അസര്‍ബെയ്ജാനിൽ നടക്കുന്ന ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ ഗെയിമില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ. വിശ്വനാഥൻ ആനന്ദിന് ശേഷം ഇന്ത്യയുടെ പ്രതീക്ഷയും ലോകത്തിന്റെ കൗതുകവുമാവുകയാണ് ഈ അൽഭുത ബാലൻ .
ഫിഡെ ചെസ് ലോകകപ്പില്‍ ചരിത്രമെഴുതാൻ
35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. ആദ്യ ക്ലാസിക്കല്‍ മത്സരത്തില്‍ വെള്ളക്കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ബുധനാഴ്ച നടക്കുന്ന രണ്ടാം ക്ലാസിക്കല്‍ മത്സരത്തില്‍ കാള്‍സനാകും വെള്ളക്കരുക്കളുമായി കളിക്കുക.
രണ്ട് ക്ലാസിക്കല്‍ ഗെയിമുകള്‍ അടങ്ങുന്നതാണ് ചെസ് ലോകകപ്പ് ഫൈനല്‍. ആദ്യ 40 നീക്കങ്ങള്‍ക്ക് രണ്ട് കളിക്കാര്‍ക്കും 90 മിനിറ്റ് ലഭിക്കും. ഓരോ നീക്കത്തിനും 30 സെക്കന്‍ഡ് വര്‍ധനയോടെ കളിയുടെ ബാക്കി ഭാഗങ്ങളില്‍ 30 മിനിറ്റും നല്‍കും. രണ്ടാം ഗെയിമില്‍ ജയിക്കുന്നയാള്‍ ലോകകപ്പ് സ്വന്തമാക്കും. മത്സരം സമനിലയായാല്‍ ടൈബ്രേക്കറിലേക്ക് കളി നീളും.
വിശ്വനാഥന്‍ ആനന്ദിനുശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കളിക്കുന്നത്. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് 18-കാരനായ പ്രഗ്‌നാനന്ദ.
ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡിങ് ലിറന്റെ എതിരാളിയെ നിശ്ചയിക്കുന്ന കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ കളിക്കാനും പ്രഗ്‌നാനന്ദ യോഗ്യതനേടി. കാന്‍ഡിഡേറ്റ് ചെസിന് യോഗ്യതനേടുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമാണ്. ബോബി ഫിഷര്‍, മാഗ്‌നസ് കാള്‍സന്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം കൈ വരിച്ചത്.


