സ്വർണ്ണവിലയിൽ ചരിത്രം, പവന് 46,480 രൂപ

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. സ്വർണ്ണവില ഇന്ന് പവന് 600 രൂപ വർദ്ധിച്ചു. ഗ്രാമിന് 75 രൂപ ഉയർന്ന് 5810 രൂപയായി, ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,480 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4820 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

.

ബില്ലുകൾ പിടിച്ചുവെച്ച കേരള ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

കേരള നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ചതിന് കൃത്യമായ കാരണം വിശദീകരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.

രണ്ടുവർഷത്തോളം ബില്ലുകളിൽ എന്തെടുക്കുകയായിരുന്നു എന്നും കോടതി

രണ്ട് വര്‍ഷത്തോളം ബില്ലുകളില്‍ എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. നിയമസഭ പാസ്സാക്കിയ ധനബില്ലില്‍ ഉടന്‍ തീരുമാനം എടുക്കാനും ഗവര്‍ണറോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ചട്ടങ്ങള്‍ പാലിക്കാതെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയതും കോടതി പരിഗണിച്ചു. ഗവര്‍ണറുടെ പരിഗണനയിലുണ്ടായിരുന്ന എട്ട് ബില്ലുകളില്‍ ഏഴെണ്ണം രാഷ്ട്രപതിക്ക് അയച്ചതായി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി സുപ്രീം കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു. ഒരെണ്ണത്തിന് അനുമതി നല്‍കിയതായും വ്യക്തമാക്കി. എന്നാൽ ബില്ലുകൾക്ക് മുകളിലെ നടപടിയിൽ കോടതി രൂക്ഷമായ എതിർ അഭിപ്രായം പ്രകടമാക്കി.

ഓർഡിനൻസിൽ ഒപ്പു വെച്ചു ബില്ലായപ്പോൾ തടസ്സവാദം

രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ മൂന്നെണ്ണം നേരത്തെ ഓര്‍ഡിനന്‍സായി ഇറക്കിയപ്പോള്‍ ഗവര്‍ണര്‍ ഒപ്പുവച്ചതാണ്. ഓര്‍ഡിനന്‍സുകളില്‍ പ്രശ്‌നം ഒന്നും കാണാതിരുന്ന ഗവര്‍ണര്‍ക്ക് പിന്നീട് അവ ബില്ലുകള്‍ ആയപ്പോള്‍ പിടിച്ചുവെക്കാന്‍ അധികാരമില്ലെന്ന് കേരള സർക്കാർ വിശദീകരിച്ചു. അതുപോലെ, രാഷ്ട്രപതിക്ക് ബില്ലുകള്‍ അയച്ചതിനുള്ള കാരണം ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

ഇനിയും എട്ട് ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയിലുണ്ട്. അതില്‍ ഒന്ന് ധനബില്ലാണ്. ധനബില്ലില്‍ തീരുമാനം വൈകുന്നത് സംസ്ഥാനത്തിൻ്റെ ദൈനംദിന പ്രവർത്തനത്തെ തന്നെ ബാധിക്കുന്നാതാണ് എന്ന് കേരളം ബോധിപ്പിച്ചു. ഗൌരവ സ്വഭാവം പരിഗണിച്ച കോടതി ധനബില്ലില്‍ തീരുമാനം വൈകാതെ എടുക്കണെമെന്ന് ഉത്തരവ് നൽകി. ഗവര്‍ണറെ അറിയിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിയെ തന്നെ സുപ്രീം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.

ഗവർണർമാരുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗരേഖ വേണമെന്ന കേരളത്തിൻ്റെ ആവശ്യവും കേൾക്കും

പഞ്ചാബ് സർക്കാരിൻ്റെ ഹരജി പരിഗണിക്കവെ നിയമനിർമ്മാണ സഭകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ ഗവർണർമാർ ഇടപെടുന്നതിനെതിരെ സുപ്രീം കോടതി വിമർശിച്ചിരുന്നു. പഞ്ചാബ് വിധി പഠിക്കാനും നേരത്തെ രാജ്ഭവൻ സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു.

ബില്ലുകളില്‍ തീരുമാനമെടുക്കാനുള്ള ഗവര്‍ണറുടെ അധികാരം സംബന്ധിച്ച ഭരണഘടനയുടെ 200-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി നിലവിലെ ഹര്‍ജിയില്‍ ഭേദഗതി അപേക്ഷ നല്‍കാന്‍ കേരളത്തിന് സുപ്രീം കോടതി അനുമതി നല്‍കി.

മാര്‍ഗരേഖ പുറത്തിറക്കുന്നതിനെ കേന്ദ്രം ശക്തമായി എതിര്‍ത്തു വരികയാണ്. ഗവർണർ വഴി രാഷ്ട്രീയം നടപ്പാക്കുന്നു. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു എന്നിങ്ങിനെ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾ പരമോന്നത കോടതിക്ക് മുൻപാകെ എത്തിയത്. മാർഗ്ഗ രേഖ സംബന്ധിച്ച നിലപാട് കടുപ്പിക്കയാണ് കേന്ദ്രം ഈ സാഹചര്യത്തിൽ ചെയ്തത്.

“കുട്ടികളെ യുദ്ധ തടവുകാരാക്കുന്ന ലോകത്തെ ഏക രാജ്യം” ഇൻസ്റ്റ പോസ്റ്റിൻ്റെ പേരിൽ മോഡൽ ജിജി ഹദീദിനെതിരെ വൻ സൈബർ വേട്ട

0

ഇസ്രയേലിനെതിരായ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ അമേരിക്കൻ സൂപ്പർ മോഡൽ ജിജി ഹദീദിന് സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണം. ഇതിനെ തുടർന്ന് താരത്തിന് പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വന്നു.

ഒക്ടോബർ 7ന് ഹമാസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുന്നതിനും വർഷങ്ങൾക്ക് മുൻപ് ഇസ്രയേൽ പലസ്തീനികളെ വധിച്ചും, പീഡിപ്പിച്ചും, കടത്തിക്കൊണ്ടുപോയും ദ്രോഹിച്ചിട്ടുണ്ടെന്ന് ജിജി ഹദീദ് ഇൻസ്റ്റഗ്രാമിൽ തുറന്നടിച്ചിരുന്നു. കുട്ടികളെ യുദ്ധ തടവുകാരാക്കുന്ന ലോകത്തെ ഏക രാജ്യമാണ് ഇസ്രയേലെന്നും ജിജി ഹദീദ് ഉയർത്തിക്കാട്ടി. മരണപ്പെട്ട പലസ്തീനികളുടെ അവയവങ്ങൾ അവരുടെ അനുവാദമില്ലാതെ ഇസ്രയേൽ എടുക്കാറുണ്ടെന്നും ജിജി ഹദീദ് പങ്കുവെച്ച ആരോപിച്ചു.

കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ അവയവങ്ങൾ വർഷങ്ങളായി ബന്ധുക്കളുടെ അനുമതിയില്ലാതെ ഇസ്രായേൽ കവരുന്നതായി ആരോഗ്യ പ്രവർത്തകർ വെളിപ്പെടുത്തുന്ന വിഡിയോയും അവർ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ പോസ്റ്റിനെതിരെ രംഗത്തുവന്ന ഒരു വിഭാഗം ജിജിയുമായുള്ള കരാർ റദ്ദാക്കണമെന്ന് അവരുടെ മോഡലിങ് ഏജൻസിയായ ഐ.എം.ജിയോട് ആവശ്യപ്പെട്ടു.

വർഷങ്ങളായി ഇസ്രായേൽ തടവിലിട്ട അഹ്മദ് അൽമനസ്ര എന്ന 13കാരനെ കുറിച്ചും ഇൻസ്റ്റയിൽ സൂചിപ്പിച്ചിരുന്നു. ‘ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇസ്രായേൽ അൽമനസ്രയെ പിടിച്ചുകൊണ്ടുപോയി ഏകാന്ത തടവിലിട്ടു. നൂറുകണക്കിന് ഫലസ്തീൻ കുട്ടികൾ ഇസ്രായേൽ ജയിലുകളിൽ തടങ്കലിൽ കഴിയുന്നു, കഷ്ടപ്പെടുന്നു’, ജിജി ഹദീദ് കുറിച്ചു.

പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് ജിജി ഹദീദിനെ ആക്രമിച്ചത്. ഇസ്രയേലിൽ ഹമാസ് നടത്തിയ കൂട്ടക്കുരുതിയിൽ ധീരമായി ഒന്നും തന്നെയില്ലെന്നും തീവ്രവാദികൾക്കെതിരായുള്ള ഇസ്രയേലിന്റെ ചെറുത്ത് നിൽപ്പിനെ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടതെന്നും ഇസ്രയേൽ മറുപടിയായി പറഞ്ഞു.

തുരങ്കത്തിനകത്ത് 17 ദിവസം, വെല്ലുവിളികൾ മറികടന്ന് 41 തൊഴിലാളികളെയും പുറത്ത് എത്തിച്ചു

ഉത്തരാകാശിയിൽ നിര്‍മ്മാണത്തിലിരുന്ന സിൽക്കാരം തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസത്തെ അനിശ്ചതത്വങ്ങൾക്കും വെല്ലുവിളികൾക്കും ശേഷമാണ് തൊഴിലാളികളുടെ ജീവൻ വീണ്ടെടുത്തത്.

ചൊവ്വാഴ്ച വൈകിട്ട് എഴ് മണിയോടെ ഓരോരുത്തരായി തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി. ഒന്നരമണിക്കൂറ് എടുത്താണ് 41 പെരെയും തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. നവംബര്‍ 12-ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് വിജയം കണ്ടത്.

ദേശീയപാതാ അതോറിറ്റി കരാറുകാർക്ക് വേണ്ടി സുരക്ഷാ നിബന്ധനകളിൽ കണ്ണടച്ചു എന്നതടക്കം വിമർശനങ്ങൾക്കിടെ പരമ്പരാഗത രക്ഷാമാർഗ്ഗത്തിലാണ് അവസാനം വിജയം കണ്ടത്. റാറ്റ് ഹോള്‍ മൈനിങ് എന്ന രീതിയാണ് ഇതിനായി അവലംബിച്ചത്. യന്ത്രങ്ങളില്ലാതെ മനുഷ്യര്‍ നടത്തിയ തുരക്കലിലൂടെയാണ് തൊഴിലാളികള്‍ക്ക് സമീപത്തേക്ക് എത്തിയത്.

തുരങ്കത്തിന് മുകളില്‍ നിന്ന് കുത്തനെ തുരന്ന് മറ്റൊരു രക്ഷാമാര്‍ഗവും തുറന്നിരുന്നു. പുറത്തെത്തിച്ച തൊഴിലാളികളെ സ്ഥലത്ത് സജ്ജമാക്കിയിരുന്ന ആംബുലന്‍സുകളില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ കട്ടിലുകള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും നേരത്തേ തന്നെ ഒരുക്കിയിരുന്നു.

അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായിരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കിയത്. ദിവസങ്ങള്‍ക്കകം ഓഗര്‍ മെഷീന്‍ തകരാറായി. ഇതോടെയാണ് യന്ത്രസഹായത്തോടെയുള്ള ഡ്രില്ലിങ്ങിന് പുറമെ റാറ്റ് ഹോള്‍ മൈനിങ് സ്വീകരിച്ചത്. ഇത് കൂടാതെയാണ് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങും നടത്തിയത്. തൊഴിലാളികള്‍ കുടുങ്ങിയ ഉടന്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, ഓക്‌സിജന്‍ എന്നിവ എത്തിക്കാന്‍ ബദൽ മാർഗ്ഗം തുറന്നു. ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് അകത്ത് കടത്തിയാണ് ഇവ എത്തിച്ചത്.

ചാര്‍ധാം പദ്ധതിയുടെ ഭാഗമായി എൻ എച്ച് 134-ല്‍ നിര്‍മ്മിക്കുന്ന 4.531 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് സില്‍കാരയിലെത്. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ നിര്‍മ്മാണ ചെലവ്. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ആകെ ചെലവ് 1383.78 കോടി രൂപയാകും. നാല് വര്‍ഷമാണ് നിര്‍മ്മാണ കാലാവധി.

രക്ഷാ പ്രവർത്തനം ലക്ഷ്യം കണ്ടതും പരമ്പരാഗത തൊഴിലാളികളുടെ മാർഗ്ഗത്തിൽ

പേര് സൂചിപ്പിക്കുന്നതു പോലെ ‘എലി മാളം’ പോലുള്ള ചെറുതുരങ്കങ്ങള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയാണ് റാറ്റ് ഹോള്‍ മൈനിങ്. റാറ്റ് ഹോള്‍ മൈനേഴ്സ് എന്നറിയപ്പെടുന്ന പ്രത്യേക വൈദഗ്ധ്യം നേടിയ തൊഴിലാളികളാണ് ഇതിനായി പ്രവർത്തിക്കുന്നത്.

കല്‍ക്കരി ഖനനം ചെയ്തെടുക്കാനാണ് പ്രധാനമായി റാറ്റ് ഹോള്‍ മൈനിങ് നടത്തുന്നത്. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി 2014-ല്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍, റാറ്റ് ഹോള്‍ മൈനിങ് നിരോധിച്ചിരുന്നു.  എന്നാൽ ഇപ്പോഴും ക്ലാസിക്കൽ മാതൃക പിന്തുടരുന്നവരുണ്ട്.

ട്രെഞ്ച്ലെസ് എൻജിനീയറിങ് സര്‍വീസസ് എന്ന കമ്പനിയാണ് റാറ്റ് ഹോള്‍ മൈനേഴ്സിനെ സില്‍ക്യാരയില്‍ എത്തിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനായി റാറ്റ് ഹോള്‍ മൈനിങ് നടത്തിയവരാണ് ഈ തൊഴിലാളികള്‍. നേരത്തേ ഡ്രില്ലിങ്ങിന് ഉപയോഗിച്ച അമേരിക്കന്‍ ഓഗര്‍ മെഷീനും കമ്പനിയുടേതായിരുന്നു.

800 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പിനകത്ത് കയറിയാണ് റാറ്റ് ഹോള്‍ മൈനേഴ്സ് രക്ഷാവഴി നിര്‍മ്മിക്കുന്നത്. റാറ്റ് ഹോള്‍ മൈനേഴ്സിന്റെ 12 പേരടങ്ങുന്ന സംഘമാണ് സില്‍ക്യാരയിലുള്ളത്. ഒരുസമയം രണ്ട് പേരാണ് തുരങ്കത്തിനകത്ത് ഡ്രില്ലിങ് നടത്തിയത്.

 ഒരു മീറ്റര്‍ തുരക്കാനായി ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയമാണ് ഞങ്ങളെടുക്കുന്നത്. ഇടയില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ കൂടുതല്‍ സമയമെടുക്കുമെന്ന് രക്ഷാപ്രവർത്തകർ പ്രതികരിച്ചിരുന്നു.

കുട്ടിയെ പ്രതികൾ ഉപേക്ഷിച്ചു, പക്ഷെ കുറ്റവാളികളുടെ ലക്ഷ്യം എന്തായിരുന്നു, ആശങ്ക തീരാതെ കേരളം

കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടെ ലക്ഷ്യം യഥാർത്ഥത്തിൽ എന്തായിരുന്നു. അവർക്ക് ഇനിയും സുരക്ഷിതരായി മറഞ്ഞിരിക്കാൻ കഴിയുന്നത് എങ്ങനെയാണ്. ഇന്ത്യയിലെ തന്നെ മികച്ച പൊലീസ് സംവിധാനമുള്ള കേരളത്തിൽ വെറും പത്ത് ലക്ഷം രൂപ വിലപേശാൻ മാത്രം ബുദ്ധിയുള്ള ക്രിമിനലുകൾക്ക് ഇനിയും സുരക്ഷിതമായി ഒളിച്ച് കഴിയാൻ കഴുന്നത് എങ്ങിനെയാണ്.

കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചത് ഒരു സംഘമാണ്. കൃത്യമായ ആസൂത്രണം ഇതിന് പിന്നിൽ ഉണ്ട്. നേരത്തെയും കുട്ടിയെ ലക്ഷ്യം വെച്ചിരുന്നു. കാശ് ചോദിക്കാൻ മാത്രമാണ് ഈ കുറ്റകൃത്യം നടത്തിയത് എങ്കിൽ പൊലീസും മാധ്യമങ്ങളും ചൂഴ്ന്നു സാഹചര്യത്തിലേക്ക് കാൾ ചെയ്യാൻ ധൈര്യം കാണിച്ച ക്രിമിനലുകൾ അത്ര പ്രാവീണ്യം നേടിയവരല്ല. അവർ ഇനിയും പിടിയിലാവാതെ തുടരുന്നത് കേരളത്തിൻ്റെ പൊലീസ് രാഷ്ചട്രീയ സംവിധാനത്തിന് തന്നെ നാണക്കേടാവുകയാണ്.

കുട്ടിയെ കണ്ടെത്തിയതല്ല. കുറ്റവാളികൾ ഉപേക്ഷിക്കയാണ് ചെയ്തിട്ടുള്ളത്. അത് അന്വേഷണ സംവിധാനങ്ങളുടെ സമ്മർദ്ദമാണ് എന്നത് അവകാശവാദമാണ്. ഈ സാഹചര്യത്തിൽ കേസിൻ്റെ ഫോക്കസ് എന്നത് പ്രതികൾ തന്നെയാണ് എന്നിരിക്കെ മാധ്യമങ്ങളെയും ജനങ്ങളെയും പ്രശംസിക്കയാണ് അന്വേഷണ സംവിധാനങ്ങളുടെ തലപ്പത്തുള്ളവർ. മാധ്യമങ്ങൾ തന്നെയും തലതിരിഞ്ഞ മത്സരങ്ങളുടെ ഫലമായി വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായിരിക്കെയാണ് ഇത്.

എഡിജിപിയുടെ വാക്കുകൾ

കുട്ടിയെ തിരിച്ചുകിട്ടിയതാണ് ഏറ്റവും വലിയ സന്തോഷമെന്ന് കൊല്ലം എ.ആര്‍. ക്യാമ്പില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഡിജിപി പറഞ്ഞു.

“സാധാരണക്കാരായ നാട്ടുകാര്‍ക്കൊപ്പം ഈ ഭാഗത്തുള്ള എല്ലാ പോലീസുദ്യോഗസ്ഥര്‍, പ്രത്യേകിച്ച് സാധാരണ പോലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ ഡിഐജി നിശാന്തിനി, ഐജി സ്പര്‍ജന്‍ കുമാര്‍, അഡിഷണല്‍ എസ്പി പ്രതാപന്‍ നായര്‍ എന്നിവരൊക്കെത്തന്നെ രാത്രി മുഴുവന്‍ ഉറങ്ങാതിരുന്ന് പോലീസ് നടപടികള്‍ ഏകോപിപ്പിക്കുകയും എല്ലാ സ്ഥലങ്ങളിലും പോലീസ് നിരീക്ഷണം വര്‍ധിപ്പിക്കുകയും ചെക്കിങ് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. തെക്കന്‍ കേരളം ഒട്ടാകെത്തന്നെ വെഹിക്കിള്‍ ചെക്കിങ് മാത്രമല്ല, പ്രതികള്‍ ഒളിച്ചുതാമസിക്കാനിടയുള്ള സ്ഥലങ്ങള്‍, ക്വാറീസ്, റബര്‍ തോട്ടങ്ങള്‍, ഹോട്ടല്‍സ്, ഷാന്റീസ് എല്ലാം തന്നെ വേരിഫൈ ചെയ്തിട്ടുണ്ടായിരുന്നു, എല്ലാ ബോഡറും സീല്‍ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു, ഈ ഭാഗം വിട്ട്- കൊല്ലം, ട്രിവാന്‍ഡ്രം ഭാഗംവിട്ട്-പ്രതികള്‍ പോകാനുള്ള സാധ്യതയില്ലെന്നുള്ളതായിരുന്നു ഞങ്ങളുടെ ഇന്നലെ രാത്രി വരെയുള്ള അസെസ്‌മെന്റ്. ഇന്ന് പകലോടുകൂടി തന്നെ നമുക്ക് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സാധിക്കുമെന്നായിരുന്നു വിശ്വാസം.

ഞങ്ങള്‍ കൊടുത്ത ആ പ്രഷറും അതുകൂടാതെ തന്നെ നിങ്ങള്‍ മാധ്യമങ്ങള്‍ കാണിച്ച ശുഷ്‌കാന്തിയും, ത്രൂഔട്ട് നിങ്ങള്‍ അത് റിലേ ചെയ്തതുകൊണ്ടുതന്നെ മൂന്നരക്കോടി ജനങ്ങള്‍ ഇത് സെര്‍ച്ച് ചെയ്യാന്‍ ഇറങ്ങിയതുപോലെയായി. ആ പ്രഷേഴ്‌സും എല്ലാം തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ ആള്‍ക്കാര്‍ക്ക് വേറെ വഴിയില്ലാതെ കുട്ടിയെ സുരക്ഷിതമായി ആശ്രാമമൈതാനത്ത് കൊണ്ടുവിടേണ്ടി വന്നത്. അവിടെ വിട്ട കുട്ടിയെ തൊട്ടടുത്ത നിന്ന ആള്‍ക്കാര്‍ ലൊക്കേറ്റ് ചെയ്യുകയും കുട്ടിയ്ക്ക് ഫോണ്‍ നമ്പര്‍ അറിയാമായിരുന്നതിനാല്‍ കുട്ടിയുടെ അമ്മയൈ വിളിച്ചു. കുട്ടിയുടെ അമ്മയുടെ ഫോണുമായി കുട്ടിയുടെ അച്ഛന്‍ എന്റൊപ്പമായിരുന്നു ഉണ്ടായിരുന്നത്. കോള്‍ വന്ന സമയത്തുതന്നെ തിരിച്ച് ട്രാക്ക് ചെയ്യുകയും അവിടെവന്ന് കുട്ടിയെ റെസ്‌ക്യൂ ചെയ്ത് കൊണ്ടുവരികയും ചെയ്തു. കുട്ടി ഇപ്പോഴും ഫുള്ളി നോര്‍മലായി സംസാരിക്കാറായിട്ടില്ല. കുട്ടി ആ ഷോക്ക് വിട്ട് വരുന്നതേയുള്ളൂ. ഇപ്പോള്‍ മെഡിക്കല്‍ ഒബ്‌സര്‍വേഷനിലാണ്, മെഡിക്കല്‍ എക്‌സാമിനേഷന്‍ നടന്നുവരികയാണ്.

