പ്ലസ് ടു തല പരീക്ഷയിൽ മാർക്ക് മെച്ചപ്പെടുത്താനും ഏതെങ്കിലും വിഷയങ്ങളിൽ തോറ്റവർക്കും സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈ 25 മുതല്‍ തുടങ്ങും. വിശദമായ നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ആകെ 2028 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,61,091പേരാണ് ഈ വർഷം ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഇതില്‍ 3,02,865 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 83.87 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 87.94%ആയിരുന്നു.
കോവിഡ് സാഹചര്യത്തിൽ ക്ലാസുകൾ പരിമിതികൾക്കകത്തായിരുന്നു. മാർക്ക് കുറഞ്ഞവർക്കും തോറ്റവർക്കും ഈ സാഹചര്യം കണക്കിലെടുത്ത് വീണ്ടും ശ്രമിക്കാൻ അവസരമാണ്.
2022 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 26 വരെയായിരുന്നു രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നടന്നത്. ഹയര്‍സെക്കന്‍ററിക്ക് കേരളത്തിനകത്തും പുറത്തുമായി 2005 (കേരളത്തിനുള്ളില്‍-1988 ഗള്‍ഫ്-8, ലക്ഷദ്വീപ്-9 ) പരീക്ഷാ കേന്ദ്രങ്ങളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിക്ക് 389പരീക്ഷാ കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയത്. റഗുലര്‍ കുട്ടികള്‍ക്കു പുറമേ ഓപ്പണ്‍ സ്കൂള്‍, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ററി, സ്പെഷ്യല്‍ സ്കൂള്‍, ആര്‍ട് ഹയര്‍ സെക്കന്‍ററി എന്നീ പരീക്ഷകളും നടത്തുകയുണ്ടായി.
പരീക്ഷക്ക് ഫോക്കസ് ഏരിയയും, നോണ്‍ഫോക്കസ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു. 60 ശതമാനം ഫോക്കസ് ഏരിയയില്‍ നിന്ന് 70 ശതമാനം ചോദ്യങ്ങളും 40 ശതമാനം നോണ്‍ഫോക്കസ് ഏരിയയില്‍ നിന്ന്30 ശതമാനം ചോദ്യങ്ങളും ഓരോ ഏരിയക്കും 50 ശതമാനം വീതം അധികചോദ്യങ്ങളും നല്‍കിയാണ് പരീക്ഷ നടത്തിയത്. സമാനമായ പരിഗണന സേ പരീക്ഷയിലും പ്രതീക്ഷിക്കാം.
ഹയര്‍സെക്കൻഡറിക്ക് 82 മൂല്യനിര്‍ണ്ണയ ക്യാമ്പുകളും വൊക്കേഷണല്‍ ഹയര്‍സെക്കൻഡറിക്ക് 8 മൂല്യനിര്‍ണ്ണയ ക്യാമ്പുകളും സജ്ജീകരിച്ചിരുന്നു. ഹയര്‍സെക്കൻഡറിയില്‍ 21,832 അധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിയില്‍ 3,401 അധ്യാപകരും മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തു. 2022ഏപ്രില്‍ 28 മുതല്‍ മെയ് 31 വരെ തീയതികളിലായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി.
ഈ വര്‍ഷത്തെ പ്രായോഗിക പരീക്ഷകള്‍ തിയറി പരീക്ഷകള്‍ക്കുശേഷമാണ് നടത്തിയത്. 2022മെയ് 3 മുതല്‍ മെയ് 31 വരെ തീയതികളിലായി പ്രായോഗിക പരീക്ഷകള്‍ നടന്നു. 2022 മെയ് 31 ന് പ്രായോഗിക പരീക്ഷകള്‍ പൂര്‍ത്തിയായതിനു ശേഷം കേവലം 20 ദിവസങ്ങള്‍ കൊണ്ട് ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്തിയത്.
വി.എച്ച്.എസ്.ഇ, പ്ലസ് ടു പൊതു പരീക്ഷകളിലും പത്താം ക്ലാസ് പരീക്ഷയിലും ഗ്രേസ് മാര്‍ക്ക് നൽകിയിരുന്നില്ല
റിയല്‍മിയുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണ്‍ ശ്രേണിയിലേക്ക് കളർ ഫുൾ താരം. 7499 രൂപ വിലയുള്ള റിയല്‍മി സി30 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. യുണിസോക് ടി612 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയുണ്ട്.
കീശയിലൊതുങ്ങുന്ന വിലയ്ക്ക് കയ്യിലൊതുങ്ങുന്ന ഫോൺ
6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയാണിതിന്. 720 x 1600 റസലൂഷനുള്ള സ്‌ക്രീനാണിത്. യുണിസോക് ടി 612 1.82 ഗിഗാഹെര്‍ട്‌സ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മൂന്ന് ജിബി റാമും 32 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ആണ് ഇതിനുള്ളത്.
എട്ട് എംപി റിയര്‍ ക്യാമറയും എല്‍ഇഡി ഫ്‌ളാഷും ആണ് ഇതിനുള്ളത്. എച്ച്ഡിആര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്. അഞ്ച് എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.
ഒരു ടിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ബ്ലൂടൂത്ത് 5.0 മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ പോര്‍ട്ട്, 4ജി എല്‍ടിഇ കണക്റ്റിവിറ്റി, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിനുണ്ട്.
7499 രൂപയാണ് റിയല്‍മി സി30യുടെ വില. മൂന്ന് ജിബി റാം വേരിയന്റിന് 8299 രൂപയാണ് വില. ബാംബൂ ഗ്രീന്‍, ലേക്ക് ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.
ഗ്രൂപ്പ് എ ഓഫീസര്‍ (Scale I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ അപേക്ഷ ക്ഷണിച്ചു.
രാജ്യത്തെ 43 റീജണല്‍ റൂറല്‍ ബാങ്കുകളിലെ (RRB) ഒഴിവകളിലേക്കുള്ള പൊതു എഴുത്തു പരീക്ഷയാണ് ഇത്. IBPS നടത്തുന്ന പതിനൊന്നാമത് എഴുത്ത് പരീക്ഷയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകൾ: 8,106
ഇതില്‍ 4,483 ഒഴിവുകള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 3,623 ഒഴിവുകള്‍ ഓഫീസര്‍ തസ്തികയിലുമാണ്.
രണ്ട് തസ്തികയിലേക്കും (ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്) അപേക്ഷിക്കാവുന്നതാണ്. ഓഫീസര്‍ തസ്തികയിലെ ഏതെങ്കിലും ഒരു സ്‌കെയിലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം.
കേരള ഗ്രാമീൺ ബാങ്കിൽ മാത്രം 247 അവസരം
കേരള ഗ്രാമീണ്‍ ബാങ്കിലെ റിക്രൂട്ട്മെന്റും ഇതിനോടൊപ്പമാണ് . 247 ഒഴിവാണ് കേരള ഗ്രാമീണ്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കേരളത്തിലെ ഒഴിവുകള്‍
* ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്)-61 (ജനറല്‍-25, എസ്.സി.-9, എസ്.ടി.-5, ഒ.ബി.സി.-16, ഇ.ഡബ്ല്യു.എസ്.-6) * ഓഫീസര്‍ സ്‌കെയില്‍ I-84 (ജനറല്‍-34, എസ്.സി.-13, എസ്.ടി.-6, ഒ.ബി.സി.-23, ഇ.ഡബ്ല്യു.എസ്.-8) * ഓഫീസര്‍ സ്‌കെയില്‍ II (ജനറല്‍ ബാങ്കിങ് ഓഫീസര്‍)-102 (ജനറല്‍-41, എസ്.സി.-15, എസ്.ടി.-8, ഒ.ബി.സി.-28, ഇ.ഡബ്ല്യു.എസ്.-10)
പ്രായപരിധി
ഓഫീസര്‍ സ്‌കെയില്‍ III (സീനിയര്‍ മാനേജര്‍): 21-40 (1982 ജൂണ്‍ 3-നും 2001 മേയ് 31-നും ഇടയില്‍ ജനിച്ചവര്‍). രണ്ട് തീയതികളും ഉള്‍പ്പെടെ. ഓഫീസര്‍ സ്‌കെയില്‍ II (മാനേജര്‍): 21-32 (1990 ജൂണ്‍ 3-നും 2001 മേയ് 31-നും ഇടയില്‍ ജനിച്ചവര്‍). രണ്ട് തീയതികളും ഉള്‍പ്പെടെ. ഓഫീസര്‍ സ്‌കെയില്‍ I (അസിസ്റ്റന്റ് മാനേജര്‍): 18-30 (1992 ജൂണ്‍ 3-നും 2004 മേയ് 31-നും ഇടയില്‍ ജനിച്ചവര്‍). രണ്ട് തീയതികളും ഉള്‍പ്പെടെ. ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): 18-28. (1994 ജൂണ്‍ 2-നും 2004 ജൂണ്‍ 1-നും ഇടയില്‍ ജനിച്ചവര്‍). രണ്ട് തീയതികളും ഉള്‍പ്പെടെ.
2022 ജൂണ്‍ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തുംവര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്. വിമുക്തഭടര്‍/ വിധവകള്‍/ നിയമപരമായി ബന്ധം വേര്‍പ്പെടുത്തി, പുനര്‍വിവാഹം ചെയ്യാത്തവര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും.
യോഗ്യത
ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ തത്തുല്യം. അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടര്‍ അറിവ് അഭിലഷണീയം.
ഓഫീസര്‍ സ്‌കെയില്‍ I (അസിസ്റ്റന്റ് മാനേജര്‍): ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ തത്തുല്യം. പ്രാദേശിക ഭാഷയില്‍ അറിവുണ്ടായിരിക്കണം. കംപ്യൂട്ടര്‍പരിജ്ഞാനം വേണം. അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ്/അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.
ഓഫീസര്‍ സ്‌കെയില്‍ II, സ്പെഷലിസ്റ്റ് ഓഫീസര്‍ (മാനേജര്‍) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയിലുള്ള ബിരുദം/ തത്തുല്യം. കംപ്യൂട്ടര്‍ അറിവ് വേണം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള സര്‍ട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം. ലോ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള നിയമബിരുദം/ തത്തുല്യം. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ അഡ്വക്കേറ്റ്/ ലോഓഫീസര്‍ ആയി ജോലിനോക്കി രണ്ടുവര്‍ഷ പ്രവൃത്തിപരിചയം വേണം.
ട്രഷറി മാനേജര്‍: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ എം.ബി.എ. -ഫിനാന്‍സ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം. മാര്‍ക്കറ്റിങ് ഓഫീസര്‍: എം.ബി.എ.- മാര്‍ക്കറ്റിങ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.
അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഡെയറി/ അനിമല്‍ ഹസ്ബന്‍ഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ പിസികള്‍ച്ചര്‍ എന്നിവയില്‍ ബിരുദം/ തത്തുല്യം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം വേണം.
രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്. ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അഭിമുഖവും ഉണ്ടാകും. ഓഗസ്റ്റിലായിരിക്കും പരീക്ഷ.
കേരളത്തിൽ 9 പരീക്ഷാ കേന്ദ്രങ്ങൾ
കേരളത്തില്‍ പ്രിലിമിനറി പരീക്ഷയ്ക്ക് ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ടാകും. സിംഗിള്‍/ മെയിന്‍ പരീക്ഷയ്ക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും പരീക്ഷാകേന്ദ്രം.
ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്), ഓഫീസര്‍ സ്‌കെയില്‍ I എന്നീ തസ്തികയിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയില്‍ ചോദ്യങ്ങളുണ്ടാകും. വിശദമായ സിലബസ് ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം www.ibps.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫീസ്: 850 രൂപയാണ്. ഇത് (എസ്.സി., എസ്.ടി., ഭിന്നശേഷിക്കാര്‍, വിമുക്തഭടവിഭാഗക്കാര്‍ക്ക് 175 രൂപ). ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി ഒടുക്കാം. ഫീസ് അടച്ചാല്‍ ലഭിക്കുന്ന ഇ-റസീറ്റിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ www.ibps.in-ല്‍ ലഭിക്കും.
