ട്വിറ്റർ പെയിഡാവുന്നു, പൊതു ഉപയോഗത്തിന് കാശ് വാങ്ങും

വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവരില്‍നിന്നും സര്‍ക്കാരുകളില്‍നിന്നും ട്വിറ്റര്‍ സേവനത്തിന് പണം ഈടാക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. സാധാരണ ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ സൗജന്യമായിത്തന്നെ തുടരുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.

കൊമേഴ്‌സ്യല്‍, ഗവണ്‍മെന്റ് ഉപയോക്താക്കളില്‍നിന്ന് ട്വിറ്റര്‍ ചെറിയ ഫീസ് ഈടാക്കിയേക്കും എന്നാണ് സൂചന. സൗജന്യമായി സേവനം നല്‍കുന്നതാണ് ഫ്രീമേസന്‍സിന്റെ പരാജയത്തിനു കാരണമെന്ന് മറ്റൊരു ട്വീറ്റില്‍ മസ്‌ക് പറഞ്ഞു.

ട്വീറ്റുകള്‍ക്ക് പണം ഈടാക്കിത്തുടങ്ങിയാല്‍ സേവനത്തിന് ചാര്‍ജ് ഈടാക്കുന്ന ആദ്യ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയി ട്വിറ്റര്‍ മാറും. ഇതുള്‍പ്പെടെ ഒട്ടേറെ പോളിസി മാറ്റങ്ങള്‍ ട്വിറ്ററില്‍ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്

ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് ഇന്ത്യക്കാരനായ പരാഗ് അഗ്രവാളിനെ മാറ്റിയിരുന്നു.

 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റർ വാങ്ങിയത്. ഇതിന് പിന്നാലെ പരാഗ് അഗ്രവാളിനെ മാറ്റുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഈ വർഷം അവസാനത്തോടെ ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാവും. അതുവരെ സിഇഒയായി തുടരാൻ പരാഗ് അഗ്രവാളിനെ അനുവദിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

രാഹുലിന് ഒപ്പമുണ്ടായിരുന്നത് പത്രപ്രവർത്തക

കാഠ്മണ്ഡു നിശാക്ലബ്ബിലെ സന്ദര്‍ശനം വിവാദമായതിന് പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം മതിയാക്കി  രാഹുല്‍ ഗാന്ധി കാഠ്മണ്ഡു താഴ്‌വരയിലെ റിസോര്‍ട്ടിലേക്ക് മാറി. തിങ്കളാഴ്ചയാണ് രാഹുല്‍ തന്റെ നേപ്പാളി സുഹൃത്തായ സുമ്‌നിമ ഉദാസിന്റെ വിവാഹപരിപാടിയില്‍ പങ്കെടുക്കുന്നതിനായി കാഠ്മണ്ഡുവിലെത്തിയത്. 

സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതിന് പിന്നാലെ രാഹുലും മറ്റു സുഹൃത്തുക്കളും ആഡംബരഹോട്ടലായ ടെറസ് റിസോര്‍ട്ടിലേക്ക് താമസം മാറ്റിയതായി സുരക്ഷാ ഉദ്യഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഹിമാലയത്തിന്റെ കാഴ്ചകള്‍ക്ക് പേരുകേട്ട ഹോട്ടലാണ് ടെറസ് റിസോര്‍ട്ട്. സുംനിയയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടെറസ് റിസോര്‍ട്ട്. 

തിങ്കളാഴ്ച രാത്രി നിശാക്ലബ്ബില്‍ ഒരു സ്ത്രീക്കൊപ്പം രാഹുലിനെ കണ്ടതിന് പിന്നാലെയാണ് രാഹുലിന്റെ കാഠ്മണ്ഡു സന്ദര്‍ശനം വിവാദമായത്. ഇതിന്റെ വീഡിയോ വ്യാപകമയാി പ്രചരിക്കുകയും ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. രാഹുലിനൊപ്പം നിശാക്ലബ്ബില്‍ കണ്ട സ്ത്രീ നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹൗ യാങ്കിയാണെന്നായിരുന്നു ചിലരുടെ ആരോപണം. എന്നാല്‍ ഈ വാദത്തിന് അടിസ്ഥാനമില്ലെന്നും ഒപ്പമുള്ളയാള്‍ വധുവിന്റെ ബന്ധുവായിരിക്കാമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രാഹുലിന്റെ സന്ദര്‍ശനം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വിവാദമായതോടെ രാഹുലിന്റെ സുരക്ഷ നേപ്പാള്‍ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വിവാഹറിസ്പഷ്ന്‍ ഉള്ളതിനാല്‍ അന്നുവരെ രാഹുല്‍ കാഠ്മണ്ഡുവില്‍ തുടരുമെന്നാണ് സൂചന. മ്യാന്‍മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിന്റെ മകളാണ് സുമ്‌നിമ. കൂടാതെ ന്യൂഡല്‍ഹിയിലെ സിഎന്‍എന്‍ മുന്‍ ലേഖികയായിരുന്നു സുമ്‌നിമ. അതിനിടെയാണ് ഇരുവരും സുഹൃത്തുക്കളായത്.

പി സി ജോർജിനെ സംരക്ഷിച്ചത് പൊലീസ്, പരിഹാര നടപടിക്ക് നിക്കം

വർഗ്ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗത്തില്‍ പിസി ജോര്‍ജിൻ്റെ കുറ്റം എന്തെന്ന് ജാമ്യവേളയിൽ പൊലീസിന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കോടതി. പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ഇത് പിസി ജോര്‍ജിന് ജാമ്യം അനുവദിക്കാന്‍ കാരണമായെന്നും കോടതി ചൂണ്ടിക്കാട്ടി.

മുന്‍ജനപ്രതിനിധി ആയതിനാല്‍ ഒളിവില്‍ പോകുമെന്ന് വിശ്വസിക്കുന്നില്ല. ആരോഗ്യാവസ്ഥയും ജാമ്യത്തിനായി പരിഗണിക്കുന്നതായി കോടതി വ്യക്തമാക്കി. പൊലീസ്  ചുമത്തിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെ ജാമ്യം നല്‍കാവുന്ന കുറ്റമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. മുമ്പ് സമാനമായ കേസുകള്‍ ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. അതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

പിസി ജോര്‍ജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്കായി പൊലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി. മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറി. മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കണോ, അല്ല പിസി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ച കാര്യം മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. 

ജാമ്യം ലഭിച്ച പിസി ജോര്‍ജ്ജ് മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വെച്ച് മതവിദ്വേഷ പരാമർശങ്ങൾ ആവര്‍ത്തിച്ചിരുന്നു. ഇതിൽ ഉറച്ചു നിൽക്കുന്നതായും പറഞ്ഞു. നിയമോപദേശത്തിന് ശേഷമായിരിക്കും പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പിസി ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് തിരിച്ചടിയായിരുന്നു.

ഇന്ത്യയിൽ ഫൈവ് ജി ഓഗസ്റ്റിൽ

ഇന്ത്യയില്‍ ഫൈവ് ജി സേവനം ഓഗസ്റ്റ്- സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിച്ചേക്കും. ഫൈവ് ജി സേവനം സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഫൈവ് ജി സേവനം ആരംഭിക്കുന്നതിന് മുന്‍പ് സ്‌പെക്ട്രം ലേലം പൂർത്തിയാവണം. ഇത് ജൂണ്‍ തുടക്കത്തില്‍ ഇത് ആരംഭിക്കാനാണ് സാധ്യത. 7.5 ലക്ഷം കോടി രൂപ മൂല്യം വരുന്ന മെഗാ സ്‌പെക്ട്രം ലേലത്തിനാണ് ട്രായ് തയ്യാറെടുക്കുന്നത്.

2025 ഓടേ ലോക ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് ഫൈവ് ജിയിലേക്ക് മാറുമെന്നാണ് കരുതുന്നത്. ഫൈവ് ജി സേവനം വികസിപ്പിക്കുന്നതില്‍ ദക്ഷിണ കൊറിയ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് മുന്‍പന്തിയില്‍

ഇന്ത്യൻ മാധ്യമങ്ങളിൽ 70 ശതമാനവും ഭരണകൂട നിയന്ത്രിത കോർപ്പേറേറ്റ് താത്പര്യങ്ങൾക്ക് കീഴിൽ

മാധ്യമങ്ങള്‍ അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേയും ചുറ്റുപാടുകളേയും വിലയിരുത്തിക്കൊണ്ട് തയാറാക്കുന്ന മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴ്ന്നു. 180 രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യൻ മാധ്യമങ്ങൾ നേരിടുന്ന ജനാധിപത്യ പ്രതിസന്ധി ചൂണ്ടി കാണിക്കുന്നത്.