കുട്ടിയുമായി സംസാരിച്ചതില്‍ നിന്ന് പ്രാഥമികമായി മനസിലാക്കാന്‍ കഴിയുന്നത് വണ്ടിക്കകത്ത് കയറ്റുകയും കുട്ടി കരയാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തിപ്പിടിക്കുകയും കുട്ടിയെ ബാക്ക് സീറ്റില്‍ കിടത്തുകയും ചെയ്തു എന്നാണ്. കുറേ കറങ്ങിയ ശേഷം ഒരു വീട്ടില്‍ കൊണ്ടുപോയി. അവിടെ വെച്ച് കുട്ടിയ ഡിഎമ്പാര്‍ക്ക് ചെയ്ത് ഒരു മുറിയില്‍ കൊണ്ടിരുത്തി. പിന്നെ അവര്‍ കുട്ടിയ്ക്ക് ആവശ്യമുള്ള ഭക്ഷണമൊക്കെ വാങ്ങിച്ചു കൊടുത്തു. കുട്ടിയെ ലാപ്‌ടോപ്പില്‍ കാര്‍ട്ടൂണ്‍ കാണാന്‍ സമ്മതിച്ചു. പിന്നെ കുട്ടി ഉറങ്ങി. രാവിലെ കുട്ടിയെ മറ്റൊരു വെഹിക്കിളില്‍ കയറ്റി ചിന്നക്കടയില്‍ വരികയും അവിടെ നിന്ന് ഒരു ഓട്ടോറിക്ഷയില്‍ ആശ്രാമത്ത് ഡ്രോപ് ചെയ്യുകയും ചെയ്തുവെന്നതാണ് ഇതുവരെയുള്ള ഇന്‍ഫര്‍മേഷന്‍. കുട്ടി സ്റ്റേബിളാകുന്നതനുസരിച്ച് മാത്രമേ നമുക്ക് കൂടുതല്‍ വിവരങ്ങള്‍ കളക്ട് ചെയ്യാന്‍ പറ്റൂ. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള നോര്‍മലി സസ്‌പെക്ട് ആയ എല്ലാ ആംഗിള്‍സും നമ്മള്‍ പരിശോധിച്ചുവരുന്നുണ്ട്. അധികം താമസിയാതെ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്നാണ് വിശ്വാസം, കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്, അതിനുശേഷം കൂടുതല്‍ വിവരം അറിയിക്കാം”, എഡിജിപി വിശദമാക്കി.

കാണാതായ അറുവയസ്സുകാരിയെ കണ്ടെത്തി, ആശ്രാമ മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ

0

കൊല്ലം ആയൂരില്‍നിന്ന് കാണാതായ ആറു വയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആയിരുന്നു. ആശങ്കകളുടെ 20 മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ തിരികെ ലഭിക്കുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്.

കുട്ടിയെ പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോകും. നിലവിൽ കൊല്ലം ഈസ്റ്റ് പൊലീസിന്റെ ഒപ്പമാണ് കുട്ടിയുള്ളത്. കുട്ടി അവശനിലയിലാണ്. പൊലീസുകാര്‍ ബിസ്കറ്റും വെള്ളവും നൽകി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തോടെ തന്നെ മാതാപിതാക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാർ കാര്യം തിരക്കി. പേരുംവിവരങ്ങളും ചോദിച്ചപ്പോള്‍ മിടുക്കി അബിഗേല്‍ സാറാ റെജിയെന്ന് മറുപടിനല്‍കി. നാട്ടുകാര്‍ ഫോണില്‍ കാണിച്ചു നല്‍കിയ രക്ഷിതാക്കളുടെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞു. നാട്ടുകാര്‍ കുടിക്കാന്‍ വെള്ളംനല്‍കി. ഉടന്‍തന്നെ പോലീസിൽ വിവരമറിയിച്ചു.

തട്ടിക്കൊണ്ടുപോയ സംഘം തന്നെ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.

നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകള്‍ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് പിന്നിലുള്ള സംഘത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. പ്രതികളിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടിരുന്നു.

പെരുമ്പാവൂരിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ വിദ്യാർഥിനികളെ പാലക്കാട് വെച്ച് കണ്ടെത്തി

0

പെരുമ്പാവൂരില്‍നിന്ന് കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പാലക്കാടുനിന്ന് കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടുമുതല്‍ കാണാതായ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനികളായ രണ്ടുപേരെയും പാലക്കാട്ടാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പെരുമ്പാവൂര്‍ പോലീസ് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്.

പെരുമ്പാവൂരിനടുത്ത പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. 14 വയസുകാരികളെയാണ് കാണാതായത്. ഇരുവരും സ്കൂൾ യൂണിഫോമിലാണ് പുറപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിക്കാണ് സ്കൂൾ വിട്ടത്. എന്നാൽ ഏറെ വൈകിയും കുട്ടികൾ വീട്ടിലെത്തിയില്ല

ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും സ്‌കൂള്‍ വിട്ട് ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്താറുള്ളത്. തിങ്കളാഴ്ച വൈകിട്ട് പതിവുസമയം കഴിഞ്ഞിട്ടും പെണ്‍കുട്ടികള്‍ വീട്ടിലെത്തിയില്ല. തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്നാണ് കുടുംബാംഗങ്ങള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍നിന്ന് വഴക്കുപറഞ്ഞതിനാലാണ് ഇരുവരും വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. ഇതിനായി കൂട്ടുകാരിയെയും ഒപ്പംകൂട്ടിയതാണെന്നും പറയുന്നു. പാലക്കാട് ഇൻസ്റ്റഗ്രാം സുഹൃത്തിൻ്റെ വീട്ടിലേക്കാണ് ഇവർ പോയത്.

കേരളവർമ്മയിലെ ‘എസ്എഫ്ഐ ചെയർമാൻ’ കോടതിയിൽ തോറ്റു, വോട്ട് വീണ്ടും എണ്ണണം

കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് തിരിച്ചടി. ചെയർമാൻ സ്ഥാനാര്‍ഥി അനിരുദ്ധന്‍റെ വിജയം ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഉത്തരവിട്ടു. കെ.എസ്.യു. ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടന്‍റെ ഹർജിയിലെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

കോടതി നിരീക്ഷണം

കേരള വർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ അപാകതയെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. പുനർ വോട്ടെണ്ണൽ ക്രമപ്രകാരമല്ല നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. അസാധു വോട്ടുകൾ സാധുവാക്കിയതായി കാണുന്നു. റീ കൗണ്ടിംഗിൽ ശരിക്കും സാധുവായ വോട്ടുകളാണ് എണ്ണേണ്ടത്. പകരം അസാധു സാധൂകരിക്കുന്നത് എങ്ങനെ സാധിക്കുമെന്നും കോടതി ആരാഞ്ഞു. തുടർന്നാണ് ഇന്നേക്ക്കേ സ് വിധി പറയാൻ മാറ്റിയത്.

അസാധു വോട്ടുകൾ മാറ്റിവെക്കണമെന്ന ചട്ടം പാലിച്ചതായി കാണുന്നില്ല. റീ കൗണ്ടിംഗ് രേഖകളിൽ ഉത്തരവാദപ്പെട്ട അധികാരികൾ ഒപ്പിട്ടതായും കാണുന്നില്ല. എങ്കിൽ ബൈലോ പാലിക്കാതെയാണോ തിരഞ്ഞെടുപ്പ് നടത്തിയതെന്നും കോടതി ചോദിച്ചു.

തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു സ്ഥാനാർത്ഥി എസ് ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. അപ്പീൽ നൽകേണ്ട നിയമാനുസൃത അധികാരികാരി വൈസ് ചാൻസലറാണന്നും, ഹർജിക്കാരൻ പരാതി നൽകിയിട്ടില്ലന്നും യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു.

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് മൂന്നു പേരെ ചോദ്യം ചെയ്തു

 ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തു. ഇവർ കേസുമായി നേരിട്ട് ബന്ധപ്പെട്ടവരല്ലെന്നാണ് സൂചന

ചൊവ്വാഴ്ച രാവിലെ ശ്രീകണ്‌ഠേശ്വരത്തുനിന്ന് രണ്ടുപേരേയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കാർവാഷിങ് സെൻ്റർ നടത്തുന്ന വ്യക്തിയും സഹായിയുമാണ്.

ഓട്ടുമല കാറ്റാടി റജിഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്നു പുറത്തേക്കു തള്ളിയിട്ടു. കാലുകൾ റോഡിലുരഞ്ഞ് ജോനാഥന് പരിക്കുപറ്റി. രാത്രിയോടെ അഞ്ചുലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളി വന്നു. തുടർന്ന് അച്ഛനോട് സംസാരിച്ചപ്പോൾ 10 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.

പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112-ല്‍ അറിയിക്കണം. 9946923282, 9495578999 എന്നീ നമ്പറുകളിലും വിവരങ്ങൾ നൽകാം.

നേരത്തേയും ശ്രമം നടത്തി

ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നാണ് അബിഗേൽ സാറയുടെ അമ്മൂമ്മ പറയുന്നത്. നേരത്തെയും ഈ കാറ് വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടുപേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാഞ്ഞതെന്നും അമ്മൂമ്മ പറ‌ഞ്ഞു. 

അടുത്ത പ്രദേശത്തും സമാന പരാതി

 ഓയൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ ഇന്നലെ മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമം കൂടി നടന്നുവെന്ന് പരാതി. സൈനികനായ ബിജുവിന്റെ വീട്ടില്‍ അജ്ഞാത സംഘമെത്തിയെന്നാണ് പരാതി. ബഹളം വെച്ചപ്പോൾ ഇവര്‍ രക്ഷപ്പെട്ടെന്നും വീട്ടമ്മ പറയുന്നു.

ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോള്‍ തലയില്‍ മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുക്ഷനും വീടിന് പരിസരത്ത് നിക്കുന്നത് കണ്ടത്. ആരാണ് എന്ന് ഉറക്കെ ചോദിച്ചപ്പോള്‍ അവര്‍ ഓടി പോയെന്നും വീട്ടമ്മ ചിത്ര പറയുന്നു. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.  

കുട്ടിയെ തട്ടിക്കൊണ്ട് പോയവരുടെ ലക്ഷ്യം ദുരൂഹം, ഇത്തവണ ചോദിച്ചത് 10 ലക്ഷം

0

ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കൾക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺകോൾ. പത്ത് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീയാണ് വീണ്ടും വിളിച്ചത്. കുട്ടി സുരക്ഷിതയാണ്. രാവിലെ പത്ത് മണിക്ക് കുട്ടിയെ കെെമാറാനാണ് തങ്ങളുടെ ബോസ് പറഞ്ഞത് എന്നാണ് സ്ത്രീ ഫോൺകോളിൽ പറഞ്ഞത്.

ആദ്യത്തെ കാൾ ഒരു വ്യാപര സ്ഥാപനത്തിൽ നിന്നായിരുന്നു. ഇവിടെ ജീവനക്കാരായായ സ്ത്രീയുടെ ഫോൺ വാങ്ങിച്ചാണ് കാൾ ചെയ്തത്. 5 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം കേരളം മുഴുവൻ അറിഞ്ഞിരിക്കെയാണ് രണ്ടാമത്തെ കാൾ വരുന്നത്. ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയാണ്.

ഇത്രയും നിസ്സാരമായ തുകയ്ക്ക് വേണ്ടി കേരളം പോലെ മികച്ച പൊലീസ് പൊതുജന സംവിധാനമുള്ള ഒരു സ്ഥലത്ത് നിന്ന് ഇങ്ങനെ ഒരു കാൾ വന്നത് പൊലീസ് അന്വേഷക സംഘത്തെ ആശയ കുഴപ്പത്തിലാക്കുന്നു. ആദ്യത്തെ കാൾ തന്നെ അന്വേഷക സംഘത്തെ സജീവമാക്കിയിരിക്കാം എന്നിരിക്കെ 10 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് കാൾ ചെയ്തവരുടെ ഉദ്ദേശം എന്താവാം എന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്.

തട്ടിക്കൊണ്ടുപോയ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളിച്ചത് പാരിപ്പള്ളി സ്വദേശിയുടെ ഫോണിൽ നിന്നാണ്. കടയിലെത്തി സാധനം വാങ്ങിയ ശേഷം വ്യാപാരിയുടെ പക്കൽ നിന്ന് ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. പച്ചയിൽ വെള്ള പുള്ളിയുള്ള ചുരിദാറും കറുപ്പ് ഷാളുമാണ് തട്ടിക്കൊണ്ടുപോയവരുടെ കൂട്ടത്തിലുള്ള സ്ത്രീ ധരിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഓട്ടോ റിക്ഷയിലാണ് മൂന്ന് പേരെത്തിയത്. കടയിലെത്തിയത് ഒരു പുരുഷനും സ്ത്രീയുമാണ്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷമാണ് ഫോൺ ചോദിച്ചതെന്നും വ്യാപാരി വെളിപ്പെടുത്തി.

ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോള്‍ കാറിലെത്തിയ സംഘം അബിഗേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥന്‍ പറഞ്ഞത്. കാറ്റാടിമുക്കില്‍വെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥന്‍ പറയുന്നു. കാറിൽ മൂന്നു പേർ ഉണ്ടായിരുന്നു എന്നും കുട്ടി പറഞ്ഞു.

സ്വിഫ്റ്റ് ഡിസയർ കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

വ്യാപാര സ്ഥാപനത്തിൽ എത്തിയ സംഘം ഫോൺ ചെയ്യുമ്പോൾ ഒരു സ്ത്രീയാണ് എത്തിയത്. അതും ഓട്ടോ റിക്ഷയിൽ ആയിരുന്നു. കുട്ടിയുടെ സഹോദരൻ തട്ടിപ്പ് സംഘത്തിൽ മൂന്ന് പുരുഷൻമാരണ് ഉണ്ടായിരുന്നത് എന്നാണ് പറഞ്ഞത്. കുട്ടിയുടെ കയ്യിൽ നിന്നാണ് അമ്മയുടെ നമ്പർ കിട്ടയത് എന്നാണ് ആദ്യ കാളിൽ സംസാരിച്ച സ്ത്രീ പറഞ്ഞത്. ആറു വയസ് മാത്രം പ്രായമുള്ള കുട്ടിയാണ്.