അപേക്ഷിക്കേണ്ടത് എങ്ങനെ
www.ibps.in-ല്‍ പ്രത്യേകമായി നല്‍കിയ ലിങ്കിലൂടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. അപേക്ഷയില്‍ നിര്‍ദിഷ്ടസ്ഥാനത്ത് കളര്‍ പാസ്പോര്‍ട്ട്സൈസ് ഫോട്ടോയും (200X230 പിക്‌സല്‍സ്, 20 കെ.ബി.ക്കും 50 കെ.ബി.ക്കുമിടയില്‍) ഒപ്പും (വെളുത്ത പേപ്പറില്‍ കറുത്ത പേനകൊണ്ടുള്ളത്, 140X60 പിക്‌സല്‍സ്, 10 കെ.ബി.ക്കും 20 കെ.ബി.ക്കുമിടയില്‍) ഇടത് തള്ളവിരല്‍ അടയാളവും (240X240 പിക്‌സല്‍സ്, 20 കെ.ബി.ക്കും 50 കെ.ബി.ക്കുമിടയില്‍) അപ്ലോഡ് ചെയ്യണം. ഇതോടൊപ്പം ‘hand written declaration’ സ്വന്തം കൈപ്പടയില്‍ കറുത്ത മഷി ഉപയോഗിച്ച് വെള്ളക്കടലാസിലെഴുതി സ്‌കാന്‍ അപ്ലോഡ് ചെയ്യണം (800×400 പിക്‌സല്‍സ്, 50 കെ.ബി.ക്കും 100 കെ.ബി.ക്കുമിടയില്‍).
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 27.
ഡിക്ലറേഷന്‍
‘I, _______ (Name of the candidate), hereby declare that all the information submitted by me in the application form is correct, true and valid. I will present the supporting documents as and when required.’
എന്ന മാതൃകയില്‍ എഴുതാം. രേഖകള്‍ സ്‌കാന്‍ ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഐ.ബി.പി.എസ്. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലുണ്ട്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നമ്പറും പാസ്വേഡും ലഭിക്കും. ഇത് ഉദ്യോഗാര്‍ഥി സൂക്ഷിച്ചുവെയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ടെലികോം ഉപഭോക്താക്കളില്‍ 39 ശതമാനവും 5ജി വരിക്കാരാവുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 5ജി സ്‌പെക്ട്രം ലേലം നടക്കാനിരിക്കെ, ഏറ്റവും പുതിയ എറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ടിലാണ് പഠനം പ്രസിധീകരിച്ചത്. 2027-ഓടുകൂടി രാജ്യത്ത് 50 കോടി 5ജി ഉപഭോക്താക്കളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്ത് കൊണ്ട് 39 ശതമാനം മാത്രം എന്നത് സംബന്ധിച്ച് വിശദീകരണങ്ങൾ ഇല്ല. അതായത് ലഭ്യത മാത്രമായിരിക്കില്ല പ്രശ്നം. സാധാരണ ജനങ്ങൾക്ക് താങ്ങാവുന്നതാവില്ല ഇതിൻ്റെ ചിലവ് എന്നതും പ്രശ്നമാണ്.
ഇന്ത്യയില്‍ 5ജി അവതരിപ്പിച്ചതിന് ശേഷം 4ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവും. 4G സബ്സ്‌ക്രിപ്ഷനുകള്‍ 2027-ല്‍ 70 കോടിയായി കുറയുമെന്നാണ് പ്രവചനം. എന്നാൽ ഇത് അഞ്ചു വർഷം കൊണ്ട് 39 ശതമാനം മാത്രമാവും.
ഇതുവരെയുണ്ടായതില്‍ ഏറ്റവും വേഗം വളരുന്ന മൊബൈല്‍ സാങ്കേതിക വിദ്യയാണ് 5ജി എന്ന് എറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലും വിവിധ ടെലികോം കമ്പനികളുടെ 5ജി സാങ്കേതിക വിദ്യാ പങ്കാളിയാണ് എറിക്‌സണ്‍. ആഗോളതലത്തില്‍ ആകെ വരിക്കാരില്‍ പകുതിയോളം 2027 ആവുമ്പോഴേക്കും 5ജി-യിലേക്ക് മാറുമെന്നാണ് കണക്കുകള്‍.
2022-ല്‍ തന്നെ ആഗോള 5ജി ഉപഭോക്താക്കളുടെ എണ്ണം നൂറ് കോടി മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2027-ഓടുകൂടി പശ്ചിമ യൂറോപ്പില്‍ 82 ശതമാനവും, ഗള്‍ഫ് മേഖലയില്‍ 80 ശതമാനവും വടക്ക് കിഴക്കന്‍ ഏഷ്യയില്‍ 74 ശതമാനവും 5ജി എത്തും. ഇന്ത്യയിൽ ഇത് 39 ൽ നിൽക്കും
മഹാരാഷ്ട്രയിൽ മന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 20 ശിവസേന എംഎല്‍എമാര്‍ ഗുജറാത്തിലേക്ക് കടന്നു. ഇതോടെ സംസ്ഥാനത്തെ കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയിലായി.
ഇന്നലെ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ 10 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു പിന്നാലെയാണ് മന്ത്രി ഷിന്‍ഡെയെയും എംഎല്‍എമാരെയും കാണാതായത്. ശിവസേനയുടെ ശക്തനായ അംഗം ഏക്‌നാഥ് ഷിന്‍ഡെ പൊതുമരാമത്ത്, നഗരവികസന മന്ത്രിയാണ്. പാര്‍ട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഷിന്‍ഡെ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.
ഷിന്‍ഡെ ഗുജറാത്തിലേക്ക് മാറിയതിന് പിന്നാലെ ശിവസേന അദ്ദേഹത്തെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റി. സേവ്രിയില്‍ നിന്നുള്ള എംഎല്‍എ ആയ അജയ് ചൗധരി ആണ് പുതിയ ചീഫ് വിപ്പ്
ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കി ബിജെപി-ശിവസേന കൂട്ടുകക്ഷി സര്‍ക്കാരിനെ വാഴിക്കാൻ നീക്കം
കോണ്‍ഗ്രസില്‍ നിന്ന് 10 എംഎല്‍എമാരും കൂറുമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകനാഥ് ഷിന്‍ഡെയെ അനുനയിപ്പിക്കാനായി അദ്ദേഹത്തിന് ശിവസേന ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാല്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കി ബിജെപി-ശിവസേന കൂട്ടുകക്ഷി സര്‍ക്കാരിനെ വാഴിക്കാനാണ് ഷിന്‍ഡെയുടെ നീക്കങ്ങളെന്നാണ് സൂചന
അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ താന്‍ ശിവസൈനികനായി തുടരുമെന്ന് ഷിന്‍ഡെ ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഷിന്‍ഡെയുടെ പത്രസമ്മേളനവും ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എംഎല്‍എമാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്നുമാണ് സേനാനേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്.
രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഭരണകക്ഷിയായ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. 288 അംഗ നിയമസഭയില്‍ 165 എംഎല്‍എമാരാണ് സഖ്യത്തിനുള്ളത്. യോഗത്തില്‍ ശിവസേനയുടെ 15 എംഎല്‍എമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. 56എംഎല്‍എമാരാണ് സേനയ്ക്കുള്ളത്. ഇതോടെ മുഖ്യമന്ത്രി പദം ഒഴിയാന്‍ ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് അന്ത്യം .
മീനങ്ങാടി സെന്റ് മേരീസ് കോളേജ്, സെന്റ് പീറ്റേഴ്‌സ് ആൻ് സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, അരാമിയ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവയുൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതികളിൽ അംഗമായിരുന്നു.
വീട്ടിലെത്തി ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാളെ വീട്ടമ്മ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. കൊട്ടാരക്കര ആനക്കോട്ടൂര്‍ കുളത്തുംകരോട്ട് വീട്ടില്‍ ശശിധരന്‍പിള്ള (50) യ്ക്കാണ് ഞായറാഴ്ച ഉച്ചയ്ക്ക് തലയ്ക്ക് അടിയേറ്റത്. ഇയാളെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
സംഭവത്തില്‍ കൂടല്‍ നെല്ലിമുരുപ്പ് വീട്ടില്‍ രജനിയെ (43) അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ച രജനി മകന്റെ കൂടെയാണ് താമസിച്ചിരുന്നത്.
ഇടയ്ക്ക് രജനിയുടെ വീട്ടില്‍ വരാറുണ്ടായിരുന്ന ശശിധരന്‍പിള്ള അതിക്രമത്തിന് മുതിർന്നത് പ്രതിരോധിക്കയായിരുന്നു രജനി. ഞായറാഴ്ച രജനി ഉറക്കമില്ലായ്മയ്ക്ക് മരുന്ന് കഴിച്ചിരിക്കുന്ന സമയത്ത് ഇവിടെ എത്തിയ ശശിധരന്‍പിള്ള കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കമ്പിവടി ഉപയോഗിച്ച് രജനി ആക്രമിച്ചതെന്ന് പോലീസിന് മൊഴി നൽകി.
രജനിയുടെ മകനാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. രജനിയെ റിമാന്‍ഡ് ചെയ്തു.
പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരിൽ 83.87 ശതമാനം വിദ്യാർഥികൾ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 2028 സ്‌കൂളുകളിലായി 3,61,091 പേര്‍ പരീക്ഷ എഴുതി. അവരിൽ 3,02,865 പേര്‍ ഉന്നത പഠനത്തിന് അർഹത നേടി.
വിജയശതമാനം കുറഞ്ഞു
കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. മുഴുവന്‍ വിഭാഗങ്ങളിലുമായി ഇത്തവണ പരീക്ഷ എഴുതിയത് 212,286 ആണ്‍കുട്ടികളും 2,10,604 പെണ്‍കുട്ടികളുമാണ് (ആകെ 4,22,896)
കോവിഡ് കാരണം സ്‌കൂളുകളില്‍ പൂര്‍ണ്ണതോതില്‍ നേരിട്ട് ക്ലാസുകള്‍ എടുത്ത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഫോക്കസ് ഏരിയും പ്രത്യേകം നൽകി
ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു.
കോഴിക്കോട് മുന്നിൽ
കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍- 87.79.
കുറവ് വയനാട് – 75.07 ശതമാനം.
78 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി (മുന്‍വര്‍ഷം ഇത് 136 ആയിരുന്നു)
മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം എപ്ലസുകള്‍(4383) . ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതും മലപ്പുറത്താണ് (55,359)
ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട് ജില്ലയിലാണ് (9,353)
പ്ലസ് ടു ഫലം മന്ത്രി പ്രഖ്യാപിക്കുന്നത് ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ്. നാലരലക്ഷത്തോളം വിദ്യാർഥികളാണ് DHSE VHSE വിഭാഗങ്ങളിലായി ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. 11 മണിക്ക് ഫലം പ്രഖ്യാപിച്ചതിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് എല്ലാവർക്കും അവരവരുടെ ഫലം അറിയാൻ സാധിക്കുക
ഈ നിശ്ചിത സമയത്ത് ഒരോ സമയം ലക്ഷത്തിലധികം പേർ ഒരു വെബ്സൈറ്റിലേക്ക് പ്രവേശിക്കുമ്പോൾഫലം ലഭിക്കുന്നതിന് തടസ്സമാവും. അതുകൊണ്ടാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒന്നിലധികം വെബ്സൈറ്റിലൂടെ ഫലം പ്രഖ്യാപിക്കുന്നത്.
അഞ്ച് വെബ്സൈറ്റുകളിൽ ഫലം
കഴിഞ്ഞ് ദിവസം പ്രഖ്യാപിച്ച എസ്എസ്എൽസി ഫലം പുറത്ത് വിട്ടത് ഏഴ് വെബ്സൈറ്റുകളിലൂടെയായിരുന്നു. എന്നിട്ടും വിദ്യാർഥികൾക്ക് ഫലം ലഭിക്കാൻ വൈകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്ലസ് ടു ഫലത്തിനായി വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയിരിക്കുന്നത് അഞ്ച് വെബ്സൈറ്റുകൾ മാത്രമാണ്.
രണ്ട് ആപ്ലിക്കേഷനിലൂടെ നിങ്ങൾ നിങ്ങളുടെ പ്ലസ് ടു ഫലവും മാർക്ക് ഷീറ്റും ലഭിക്കുന്നതാണ്.
Saphalam 2021
iExaMS – Kerala
ലിങ്കുകളിൽ പ്രവേശിച്ചാൽ DHSE Plus Two Second Year Results 2021, VHSE Result 2021 എന്നീ രണ്ട് വിഭാഗങ്ങൾ കാണാൻ സാധിക്കും. നിങ്ങൾ ഏത് വിഭാഗത്തിലെ വിദ്യാർഥിയോണോ അത് തിരഞ്ഞെടുക്കുക. തുടർന്ന് ഇക്കര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾ ഫലം അറിയുന്നതിനായി വെബ്സൈറ്റ് തിരഞ്ഞെടുക്കുമ്പോൾ പരമാവധി അവസാനത്തെ ലിങ്കുകൾ ഉപയോഗിക്കുക. കാരണം ആദ്യത്തെ ലിങ്കുകളിൽ ആയിരിക്കും കൂടുതൽ പേർ ഫലം അറിയാൻ പ്രവേശിക്കുക. അപ്പോൾ ആ ലിങ്കിൽ തന്നെ നിങ്ങളും കയറിയാൽ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നത് വൈകിയേക്കും.
