എൻഎസ്എസ് നാമജപ ഘോഷയാത്രയ്ക്ക് എതിരായ അന്വേഷണത്തിന് സ്റ്റേ. 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി നിർച്ചിവെപ്പിച്ചു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെയാണ് കേസെടുത്തത്.
കേസിന് ആധാരമായ കാര്യങ്ങളൊന്നും നാമജപഘോഷയാത്രയിൽ ഉണ്ടായിട്ടില്ലെന്ന് പ്രതികൾ കോടതിയിൽ വാദിച്ചു. കേസിൽ കടുത്തനടപടി ഉണ്ടാവില്ലെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് സ്റ്റേ.
കേസിനെതിരെ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്.പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. ഒരുമണിക്കൂറോളം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. ഐപിസി 143,147, 149, 253 അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്
യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്. ഇങ്ങിനെയെങ്കിൽ മുഴുവൻ വിശ്വാസികൾക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്നായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം


