തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് വിശേഷിപ്പിച്ച വാക്ക് പിൻവലിച്ച് ഡി.എം.കെ. എം.പി. ഡി.എന്‍.വി. സെന്തില്‍കുമാര്‍. ഇതര സംസ്ഥാനങ്ങളെ മാനിക്കാതെ പ്രയോഗിച്ചത് അനുചിതമായിപ്പോയി തനിക്ക് ദുരുദ്ദേശം ഇല്ലായിരുന്നുവെന്നും സെൻന്തിൽ കുമാർ പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ലമെന്റിലാണ് സെന്തില്‍ കുമാര്‍ ഈ പരാമര്‍ശം നടത്തിയത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ ‘ഗോമൂത്ര സംസ്ഥാനങ്ങള്‍’ എന്ന് വിശേഷിപ്പിച്ചു. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പി. വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമാണ് സെന്തില്‍ കുമാര്‍ തുറന്നടിച്ചത്.
ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡി.എം.കെയ്ക്ക് ഉടന്‍ മനസിലാകും
ബി.ജെ.പി. ഈ അവസരം മുതലാക്കി രംഗത്തുവന്നു. രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡി.എം.കെയ്ക്ക് നന്നായി അറിയാമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു. ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡി.എം.കെയ്ക്ക് ഉടന്‍ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കി.
‘അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അനുചിതമായ രീതിയില്‍ ഞാനൊരു വാക്ക് ഉപയോഗിച്ചു. അത് ഉപയോഗിച്ചത് ദുരുദ്ദേശപരമായല്ല. തെറ്റായ അര്‍ഥത്തില്‍ അത് പ്രചരിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.’ -സെന്തില്‍കുമാര്‍ എക്‌സില്‍ കുറിച്ചു.


