ഗൂഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്താൽ ഇനി അധിക പണം നൽകേണ്ടി വരും. പേയ്ടിഎം, ഫോൺ പേ എന്നീ യുപിഐ ആപ്പുകൾ നേരത്തെ തന്നെ ഫോൺ റീചാർജിന് സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഇതിനെതിരെ യാതൊരു പ്രതിഷേധവും നിയന്ത്രണവും ഉണ്ടായില്ല. ഗൂഗിൾ പേയിലൂടെ പ്രീപെയ്ഡ് പ്ലാൻ വാങ്ങുന്ന ഉപയോക്താക്കളാണ് അധിക രൂപ നൽകേണ്ടി വരിക.
ബാങ്ക്ങ് രംഗത്തെ സർവ്വീസ് ചാർജുകൾ രാജ്യത്തെ ഇത്തരം സാമ്പത്തിക സ്ഥാപനങ്ങളുടെ വൻ സമാഹരണ മാർഗ്ഗമാണ് ഇപ്പോൾ. നിശ്ശബ്ദമായി ഇതിനെല്ലാം അനുകൂലമായ നിലപാട് നിലവിൽ വന്നു. ഉപഭക്തൃ സംഘടനകൾ എല്ലാം നിസ്സഹായവും നിർവ്വീര്യവുമാക്കപ്പെട്ടു. ഇപ്പോൾ ഗൂഗിൾ പേയും മറ്റ് ഇതേ സേവനദാതാക്കളുടെ പിറകെ എത്തുകയാണ്.
അറിയിപ്പു പോലും ഇല്ലാത്ത ചൂഷണം
ഗൂഗിൾ പേ സർവീസ് ചാർജിന്റെ കാര്യം ഔദ്യോഗികമായി ഉപയോക്താക്കളെ അറിയിച്ചിട്ടില്ല. ഗൂഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് മൂന്ന് രൂപ അധികമായി നൽകേണ്ടി വന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജി-പേയും റീചാർജിനായി സർവീസ് ചാർജ് ഏർപ്പെടുത്തിയത് അറിയുന്നത്.
നൂറ് രൂപയ്ക്ക് താഴെ വരുന്ന ഫോൺ റീചാർജുകൾക്ക് കൺവേയൻസ് ഫീ വരില്ല. എന്നാൽ നൂറ് രൂപയ്ക്കും 200 രൂപയ്ക്കും മധ്യേ വരുന്ന റീചാർജുകൾക്ക് രണ്ട് രൂപയും 200-300 രൂപയ്ക്ക് മധ്യേ വരുന്ന റീചാർജുകൾക്ക് മൂന്ന് രൂപയുമാണ് അധിക ചാർജ് വരിക. 300 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കും മൂന്ന് രൂപ തന്നെയാണ് കൺവേയൻസ് ഫീ ആയി ഈടാക്കുക.
ഇനി മുതൽ അതത് ടെലിക്കോം ഓപറേറ്ററുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ റീചാർജ് ചെയ്താൽ മാത്രമേ കൺവേയൻസ് ഫീ കൂടാതെ റീചാർജ് സാധ്യമാകൂ എന്ന് ചുരുക്കം.