ഇന്ത്യയുടെ സ്ഥാനം 8 പോയിന്റുകള്‍ കൂടി താഴ്ന്നത്. മുന്‍പ് ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യ 150-ാം സ്ഥാനത്താണ്.

2021ലെ റിപ്പോര്‍ട്ട് ഇന്ത്യയെ തീരെ മാധ്യമസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലൊന്നായും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യമായും വിലയിരുത്തിയിരുന്നു. ഇന്ത്യയിലെ 70 ശതമാനത്തോളം മാധ്യമങ്ങളേയും മുകേഷ് അംബാനി അടക്കമുള്ള ഭരണകൂടത്തോട് അടുപ്പമുള്ള കോര്‍പറേറ്റുകളാണ് നിയന്ത്രിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവുമാണ് പ്രധാനമായും റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് പരിഗണിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകലും പരിഗണിക്കപ്പെട്ടു.

സൂചികയില്‍ നോര്‍വെയാണ് ഒന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഇറാന്‍, എറിട്രിയ തുടങ്ങിയ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍.

കെമിസ്ട്രി ഉത്തര സൂചിക പുതുക്കി

പ്ലസ് ടു കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക പുറത്തിറക്കി. പതിനഞ്ചംഗ അധ്യാപകരുടെ വിദഗ്‌ധസമിതിയാണ് ഉത്തര സൂചിക പുറത്തിറക്കിയത്. മൂല്യനിർണയം പുതുക്കിയ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാവണമെന്നാണ് നിർദേശം. എല്ലാ അധ്യാപകരും നാളെ മുതൽ മൂല്യനിർണയത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പ്ലസ്ടു കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക ഉപയോഗിക്കാനുള്ള സർക്കാർ തീരുമാനത്തെ അധ്യാപകസംഘടനകൾ സ്വാഗതം ചെയ്തിരുന്നു . വിഷയത്തിൽ സർക്കാരിൻ്റെ പിടിവാശി പരാജയപ്പെട്ടെന്നം അധ്യാപകർക്കെതിരായ അച്ചടക്ക നടപടികൾ പിൻവലിക്കണമെന്നും അധ്യാപകരുടെ സംഘടനയായ എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടിരുന്നു

പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുതുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇതുവരെ നോക്കിയ പേപ്പറുകൾ വീണ്ടും മൂല്യനിർണയം നടത്തും. ബഹിഷ്കരിച്ച അധ്യാപകർക്കെതിരെ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. അധ്യാപക ബഹിഷ്കരണത്തെ കുറിച്ച് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും. റിപ്പോർട്ടിൽ എന്തു നടപടിയെന്ന് ഇപ്പോൾ പറയാനാകില്ല. അധ്യാപകരുടെ ബഹിഷ്കരണം പരീക്ഷ അട്ടിമറിക്കാനുള്ള നീക്കമാണ്. പരീക്ഷ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ അധ്യാപകര്‍ പുറത്തുവിടുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉത്തരസൂചികയിൽ പോരായ്മ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

ശനിയാഴ്ച വരെ കാറ്റും മഴയും

0

മെയ് ഏഴ് വരെ സംസ്ഥാനത്ത് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും താഴെ വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.

ഓല മേഞ്ഞതും ഷീറ്റ് പാകിയതും അടച്ചുറപ്പില്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം. പത്രം, പാല്‍ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കുട്ടികളെ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്.

മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം. നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.

കേരളത്തിന് പെരുന്നാൾ സമ്മാനമായി സന്തോഷ് ട്രോഫി

0

സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ എത്തിയ മത്സരത്തില്‍ ബംഗാളിനെ നാലിനെതിരേ അഞ്ചു ഗേളുകള്‍ക്ക് തകര്‍ത്താണ് കിരീട നേട്ടം.

ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്ലുറഹ്‌മാന്‍ എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ ബംഗാള്‍ നിരയില്‍ സജല്‍ ബാഗെടുത്ത കിക്ക് പുറത്തേക്ക് പോയി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

കളിയിലുടനീളം ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തി. എന്നാൽ അധിക സമയം ലഭിച്ചതിൽ കാണികളെ ഞെട്ടിച്ച് 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്നിലൂടെ ബംഗാള്‍ മുന്നിലെത്തിയത്‌. വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ വീണതോടെ കേരളം സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 116-ാം മിനിറ്റില്‍ കാണികള്‍ കാത്തിരുന്ന നിമിഷമെത്തി. നൗഫലിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് സഫ്നാദ് കേരളത്തിന്റെ സമനില ഗോള്‍ നേടിയതോടെ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക്. മലപ്പുറത്തിന്റെ മണ്ണില്‍ ഒരു കിക്ക് പോലും പാഴാക്കാതെ കേരളം ഏഴാം സന്തോഷ് ട്രോഫി വിജയത്തിലേക്ക്. സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനോട് ഏറ്റുമുട്ടിയ നാലു ഫൈനലുകളില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. 1989, 1994 വര്‍ഷങ്ങളിലെ കലാശപ്പോരില്‍ അവസാന പുഞ്ചിരി ബംഗാളിനായിരുന്നു. 2018-ലും 2022-ലും കേരളം ബംഗാളിനെ അടിയറ പറയിച്ചു. 2018-ല്‍ ബംഗാളിന്റെ മണ്ണില്‍ വെച്ചു നടന്ന ഫൈനലില്‍ ആതിഥേയരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കേരളം തങ്ങളുടെ ആറാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. നാലു വര്‍ഷങ്ങള്‍ക്കിപ്പുറമിതാ സ്വന്തം നാട്ടില്‍ അതേ ബംഗാളിനെ തകര്‍ത്ത് ഏഴാം കിരീടവും കേരളം സ്വന്തമാക്കി.

കളിയുടെ തുടക്കത്തില്‍ കേരളം താളം കണ്ടെത്താന്‍ വൈകിയപ്പോള്‍ അഞ്ചാം മിനിറ്റില്‍ തന്നെ ബംഗാള്‍ ആദ്യ ശ്രമം നടത്തി. എന്നാല്‍ നബി ഹുസൈന്റെ ഹെഡര്‍ കേരളത്തിന് തലവേദന സൃഷ്ടിക്കാതെ പുറത്തേക്ക് പോയി. പിന്നാലെ 15-ാം മിനിറ്റിലും ബംഗാള്‍ അടുത്ത മുന്നേറ്റം നടത്തി. 23-ാം മിനറ്റില്‍ മഹിതോഷ് റോയിയുടെ ഷോട്ടിനും കേരള ഗോള്‍കീപ്പറെ പരീക്ഷിക്കാനായില്ല.

പിന്നാലെ 33-ാം മിനിറ്റില്‍ കേരളത്തിന് ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചു. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്ന് പന്ത് ലഭിച്ച അര്‍ജുന്‍ ജയരാജ് അത് ക്യാപ്റ്റന്‍ ജിജോയ്ക്ക് നീട്ടി. ജിജോയുടെ പാസ് കൃത്യമായിരുന്നെങ്കിലും വിഖ്നേഷിന് ആ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. തൊട്ടടുത്ത മിനിറ്റിലും കേരളത്തിന്റെ മുന്നേറ്റമുണ്ടായി. എന്നാല്‍ സഞ്ജുവിന്റെ ഷോട്ട് ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ് തട്ടിയകറ്റി.

37-ാം മിനിറ്റില്‍ കേരളം രണ്ടു മാറ്റങ്ങള്‍ നടത്തി. വിഖ്നേഷിന് പകരം ജെസിനും നിജോ ഗില്‍ബര്‍ട്ടിന് പകരം നൗഫലും കളത്തിലിറങ്ങി.

