ക്ലാസ് മുറിയിൽ നാലാം ക്ലാസുകാരിയുടെ ദേഹത്ത് പാമ്പ് ചുറ്റി

പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ദേഹത്ത് പാമ്പ് ചുറ്റി. ക്ലാസ് മുറിയില്‍ വച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ദേഹത്താണ് പാമ്പ് കയറിയത്. തുടർന്ന് പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പാമ്പു കടിയേറ്റിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണം. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി.

ഇന്ന് രാവിലെ 9.30നാണ് സംഭവം. കുട്ടി സ്‌കൂളിലെത്തി നടക്കുമ്പോൾ പാമ്പിന്റെ മേലേക്ക് അറിയാതെ കാൽ വെക്കുകയായിരുന്നു. പാമ്പ് കുട്ടിയുടെ ശരീരത്തില്‍ ചുറ്റി കയറി. ഇതോടെ കുട്ടി ഉറക്കെ കരഞ്ഞ് കുതറിയതോടെ പാമ്പ് ശരീരത്തില്‍ നിന്ന് തെറിച്ച് പോകുകയായിരുന്നു.

കരച്ചില്‍ കേട്ടെത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സ്കൂളിൽ ബാ​ഗ് സൂക്ഷിച്ചിരുന്ന അലമാരയില്‍ കയറിയ പാമ്പിനെ പിടികൂടുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ പാമ്പ് കടിയേറ്റിട്ടില്ലെന്ന് മനസിലായി. കുട്ടി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതിനിടയില്‍ സംഭവമറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി.

ഇന്ത്യയുടെ രാഷ്ട്രപതിമാർ ഇതുവരെ

GK Series

ഡോ. രാജേന്ദ്രപ്രസാദ്

ഇന്ത്യയുടെ ​പ്രഥമ രാഷ്​ട്രപതിയാണ് ഡോ. രാജേന്ദ്രപ്രസാദ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽകാലം രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചതും അദ്ദേഹം തന്നെ. കേന്ദ്രമന്ത്രിയായശേഷം രാഷ്ട്രപതിയാകുന്ന വ്യക്തി.1962ൽ ഭാരതരത്‌ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1963 ഫെബ്രുവരി 28ന് 78ാം വയസ്സിൽ അന്തരിച്ചു.

ഡോ. എസ്. രാധാകൃഷ്ണൻ

മൂന്നാമത് തെരഞ്ഞെടുപ്പിലാണ് (1962ൽ) ഡോ. സർവെപ്പള്ളി രാധാകൃഷ്ണൻ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ദാർശനികൻ, വിദ്യാഭ്യാസ ചിന്തകൻ, മികച്ച അധ്യാപകൻ എന്നീനിലകളിൽ ശ്രദ്ധേയൻ. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തി.രണ്ടുതവണ ഉപരാഷ്ട്രപതിയായി. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് 1962 മുതൽ അധ്യാപകദിനമായി ആചരിക്കുന്നു.

സക്കീർഹുസൈൻ

1967ൽ ഡോ. സക്കീർ ഹുസൈൻ ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 1മുസ്‌ലിം സമുദായത്തിൽനിന്ന് ആദ്യമായി രാഷ്ട്രപതിയായ വ്യക്തി. രാജ്യസഭാംഗവും ഗവർണർപദവിയും വഹിച്ചശേഷം രാഷ്ട്രപതി സ്ഥാനത്തേെക്കത്തുന്ന ആദ്യവ്യക്തി.1969മേയ് മൂന്നിന് രാഷ്ട്രപതിയായിരിക്കെയായിരുന്നു സക്കീർ ഹുസൈന്റെ അന്ത്യം.

വി.വി. ഗിരി

ഡോ. സക്കീർ ഹുസൈന്റെ മരണത്തെതുടർന്ന് 1969 മേയ് മൂന്നുമുതൽ ജൂലൈ 20 വരെ വി.വി. ഗിരി ആക്ടിങ് രാഷ്ട്രപതി.. തുടർന്ന്, 1969 ജൂലൈ 20 മുതൽ 1969 ആഗസ്റ്റ് 24വരെ മുഹമ്മദലി ഹിദായത്തുല്ല ആക്ടിങ് പ്രസിൻറായിരുന്നു. തുടർന്ന്, വി.വി. ഗിരി വീണ്ടും തെരഞ്ഞെടുപ്പിലൂടെ പ്രസിഡൻറായി.രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഏറ്റവും നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദഹം തെരഞ്ഞെടുക്കപ്പട്ടത്.

ഫക്രുദ്ദീൻ അലി അഹമ്മദ്

1974 ഓഗസ്റ്റ് 24നാണ് ഫക്രുദ്ദീൻ അലി അഹ്മദ് ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്. പ്രസിഡൻറായിരിക്കെ 1977 ഫെബ്രുവരി 11ന് 71ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പദവിയിലിരിക്കെ മരിക്കുന്ന രണ്ടാമത്തെ പ്രസിഡന്റ്.ഇന്ദിരഗാന്ധിയുടെ ഭരണകാലത്ത് 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.

നീലം സഞ്ജീവ റെഡ്ഡി

രാജ്യത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതിയാണ് നീലം സഞ്ജീവ റെഡ്ഡി. 1977 ജൂലൈ 21നു നടന്ന തെരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹം രാഷ്ട്രപതിയായത്. ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി. മുഖ്യമന്ത്രി, ലോക്‌സഭ സ്പീക്കർ എന്നീ പദവികൾ വഹിച്ചശേഷം രാഷ്ട്രപതിസ്ഥാനം അലങ്കരിക്കുന്ന വ്യക്തി.

ഗ്യാനി സെയിൽസിങ്

രാജ്യത്തെ ഏഴാമത് രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്. സിക്കുകാരനായ ആദ്യത്തെ രാഷ്ട്രപതി. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ഇന്ദിര ഗാന്ധിയുടെ വധം (1984 ഒക്‌ടോബർ 31)നടന്നത്.

ആർ. വെങ്കിട്ടരാമൻ


1987 ജൂലൈ 13നാണ് രാജ്യത്തിന്റെ എട്ടാമത് രാഷ്ട്രപതിയായി ആർ. വെങ്കിട്ടരാമൻ തെരഞ്ഞെടുക്കപ്പെട്ടത്. സ്വാതന്ത്ര്യസമര സേനാനി, രാജ്യതന്ത്രഞ്ജൻ, അഭിഭാഷകൻ, ഭരണാധികാരി, ട്രേഡ് യൂനിയൻ നേതാവ്, പത്രാധിപർ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു ആർ. വെങ്കിട്ടരാമൻ. സുപ്രീംകോടതിയിൽ അഭിഭാഷകനായിരുന്നു.

ശങ്കർ ദയാൽ ശർമ


മധ്യപ്രദേശിലെ ഭോപാലിൽ കർഷകകുടുംബത്തിൽ 1918 ആഗസ്റ്റ് 19ന് ജനിച്ച ഡോ. ശങ്കർ ദയാൽ ശർമ 1992 ജൂലൈ 25നാണ് രാജ്യത്തിന്റെ ഒമ്പതാമത് രാഷ്ട്രപതിയാകുന്നത്. സ്വാതന്ത്ര്യസമരസേനാനി, ഗവേഷകൻ, നിയമഞ്ജൻ, രാഷ്ട്രതന്ത്രഞ്ജൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ കഴിവു തെളിയിച്ചു.

കെ.ആർ. നാരായണൻ

മലയാളിയായ ആദ്യത്തെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായ വ്യക്തിയാണ് കെ.ആർ. നാരായണൻ. ആദ്യ ദലിത് രാഷ്ട്രപതിയെന്ന വിശേഷണവും ഇദ്ദേഹത്തിനാണ്. തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകൂടിയ രാഷ്ട്രപതിയാണ് ഇദ്ദേഹം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉയർന്ന ഭൂരിപക്ഷം, കൂടുതൽ വോട്ട് എന്നിവയും കെ.ആർ. നാരായണന് സ്വന്തം.

എ.പി.ജെ. അബ്ദുൽകലാം

ശാസ്ത്രരംഗത്തെ പ്രഗല്ഭ വ്യക്തിത്വമാണ് 11ാമത്തെ രാഷ്ട്രപതിയായ എ.പി.ജെ. അബ്ദുൽകലാം. 2002ജൂലൈ 25നാണ് അദ്ദേഹം രാജ്യത്തിന്റെ പ്രഥമപൗരനാകുന്നത്. 1997ൽ ഭാരതരത്‌ന ലഭിച്ചു. രാഷ്ട്രപതിയാകുന്നതിനുമുമ്പ് ഈ ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം.

