമാന റോക്കറ്റ് ജ്വലിച്ചുയർന്നു. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ആകാശത്തേക്ക് കുതിച്ചത്. വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറുയായിരുന്നു കുതിപ്പ്.
ഭ്രമണപഥത്തിൽ എത്തി
നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചയിച്ചപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പേടകം വിജയകരമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് പറഞ്ഞു.
ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഭ്രമണപഥത്തിൽ നിന്നും ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കുകയാണ് ഈ ദൗത്യത്തിലെ അടുത്ത പടവ്. ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ചയായാണ് ചന്ദ്രയാന്‍ 3 ദൗത്യം. ലാന്‍ഡറിനെ ചന്ദ്രനിൽ സോഫ്റ്റായി ലാൻ്റിങ് ചെയ്യിക്കലാവും ദൗത്യത്തിലെ ഏറ്റവും പ്രധാന ഘട്ടം.

ഓഗസ്റ്റിൽ ചന്ദ്രനിൽ ഇറക്കും
ഓഗസ്റ്റ് 23 ഓടെ ചന്ദ്രയാന്‍ പേടകം ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യം. ഇതിനായി ചന്ദ്രയാന്‍ 3 യുടെ പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ലാൻ്റർ ചന്ദ്രൻ്റെ 100 കിലോമീറ്റര്‍ അടുത്ത് ഭ്രമണം ചെയ്യിക്കും. ഇതിലെ ലാന്‍ഡര്‍ മോഡ്യൂള്‍ ആണ് ചന്ദ്രനില്‍ ഇറങ്ങുക. ഇതിനുള്ളിലാണ് റോബോട്ടിക് ശേഷിയുള്ള റോവര്‍ സ്ഥാപിച്ചിട്ടുള്ളത്.
പിന്നാലെ മനുഷ്യൻ
ഭൂമിയിലെ 14 ദിവസമാണ് ഒരു ചാന്ദ്രദിനം. ലാൻ്ററിൻ്റെയും റോവറിൻ്റെയും ചന്ദ്രനിലെ പരീക്ഷണ നിരീക്ഷണ ദൈർഘ്യം ഒരു ചാന്ദ്രദിനമാണ്. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള അറിവുകളുടെ ശേഖരണം കൂടിയാവും ഇത്.
ലാന്‍ഡിങ് വിജയകരമായാല്‍ റഷ്യ, യുഎസ്എ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓഗസ്റ്റ് 23 ഓടുകൂടി ചന്ദ്രനില്‍ പേടകമിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് എന്തെങ്കിലും തടസം നേരിട്ടാല്‍ സെപ്റ്റംബറിലേക്ക് നീളും.