1. ഫല പ്രഖ്യാപന ലങ്കിൽ പ്രവേശിച്ച് നിങ്ങളുടെ വിഭാഗം തിരഞ്ഞെടുക്കുമ്പോൾ തന്നെ പുതിയ ഒരു വിൻഡോ തുറന്ന് വരുന്നതാണ്.
2. ആ വിൻഡോയിൽ നിങ്ങളുടെ അഡ്മിറ്റ് കാർഡിൽ റോൾ നമ്പറും ജനന തിയതിയും നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് രേഖപ്പെടുത്തുക. നൽകിയ വിവരങ്ങളിൽ ഏതെങ്കിലും തരത്തിൽ തെറ്റുണ്ടെങ്കിൽ RESET ക്ലിക്ക് ചെയ്ത് കൃത്യമായ വിവരം ഒന്നു കൂടി നൽകാവുന്നതാണ്.
3. ശേഷം സബ്മിറ്റ് ബട്ടിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് അപ്പോൾ തന്നെ ഫലം ലഭിക്കുന്നതാണ്.
12 മണിക്കാണ് നിങ്ങൾക്ക് ഫലം ലഭിക്കുക. അതിന് മുമ്പായി ഇക്കാര്യങ്ങൾ കൂടി ചെയ്താൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം ഒന്നും കൂടി വേഗത്തിലാകും. ഫലം സേർച്ച് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സേർച്ച് ആപ്പുകളായ ഗൂഗിൾ ക്രോം, ഓപ്പേറ മിനി, മൊസ്സില്ല ഫയർഫോക്സ്, സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് റിസൾട്ട് വേഗം ലഭ്യമാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ്.
ജൂൺ 15ന് പ്രഖ്യാപിച്ച എസ്എസ്എൽസി 2022 ഫലത്തിൽ സംസ്ഥാനത്ത് 99.26 ശതമാനമാണ് വിജയശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 2021നെക്കാൾ നേരിയ ശതമാനത്തിൽ വിജയശതമാനം കുറഞ്ഞിരുന്നു.
സമ്പത്തിക തട്ടിപ്പ് കേസിൽ ചരിത്രത്തിൽ ഇല്ലാത്ത നടപടിക്ക് വിധേയമായി രാഹുൽ ഗാന്ധി. കേസിൻ്റെ ഗൌരവത്തിനുമപ്പുറം വേട്ടയാടലിന് വിധേയമാവുമ്പോഴും കോൺഗ്രസ് സംഘടനാ സംവിധാനങ്ങൾ നിസ്സഹായ സാക്ഷിയായി തുടരേണ്ടി വരുന്ന കാഴ്ചയാണ് ഇന്നും.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെയും (ചൊവ്വാഴ്ച) രാഹുല്‍ ഗാന്ധി ഇ.ഡിയുടെ മുമ്പില്‍ ഹാജരാകണം.
നാല് ദിവസങ്ങളിലായി 40 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാഹുല്‍ ഗാന്ധിയെ 30 മണിക്കൂറിലേറെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് അവധി വേണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇളവിന് അഭ്യര്‍ഥിച്ചത്. ഇതേത്തുടര്‍ന്ന് ഇ.ഡി. ചോദ്യം ചെയ്യലിന് ഇളവു നല്‍കുകയായിരുന്നു. ശേഷം ഇന്ന് (തിങ്കളാഴ്ച) വീണ്ടും രാഹുലിനെ ഇ.ഡി. ചോദ്യം ചെയ്തു. ഇനിയും മതിയായില്ലെന്ന് നൊട്ടീസ് നൽകി.
കോവിഡാനന്തര രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. സോണിയാ ഗാന്ധിയ്ക്കും ചോദ്യം ചെയ്യലിന് വേണ്ടി ഇ.ഡി. നോട്ടീസ് നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുള്ളത് കൊണ്ട് ജൂണ്‍ 23 വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സോണിയാ ഗാന്ധി ഇ.ഡിയെ അറിയിച്ചിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്.