മാവേലിക്കരയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മുൻ സൈനികനെതിരെ പൊലീസ് കേസെടുത്തു. വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗങ്ങൾക്കെതിരെയാണ് മുൻ സൈനികൻ്റെ അശ്ലീല പ്രയോഗങ്ങൾ.
പരാതി പ്രകാരം മവേലിക്കര തഴക്കര സ്വദേശി സാം തോമസിനെതിരെ കേസ് എടുത്തു. എന്നാൽ പൊലീസ് ദുർബല വകുപ്പുകൾ മാത്രം ചേർത്തത് ആക്ഷേപത്തിന് ഇടയാക്കി. ജാതി പേര് പറഞ്ഞ് അധിക്ഷേപിച്ചായിരുന്നു മുൻ സൈനികൻ്റെ പ്രയോഗം. തുണി പൊക്കി കാണിച്ചും അസഭ്യ വർഷം നടത്തി. എന്നാൽ ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം ചേർത്ത് പൊലീസ് പിൻമാറി.
സംഭവത്തിൻ്റെ വീഡിയോ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ പോർട്ടലിലും പരാതി അയച്ച് കാത്തിരിക്കയാണ് സേനാ അംഗങ്ങൾ.
തഴക്കരകുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സാം നഗ്നതാപ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ പറഞ്ഞു..ഇയാൾ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. മാവേലിക്കര പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനെത്തിയ തങ്ങളെ അസഭ്യം പറഞ്ഞു, ഉടുതുണി ഉയര്‍ത്തിക്കാട്ടി അധിക്ഷേപിച്ചു, ജോലി തടസ്സപ്പെടുത്തി, ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നിങ്ങനെയാണ് പരാതി.