പ്രതിഭാപാട്ടീൽ


രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രപതിയാണ് പ്രതിഭ പാട്ടീൽ. നിയമബിരുദധാരിയാണ്.
28ാം വയസ്സിൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് 1962ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ചു.രാജ്യസഭയിൽ ഡെപ്യൂട്ടി ചെയർമാനായി.1994ൽ രാജസ്ഥാൻ ഗവർണറായി . 2007 ജൂലൈ 25നാണ് രാഷ്ട്രപതിയായി അധികാരമേൽക്കുന്നത്.

പ്രണബ് മുഖർജി

കേന്ദ്രമന്ത്രിസഭയിൽ ധനകാര്യവകുപ്പും വിദേശകാര്യവകുപ്പും പ്രതിരോധവകുപ്പും കൈകാര്യം ചെയ്ത് മികവ് തെളിയിച്ചതിന് ശേഷമാണ് രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായി പ്രണബ് കുമാർ മുഖർജി അധികാരമേൽക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യുപിഎ സ്ഥാനാർത്ഥിയായി മത്സരിച്ച പ്രണബിന് ആകെയുള്ള 10,29,924 വോട്ടുകളിൽ 7,13,937 വോട്ട് ലഭിച്ചു. ആകെ വോട്ടിന്റെ 69.31 ശതമാണിത്. 2019-ൽ ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി രാഷ്ട്രം പ്രണബ് മുഖർജിയെ ആദരിച്ചു. 2020 ഓഗസ്റ്റ് 31-ന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നുള്ള ചികിത്സക്കിടെയാണ് അദ്ദേഹം അന്തരിച്ചത്.

രാംനാഥ് കോവിന്ദ്


രാജ്യത്തെ 14ാമത്തെ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. മുൻ ബിഹാർ ഗവർണറായിരുന്ന കോവിന്ദ് കാൺപൂരിൽനിന്നുള്ള ദലിത് നേതാവുകൂടിയാണ്. 1945 ഒക്ടോബർ ഒന്നിന് കാൺപൂരിലാണ് ജനനം. കാൺപൂർ സർവകലാശാലയിൽനിന്ന് ബികോം, നിയമ ബിരുദങ്ങൾ നേടി.

രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.

കാലാവധി പൂർത്തിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി. രാഷ്ട്രപതി ചുമതലയേറ്റ വിവരം രാഷ്ട്രപതിയുടെ അനുമതി നേടിയശേഷം ആഭ്യന്തരസെക്രട്ടറി പ്രഖ്യാപിച്ചു.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമാണ്. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം,തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു.

തിങ്കളാഴ്ച രാവിലെ 9.17-നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10 മണിക്ക് വാഹനവ്യൂഹത്തില്‍ പാര്‍ലമെന്റിന്റെ അഞ്ചാംനമ്പര്‍ കവാടത്തിലെത്തിയ രാഷ്ട്രപതിയേയും നിയുക്ത രാഷ്ട്രപതിയേയും ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് നീങ്ങി. ഉപരാഷ്ട്രപതിയും ലോക്സഭാസ്പീക്കറും ചീഫ് ജസ്റ്റിസും അനുഗമിച്ചു.

രാഷ്ട്രപതിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിയിപ്പ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി വായിച്ചു. ചുമതലയില്‍ ഒപ്പുവെക്കാനുള്ള രജിസ്റ്റര്‍ പുതിയ രാഷ്ട്രപതിക്ക് സെക്രട്ടറി കൈമാറി.

മൂന്നാറിൽ വിനോദ യാത്രയ്ക്ക് എത്തിയ സമ്പന്ന യുവതി രണ്ട് ലക്ഷത്തിൻ്റെ ആഭരണവുമായി മുങ്ങി; പിന്നാലെ പൊലീസ്

മൂന്നാറിലെ സ്വര്‍ണക്കടയില്‍നിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍. രഹാന ഹുസൈന്‍ ഫറൂക്കാ(47)ണ് പിടിയിലായത്.

ഇവരില്‍നിന്നും 38 ഗ്രാം തൂക്കംവരുന്ന രണ്ട് മാലകള്‍ കണ്ടെടുത്തു. മൂന്നാറില്‍ സകുടുംബം വിനോദയാത്രയ്‌ക്കെത്തിയ ഇവര്‍ മടങ്ങുന്ന ദിവസം, കൂടെയുള്ളവരറിയാതെ മോഷണം നടത്തുകയായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു.

ചെന്നൈ രായപുരത്ത് അതിസമ്പന്നര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍നിന്നാണ് മൂന്നാര്‍ പോലീസ് ഇവരെ അറസ്റ്റുചെയ്തത്.

ജൂലായ് 16-നാണ് ജി.എച്ച്. റോഡിലെ ഐഡിയല്‍ ജൂവലറിയില്‍നിന്നും സ്വര്‍ണ മാലകൾ കാണാതായത്. കോയമ്പത്തൂര്‍ സ്വദേശിനിയാണെന്നും മലേഷ്യയില്‍ സ്ഥിരതാമസമാണെന്നും പറഞ്ഞാണ് ഇവര്‍ രാവിലെ കടയിലെത്തിയത്.

മൂന്ന് ജോഡി കമ്മലും ഒരു കൈച്ചെയിനും വാങ്ങിയിട്ട് 78000 രൂപയും നല്‍കി. അഞ്ചുപവന്‍ തൂക്കംവരുന്ന മറ്റൊരു മാലയും നോക്കി. വൈകീട്ട് ഭര്‍ത്താവുമൊത്തുവന്ന് വാങ്ങാമെന്ന് പറഞ്ഞ് അഡ്വാന്‍സും നല്‍കി പോയി.

രാത്രിയില്‍ കടയിലെ സ്റ്റോക്ക് നോക്കിയപ്പോള്‍ രണ്ട് മാലകള്‍ കുറവുണ്ടെന്ന് കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ജീവനക്കാരുടെ ശ്രദ്ധമാറിയ സമയത്ത് മാലകള്‍ ബാഗില്‍ ഇടുന്നതുകണ്ടു.

കടയുടമ പോലിസില്‍ പരാതി നല്‍കി. പോലീസ് ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇവര്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടെമ്പോ ട്രാവലറില്‍ കയറിപ്പോയെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ചെന്നൈയിലെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍. മനോജിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ്, എസ്.ഐ.മാരായ ഷാഹുല്‍ഹമീദ്, കെ.ഡി. മണിയന്‍, എസ്.സി.പി.ഒ.മാരായ വേണുഗോപാല്‍ പ്രഭു, ടോണി ചാക്കോ, രഞ്ജിനി വി.ആര്‍. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പട്ടികജാതി വർഗ്ഗങ്ങൾക്ക് എതിരായ ആക്രമണങ്ങൾ വർധിക്കുന്നു

പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്ക് എതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2018 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ക്രമാനുഗതമായി വര്‍ധിച്ചതായി പാർലമെൻ്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയം ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തെലങ്കാന എംപിമാരായ കൊമതി റെഡ്ഡി വെങ്കട്ട് റെഡ്ഡി (കോണ്‍ഗ്രസ്), മന്ന ശ്രീനിവാസ് റെഡ്ഡി (ടി ആര്‍ എസ്) എന്നിവരുടെ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യത്തിനുള്ള മറുപടിയിലാണ് ആശങ്ക ഉയർത്തുന്ന കണക്കുകൾ. പാർലമെൻ്റിൽ രേഖാമൂലം നല്‍കിയ മറുപടിയിലെ കണക്കുകൾ പ്രകാരമാണ് ആക്രമണങ്ങൾ വ്യക്തമാവുന്നത്.

പട്ടികജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് 2018-ല്‍ 42,793 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്. 2020 ആയപ്പോഴേക്കും കേസുകളുടെ എണ്ണം അന്‍പതിനായിരത്തിലധികമായി. പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇതേ കാലയളവില്‍ 6,528-ല്‍നിന്ന് 8,272 ആയി ഉയര്‍ന്നു.

ലോക അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് തിളക്കം; നീരജിന് ജാവലിൻ ത്രോയിൽ വെള്ളി

ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒളിമ്പിക്‌സ്‌ ചാമ്പ്യൻ നീരജ്‌ ചോപ്രക്ക്‌ ജാവലിൻ ത്രോയിൽ വെള്ളി. നാലാമത്തെ ഏറിൽ 88.13 മീറ്റർ മറികടന്നാണ്‌ നേട്ടം. 2003ൽ പാരീസിൽ നടന്ന ലോക മീറ്റിൽ അഞ്‌ജുബോബി ജോർജ്‌ ലോങ്ജമ്പിൽ വെങ്കലം നേടിയശേഷമുള്ള ആദ്യ മെഡലാണ്‌. ഗ്രെനഡയുടെ ലോക ചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്‌ 90.54 മീറ്റർ എറിഞ്ഞ്‌ സ്വർണം നേടി. ചെക്ക്‌ താരം ജാക്കൂബ്‌ വാഡിൽജക്‌ 88.09 മീറ്റർ എറിഞ്ഞ്‌ വെങ്കലം സ്വന്തമാക്കി.

നീരജിന്റെ ആദ്യ ത്രോ ഫൗളായി. പിന്നീട്‌ 82.39 മീറ്റർ, 86.37, 88.13മീറ്റർ എറിഞ്ഞു. അവസാന രണ്ട്‌ ത്രോയും ഫൗളായി. ഇന്ത്യയുടെ രോഹിത്‌ യാദവ്‌ 78.72 മീറ്ററിൽ പത്താമതായി. ട്രിപ്പിൾജമ്പിൽ മലയാളി താരം എൽദോസ്‌ പോൾ ഒമ്പതാം സ്ഥാനത്താണ്‌ (16.79).  പോർച്ചുഗലിന്റെ പെഡ്രോ പിച്ചാർഡോ സ്വർണം നേടി(17.95 മീറ്റർ). പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം ഫൈനലിലെത്താതെ പുറത്തായി. മുഹമ്മദ്‌ അനസ്‌, മുഹമ്മദ്‌ അജ്‌മൽ, നാഗനാഥൻ പാണ്ടി, രാജേഷ്‌ രമേഷ്‌ എന്നിവരാണ്‌ ഇറങ്ങിയത്‌. 13 ടീമുകൾ അണിനിരന്നപ്പോൾ പന്ത്രണ്ടാം സ്ഥാനം.

വീട്ടിലേക്കുള്ള വഴിയിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ച് അവശരാക്കിയ പൊലീസുകാർക്ക് സസ്പെൻഷൻ.

ചങ്ങനാശേരി ട്രാഫിക് പൊലീസുദ്യോഗസ്ഥന്‍ നിവാസ്, സീനിയര്‍ സിപിഒ ജിബിന്‍, ഡ്രൈവര്‍  പിപി പ്രശാന്ത് എന്നിവരെയാണ് കോട്ടയം എസ്‌പി സസ്‌പെന്റ് ചെയ്‌ത‌ത്. വകുപ്പ് തല പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തലസ്ഥാനത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനെത്തിയ പൊലീസുകാരാണ് റെയില്‍വേ ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവമുണ്ടായത്. കിളിമാനൂര്‍ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയില്‍ ഈ മൂന്ന് പൊലീസുകാര്‍ മൂത്രമൊഴിച്ചു. ഇത് വീട്ടുടമയായ രജീഷ് ചോദ്യം ചെയ്തു.

ചോദ്യം ചെയ്തത് ഇഷ്ടമാകാവാതെ പൊലീസുകാർ രൂക്ഷമായി പ്രതികരിച്ചു. വാക്കേറ്റത്തിന് ഒടുവിൽ യുവാവിനെ മർദ്ദിച്ച് അവശനാക്കി എന്നാണ് പരാതി. മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചതായും കയ്യിലും ദേഹത്തും മുറിവേറ്റതായും രജീഷ് പറഞ്ഞു

ഡൽഹിയിൽ തദ്ദേശവാസിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു

ഡൽഹിയിൽ ഒരാൾക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയ മുപ്പത്തിയൊന്നുകാരന് വിദേശയാത്രാ പശ്ചാത്തലമില്ല. ഇയാളെ മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇതോടെ രാജ്യത്ത് മങ്കിപോക്‌സ് ബാധിതരുടെ എണ്ണം നാലായി. കേരളത്തിലാണ് മറ്റ് മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്‌തത്. കേരളത്തിലെ മൂന്നു കേസുകളും വിദേശ യാത്രാ പശ്ചാത്തലമുള്ളവയായിരുന്നു.

