കാസര്‍കോട് ബദിയടുക്കയില്‍ അമിത വേഗത്തിലെത്തിയ സ്‌കൂള്‍ ബസ്സ് ഓട്ടോറിക്ഷയിൽ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു.ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ചുപേരും . മൊഗ്രാല്‍ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, ബീഫാത്തിമ മൊഗര്‍, നബീസ, ഉമ്മു ഹലീമ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നാലു പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാലു സ്ത്രീകളും ജേഷ്ഠാനുജൻമാരുടെ മക്കളാണ്.
വൈകുന്നേരം അഞ്ചരയോടെ പള്ളത്തടുക്കയില്‍ വച്ചാണ് സംഭവം നടന്നത്. കുട്ടികളെ വിട്ട് മടങ്ങി വരുകയായിരുന്ന മാന്യ ഗ്ലോബല്‍ സ്‌കൂളിന്റെ ബസ്സും ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഒരു ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നെക്രാജയില്‍ പോയി മടങ്ങുമ്പോഴായിരുന്നു ഓട്ടോയിലെ യാത്രക്കാർ. ബസിന്‍റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡിന്റെ അപാകതയും അപകടത്തിന് കാരണമായി. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടസമയത്ത് സ്‌കൂള്‍ ബസ്സില്‍ കുട്ടികള്‍ ആരുമുണ്ടായിരുന്നില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. നാല് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമാണ് മരിച്ചത്.


