അയൽരാജ്യമായ മ്യാന്മാറിലെ വടക്കൻ പ്രദേശത്തെ ചിൻ സംസ്ഥാനത്ത് വെടിവെപ്പ് തുടരുന്നു. തീവ്രമായ വെടിവെപ്പിന് ശേഷം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,000 മ്യാൻമർ പൗരന്മാർ ഇന്ത്യയിലേക്ക് പ്രവേശിച്ചു. മിസോറാമിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ സംസ്ഥാനത്തിനകത്ത് എത്തിച്ചേർന്നു.
ഞായറാഴ്ച വൈകുന്നേരമാണ് മ്യാന്മാറിൽ ഭരണത്തിലിരിക്കുന്ന സൈനിക കൗൺസിലും മിലിഷ്യ ഗ്രൂപ്പായ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സും (പിഡിഎഫ്) തമ്മിൽ അതിരൂക്ഷമായ വെടിവയ്പ് തുടങ്ങിയത്. മ്യാന്മാറിൻ്റെ ചിൻ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ചമ്പായി ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ജെയിംസ് ലാൽറിഞ്ചാന പിടിഐയോട് വിവരങ്ങൾ വെളിപ്പെടുത്തി.

ഇന്ത്യൻ അതിർത്തിക്കടുത്തുള്ള ചിൻ സ്റ്റേറ്റിലെ ഖൗമാവിയിലും റിഹ്ഖൗദറിലുമുള്ള രണ്ട് സൈനിക താവളങ്ങൾ പി ഡി എഫ് (PDF) ആക്രമിച്ചതിന് പിന്നാലെയാണ് പോരാട്ടം ആരംഭിച്ചത്, തിങ്കളാഴ്ച വരെ വെടിവെയ്പ് തുടർന്നതായി വിവരമുണ്ട്.
ഖൗമാവി, റിഹ്ഖാവ്ദർ, ചിന്നിലെ അയൽ ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 2,000-ലധികം ആളുകൾ വെടിവയ്പ്പിനെത്തുടർന്ന് ഇന്ത്യയിലേക്ക് കടന്ന് ചമ്പായി ജില്ലയിലെ സോഖാവ്തറിൽ അഭയം പ്രാപിച്ചതായി ലാൽറിഞ്ചാന പറഞ്ഞു. മ്യാൻമർ സൈനിക താവളമായ റിഹ്ഖൗദറും ഉച്ചയ്ക്ക് ശേഷം ഖൗമാവിയിലെ താവളത്തിലെ നിയന്ത്രണവും സായുധ ഗ്രൂപ്പായ പി ഡി എഫ് ഏറ്റെടുത്തു. ഇതിന് പ്രത്യാക്രമണമായി മ്യാൻമർ സൈന്യം തിങ്കളാഴ്ച ഖവിമാവി, റിഹ്ഖാവ്ദർ ഗ്രാമങ്ങളിൽ വ്യോമാക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പിഡിഎഫിന്റെ ഭാഗമായിരുന്ന ചിൻ നാഷണൽ ആർമിയുടെ (സിഎൻഎ) അഞ്ച് സൈനികർ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി സോഖാവ്ത്തർ വില്ലേജ് കൗൺസിൽ പ്രസിഡന്റ് ലാൽമുആൻപുയ പിടിഐയോട് പറഞ്ഞു.
മ്യാന്മറിൽ നിന്നുള്ള 6,000-ത്തിലധികം ആളുകൾ 2021 ൽ ഇന്ത്യയിൽ എത്തിയിരുന്നു. അധികാര അട്ടിമറി നടന്നതോടെയാണ് ഇതി. മിസോറാമിലെ ആറ് ജില്ലകൾ – ചമ്പായി, സിയാഹ, ലോങ്‌ട്‌ലായ്, സെർച്ചിപ്പ്, ഹ്നഹ്തിയാൽ, സെയ്തുവൽ – എന്നിവ മ്യാന്മറിലെ ചിൻ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു. 510 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണിത്. അഭയാർഥി പ്രവാഹം പലതലങ്ങളിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ വംശീയമായി ഒരേ വിഭാഗം ജനങ്ങളാണ് ഇരുവശത്തും താമസിക്കുന്നത്.

മിസോറാമിൽ ഔദ്യോഗിക കണക്ക് പ്രകാരം 31,364 മ്യാൻമാർ പൌരൻമാർ
ഫെബ്രുവരി 2021 ൽ ജുണ്ട അധികാരം പിടിച്ചെടുത്തപ്പോഴാണ് മ്യാന്മറിൽ നിന്നുള്ള ആദ്യത്തെ കുത്തൊഴുക്ക് നടന്നത്. അതിനുശേഷം, മ്യാൻമറിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത് അഭയം പ്രാപിച്ചു.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പ്രകാരം 31,364 മ്യാന്മർ പൗരന്മാരാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസിക്കുന്നത്, മറ്റുള്ളവർ മിസോറാമിലെ അവരുടെ ബന്ധുക്കൾക്കൊപ്പവും ചിലർ വാടക വീടുകളിലും താമസിക്കുന്നു. മിസോറാമിൽ അഭയം പ്രാപിക്കുന്ന മ്യാന്മർ പൗരന്മാർ മിസോകളുമായി വംശീയ ബന്ധം പങ്കിടുന്ന ചിൻ സമുദായത്തിൽ നിന്നുള്ളവരാണ്.


