മണിപ്പുരില്‍ വെടിയേറ്റു മരിച്ച യുവാവിൻ്റെ മൃതദേഹവമായി കുന്നിറങ്ങി വന്ന ജനക്കൂട്ടം ബി ജെ പി ഓഫീസ് വളഞ്ഞു. ഇംഫാൽ നഗര കേന്ദ്രത്തിൽ ഉണ്ടായ വന്‍ സംഘര്‍ഷം നിയന്ത്രിക്കാൻ പോലീസ് പലതവണ കണ്ണീർ വാതകം പ്രയോഗിച്ചു.
പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചയാളുടെ മൃതദേഹവുമായി ജനം 20 കി മി അകലത്തിലുള്ള കുന്നിൻ പ്രദേശത്തു നിന്നും ഇംഫാൽ നഗര കേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കാനായിരുന്നു വരവ്. എന്നാൽ ഇത് പൊലീസ് തടഞ്ഞു. വഴിയിലാണ് ബി ജെ പി സംസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. തുടർന്ന രോഷാകുലരായ ജനക്കൂട്ടം കലാപത്തിന് പരിഹാരം ആവശ്യപ്പെട്ട് ഓഫീസിന് നേരെ തിരിഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി മണിപ്പുരിലെ ഇംഫാല്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഇംഫാലിന് സമീപം ഏറ്റുമുട്ടലുണ്ടായി ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ പോലീസിന്റെയോ കേന്ദ്രസേനയുടെയോ ഇടപെടലുകളുണ്ടായില്ല. തങ്ങളെ കൊല്ലാൻ വിടികുയാണെന്ന മുദ്രാവാക്യവുമായാണ് കുന്നിറങ്ങി വന്ന ജനക്കൂട്ടം ഇംഫാലിലെ ബി.ജെ.പി. ആസ്ഥാനത്തേക്ക് പ്രകടനമായി നീങ്ങിയത്. ഇതിനിടെ പോലീസ് ആക്ഷൻ തുടങ്ങി.
രണ്ടു മണിക്കൂറിൽ അധിക നേരം സംഘര്‍ഷം തുടർന്നു. ഇംഫാലിലെ ബി.ജെ.പി. ഓഫീസുകള്‍ക്കെല്ലാം ശക്തമായ സുരക്ഷയാണ് നൽകിയിരിക്കുന്നത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ വീടുകള്‍ക്കും സുരക്ഷയൊരുക്കിയിട്ടുണ്ട്. പ്രദേശത്തേക്ക് കൂടുതല്‍ പോലീസിനെയും കേന്ദ്രസേനയേയും വിന്യസിച്ചു.

അതിനിടെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞതോടെ ജനങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രധാനമന്ത്രിയുൾപ്പടെ മണിപ്പുരിനെ കുറിച്ച് മൗനം തുടരുന്ന സാഹചര്യത്തില്‍ രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവന്നു. കലാപത്തിൽ ഭൂരിപക്ഷ വിഭാഗത്തെ ഒപ്പം നിർത്തുക എന്ന തന്ത്രമാണ് ബി ജെ പി പ്രതീക്ഷിച്ചത്. എന്നാൽ ഇതും പാളിപ്പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.