ഏഴു വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മാതാവ് അറസ്റ്റിൽ

0

ഏഴ് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ മാതാവ് അറസ്റ്റില്‍. കാപ്പാട് സ്വദേശി മഹല്‍ ജുമൈലയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹുസൈന്‍റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈനാണ് മരിച്ചത്.

കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന സൂചനയെത്തുടര്‍ന്നാണ് ആദ്യം മാതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലായിരുന്നു പോലീസിന്‍റെ നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കുട്ടി ഹൃദയാഘാതംമൂലം മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ചെറിയ കുട്ടിയായതിനാല്‍ ഹൃദയാഘാത സാധ്യതയില്‍ സംശയം തോന്നിയതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍ മരണത്തില്‍ സംശയം പറഞ്ഞിരുന്നു.

കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

അഗ്നിപഥ് യുവാക്കളെ അപകടത്തിലാക്കുന്ന പ്രധാനമന്ത്രിയുടെ പരീക്ഷണം; കടുത്ത വിമർശനവുമായി രാഹുൽ വീണ്ടും

കേന്ദ്രസര്‍ക്കാരിന്റെ പുതിയ സൈനികനിയമനപദ്ധതിയായ അഗ്നിപഥിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സുരക്ഷയും യുവജനതയുടെ ഭാവിയും അപകടത്തിലാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ‘പരീക്ഷണശാല’യിലെ ഈ ‘പുതിയ പരീക്ഷണ’മെന്ന് രാഹുല്‍ ചൂണ്ടികാട്ടി.

“60,000 സൈനികര്‍ ഓരോ വര്‍ഷവും വിരമിക്കും. ഇതില്‍ 3,000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിക്കുക. നാല് വര്‍ഷത്തെ കരാര്‍ കഴിഞ്ഞ് വിരമിക്കുന്ന ആയിരക്കണക്കിന് അഗ്നിവീരന്‍മാരുടെ ഭാവിയെന്താണ്? പ്രധാനമന്ത്രിയുടെ പരീക്ഷണശാലയിലെ പുതിയ പരീക്ഷണം രാജ്യസുരക്ഷയും യുവജനങ്ങളുടെ ഭാവിയും അപകടത്തിലാക്കും”. രാഹുല്‍ ട്വീറ്റ് ചെയ്തു. ഹിന്ദിയിലായിരുന്നു ട്വീറ്റ്.

യുവാക്കളെ നിരത്തിലിറക്കിയ പദ്ധതി

അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിൻ്റെ വിവിധഭാഗങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. തെരുവുകളിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധം അരങ്ങേറി. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഇത് ഉയർത്തിയത്.

പതിനേഴര വയസ് മുതല്‍ 21 വയസ് വരെ പ്രായപരിധിയുള്ള യുവാക്കള്‍ക്ക് സൈനികസേവനത്തിലൂടെ തൊഴിലവസരം സൃഷ്ടിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധ്യമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ അവകാശവാദം.

നാല് വര്‍ഷത്തെ സേവനം ഉറപ്പാക്കുന്ന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കളില്‍ 25 ശതമാനം പേര്‍ക്ക് മാത്രമാണ് 15 വര്‍ഷം വരെ സേവനം ദീര്‍ഘിപ്പിക്കാനുള്ള അവസരം.

നാലു വർഷം കഴിഞ്ഞ് പിരിയുമ്പോൾ വെറും 11 ലക്ഷം രൂപ മാത്രമാണ് ലഭിക്കുക. അതേ സമയം 15 വർഷത്തെ സേവനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഒരു ഭടന് 14 കോടി രൂപവരെ ചിലവ് വരും. 17 വയസ്സിൽ അഗ്നിവീരറാവുന്ന യുവാക്കൾക്ക് വിദ്യാഭ്യാസ സാഹചര്യവും നഷ്ടമാവും എന്നിങ്ങനെ ആശങ്കകൾ ചൂണ്ടി കാട്ടിയായിരുന്നു പ്രക്ഷോഭം.