ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികൾ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും കൊണ്ട് മറച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി. അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർത്ഥ്യം മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വിമർശിച്ചു. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ചേരികളാണ് ജി20 ഉച്ചകോടിയെ തുടര്‍ന്ന് മറച്ചത്.
വസന്ത് വിഹാറിലെ ചേരികൾ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി നേതാക്കളുടെ പോസ്റ്റർ പതിച്ചു. തെരുവു നായ്കളെ കഴുത്തിന് പിടിച്ചും മറ്റും മാറ്റുന്നതും വലിയ പ്രതിഷേധം വിളിച്ചു വരുത്തി.
ഇന്ത്യൻ സർക്കാർ പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെ പോലെ മറയ്ക്കുകയാണ്. അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല – രാഹുൽ ട്വീറ്റ് ചെയ്തു. വിഷയത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും രംഗത്തെത്തി.
ഉച്ചകോടിക്ക് മുമ്പ് വസന്ത് വിഹാറിലെ ചേരിപ്രദേശമായ കൂലി ക്യാമ്പ് മറയ്ക്കുന്നതിന്റെ വീഡിയോ കോൺഗ്രസ് പങ്കിട്ടിരുന്നു.

ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹി നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരിയിലാണ് ഗ്രീൻ നെറ്റ് ഉപയോഗിച്ച് വീടുകൾ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിൽ മറച്ചിരിക്കുന്നത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. നെറ്റിന് മുകളിൽ ജി20യുടെ പരസ്യ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരിയിലെ അൻപതോളം വീടുകൾ പൊളിച്ചു നീക്കി.