ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പിന് മുൻപ് പുറത്ത് വരാതെയിരിക്കാൻ വൈകിപ്പിക്കൽ തന്ത്രവുമായി കേന്ദ്ര സർക്കാർ. എസ് ബി ഐ ഇതിന് വഴങ്ങി നീക്കം തുടങ്ങി.
പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ട്രല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.
എന്നാൽ വിവരങ്ങൾ കൈമാറാൻ ജൂൺ മുപ്പത് വരെ സമയം നീട്ടി നൽകണമെന്നാണ് എസ് ബി ഐ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നവരെ വിവരങ്ങൾ പുറത്താവാതിരിക്കാൻ ലക്ഷ്യം വെച്ചാണ് നീക്കമെന്ന ആരോപണ ശരിവെക്കുന്ന നടപടിയാണ്.
സങ്കീർണ്ണമായ നടപടികളിലൂടെ മാത്രമേ വിവരങ്ങൾ ക്രോഡീകരിക്കാനാകു എന്നും ഇതിന് സമയം നീട്ടി നൽകണമെന്നുമാണ് എസ് ബി ഐ വ്യക്തമാക്കുന്നത്. ഒരു സ്റ്റേറ്റ്മെൻ്റ് പ്രിൻ്റ് ചെയ്തെടുക്കാൻ സാങ്കേതിക വിദ്യ വളർന്നില്ലെ എന്നാണ് ഇതര പാർട്ടികളുടെ ചോദ്യം.
വിവരങ്ങൾ സമർപ്പിക്കാൻ സാവകാശം തേടിയുള്ള എസ് ബി ഐ അപേക്ഷയിൽ പ്രതിപക്ഷം രൂക്ഷവിമർശനം ഉയർത്തി.
ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് വിവരങ്ങൾ പുറത്തു വരാതെ ഇരിക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അഴിമതി പുറത്തു വരാതെയിരിക്കാനുള്ള നടപടിയെന്നും സ്വതന്ത്ര സ്ഥാപനങ്ങളെ പോലും മോദാനി കുടുംബമാക്കി അഴിമതി മറയ്ക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
ഒരു മൗസ് ക്ലിക്കിൽ ലഭിക്കുന്ന വിവരങ്ങൾക്ക് എസ് ബി ഐ സമയം നീട്ടി ചോദിക്കുന്നത് സംശയാസ്പദമാണെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു.