കൈക്കൂലി വാങ്ങുന്നതിനിടയിൽ എല്‍. പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വിജിലൻസ് പിടിയിലായി. കോട്ടയം ചാലുകുന്ന് സി. എന്‍. ഐ എല്‍. പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററാമായ സാം ജോണ്‍ റ്റി. തോമസിനെയാണ് വിജിലൻസ് കുരുക്കിയത്. കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് നൽകാൻ എന്നു പറഞ്ഞ് അദ്ധ്യാപികയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
കോട്ടയം സ്വദേശിനിയും തൊട്ടടുത്ത സ്‌കൂളിലെ അദ്ധ്യാപികയുടെ പരാതിയിലാണ് വിജിലൻസ് എത്തിയത്. ഇവർ സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിനായി കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് മനസിലാക്കിയ സാം ജോണ്‍ റ്റി തോമസ് ഇവരെ സമീപിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈക്കൂലി നല്‍കി വേഗത്തില്‍ ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്തു. ഇതിനായി പതിനായിരം രൂപ ആവശ്യപ്പെട്ടു.

അധ്യാപിക ഇക്കാര്യം കോട്ടയം വിജിലന്‍സ് കിഴക്കന്‍ മേഖലാ പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്ന് വിജിലൻസ് എത്തി. സ്‌കൂളില്‍വെച്ച് പരാതിക്കാരിയില്‍ നിന്ന് കൈക്കൂലി വാങ്ങവെ സാം ജോണ്‍ റ്റി. തോമസ്സിനെ പിടികൂടുകയായിരുന്നു. സംഭവവുമായി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസോ വിജിലൻസോ വ്യക്തത വരുത്തിയിട്ടില്ല.


