ഗാസയിലുടനീളം ബോംബുകള്‍ വര്‍ഷിച്ച് ഇസ്രയേല്‍. ആശുപത്രികള്‍ക്ക് നേരെയും സമീപ പ്രദേശങ്ങളിലും ബോംബാക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം കനപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കഴിഞ്ഞ രാത്രിയില്‍ പരക്കെ ബോംബിങ്.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രികൾ തന്നെ ലക്ഷ്യം വെച്ചു. അല്‍ ഷിഫ, അല്‍ ഖുദ്സ്, ഇന്‍ഡോനേഷ്യന്‍ ആശുപത്രി എന്നീ ആശുപത്രികള്‍ക്ക് സമീപമാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പുറത്തു വിട്ടില്ല.
ഗാസയിലെ എല്ലാ ആശുപത്രികളിലും ഇന്ധനക്ഷാമം മൂലം പ്രതിസന്ധിയിലാണ്. ഇന്ധനം ഇല്ലാത്തതിനാൽ ഗാസയിലെ അല്‍-ഷിഫ ആശുപത്രി യഥാര്‍ത്ഥ ദുരന്തം അഭിമുഖീകരിക്കുന്നുവെന്ന് ആശുപത്രി ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കനത്ത ആക്രമണവും നടത്തിയത്.
‘വടക്കന്‍ ഗാസയിലെ അല്‍-ഷിഫ ആശുപത്രി ‘യഥാര്‍ത്ഥ ദുരന്തത്തിന്റെ’ വക്കിലാണ്, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്ധനം തീര്‍ന്നേക്കും. ഓരോ മിനിറ്റിലും പരിക്കുകളുമായി ആളുകള്‍ എത്തുകയാണ്. ഇന്ധനം കൃത്യമായി ലഭിക്കാതിരുന്നാല്‍ തീവ്രപരിചരണ വിഭാഗം ശവക്കൂട്ടമായി മാറും’, ആശുപത്രി ഡയറക്ടറുടെ മുന്നറിയിപ്പില്‍ പറയുന്നു.
സഹായങ്ങള്‍ക്കായി ഈജിപ്തില്‍ നിന്നുള്ള റാഫ അതിര്‍ത്തി തുറന്നിട്ടുണ്ടെങ്കിലും ആവശ്യത്തിനുള്ള ഇന്ധനം ഇതുവരെ ലഭ്യമായിട്ടില്ല. വൈദ്യുതി നിലച്ചാല്‍ വെന്റിലേറ്ററിലുള്ള നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പശ്ചാത്യ രാജ്യങ്ങളായ യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ എന്നീവ ആക്രമണത്തെ വീണ്ടു ന്യായീകരിച്ചു. സാധാരണ ജനങ്ങളുടെ ജീവന് സംരക്ഷിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുമ്പോള്‍തന്നെ ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.


