സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നവംബർ 14 ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം എന്നാണ് നിർദേശം. കൽപ്പറ്റ എസ്പി ഓഫീസിലെ ക്രൈം ബ്രാഞ്ച് സെക്ഷനിലാണ് ചോദ്യം ചെയ്യാൻ ഹാജരാകേണ്ടത്.
സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാവാൻ സികെ ജാനുവിന് പണം നൽകി എന്നാണ് കേസ്. 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് പത്തുലക്ഷവും സുൽത്താൻബത്തേരിയിൽ വെച്ച് 40 ലക്ഷവും സികെ ജാനുവിന് നൽകി എന്നാണ് കേസ്. സംഭവത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നൽകിയത്.
എൻ ഡി എയുമായി സഹകരിക്കാൻ സി.കെ ജാനുവിന് സുരേന്ദ്രൻ നേരിട്ട് ടവ്വലിൽ പൊതിഞ്ഞ് പണം നൽകിയെന്നും താൻ അതിന് സാക്ഷിയാണെന്നും എൻ ഡി എ ഘടകകക്ഷിയായ ജെ ആർ പി സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. പത്ത് ലക്ഷം രൂപയാണ് ഇത്തരത്തിൽ നൽകിയത്.സുരേന്ദ്രൻ ജാനുവിനെ കാണാൻ ഹോട്ടൽ മുറിയിലെത്തിയെന്നും ആ സമയം തങ്ങൾ പാർട്ടി പ്രവർത്തകർ പുറത്തിറങ്ങിയെന്നും സുരേന്ദ്രൻ പോയ ശേഷം ജാനു ഉപയോഗിക്കുന്ന ടവ്വലിൽ പണം കണ്ടു എന്നുമാണ് പ്രസീത പറഞ്ഞത്.
നേരത്തെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിന് രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നതായിരുന്നു കേസ്. 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