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളത്തിനായി നൗഫല്‍ മികച്ചൊരു മുന്നേറ്റം നടത്തി. വലതുവിങ്ങില്‍ കൂടി പന്തുമായി ബോക്സിലേക്ക് കയറിയ നൗഫലിന്റെ ഷോട്ട് പക്ഷേ ബംഗാള്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു. തൊട്ടുപിന്നാലെ ഫാര്‍ദിന്‍ അലി മൊല്ലയുടെ ഷോട്ട് രക്ഷപ്പെടുത്തി കേരള ഗോള്‍കീപ്പര്‍ മിഥുന്‍ കേരള ബോക്സില്‍ അപകടമൊഴിവാക്കി.

58-ാം മിനിറ്റില്‍ കേരളത്തിന് മറ്റൊരു സുവര്‍ണാവസരം ലഭിച്ചു. ബംഗാള്‍ ഡിഫന്‍ഡറില്‍ നിന്ന് പന്ത് റാഞ്ചിയ ജിജോയ്ക്ക് പക്ഷേ അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. തുടര്‍ന്ന് 61-ാം മിനിറ്റില്‍ ബംഗാള്‍ കേരള ബോക്സില്‍ മറ്റൊരു ശ്രമം നടത്തി. എന്നാല്‍ തുഹിന്‍ ദാസ് അടിച്ച പന്ത് തട്ടിയകറ്റി മിഥുന്‍ അപകടമൊഴിവാക്കുകയായിരുന്നു.

എന്നാല്‍ 72-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ അജയ് അലക്സ് പരിക്കേറ്റ് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. പകരം ബിപിന്‍ അജയന്‍ കളത്തിലിറങ്ങി. കളി അവസാന മിനിറ്റുകളിലേക്ക് അടുത്തിരിക്കെ കേരളത്തിന്റ മുന്നേറ്റങ്ങളെല്ലാം ബംഗാള്‍ തങ്ങളുടെ പ്രതിരോധ മികവിലൂടെ തടയുകയായിരുന്നു.

ഇന്‍ജുറി ടൈമില്‍ കേരളത്തിന് വീണ്ടും മികച്ചൊരു അവസരം ലഭിച്ചു. ബംഗാള്‍ ഡിഫന്‍ഡര്‍മാരില്‍ നിന്ന് പന്ത് റാഞ്ചി ജിജോ നല്‍കിയ പാസില്‍ നിന്ന് ഷിഗില്‍ അടിച്ച ഷോട്ട് ദുര്‍ബലമായിരുന്നു. ബംഗാള്‍ ഗോള്‍കീപ്പര്‍ പന്ത് അനായാസം കൈപ്പിടിയിലാക്കി. തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും കേരളത്തിന്റെ മികച്ചൊരു മുന്നേറ്റമുണ്ടായി. പക്ഷേ ഇത്തവണയും പന്ത് ലഭിച്ച ഷിഗിലിന് ലക്ഷ്യം കാണാനായില്ല.

ഷവർമ്മ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഫുഡ്പോയിൻ്റ് ഉടമ അറസ്റ്റിൽ

കേരളത്തിൽ ഭക്ഷ്യ വിഷബാധ തുടർക്കഥയാവുന്നു

ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സ്ഥാപന ഉടമകളായ രണ്ടുപേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്‌പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അലക്സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാര്‍ട്ണർ പൊലീസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞദിവസമാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റില്‍നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ(16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഷവര്‍മ കഴിച്ച മറ്റു 31 വിദ്യാര്‍ഥികൾ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടി.

ആരോഗ്യവകുപ്പിൻ്റെ നടപടികൾക്കെതിരെ ഇതിനിടെ ശക്തമായ വിമർശനം ഉയർന്നു. ഭക്ഷണ പാനീയ കടകളിൽ പരിശോധന പേരിന് മാത്രമാണ്. ലൈസൻസ് ലഭിക്കുമ്പോഴുള്ള ഒത്തു തീർപ്പിൽ എല്ലാം കഴിയുന്നു എന്നാണ് പരാതി.

വേങ്ങരിയൽ കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ഫുഡ് പോയിസനിങ്ങ് ഉണ്ടായിരുന്നു. പൊലീസ് എത്തിയാണ് ഹോട്ടൽ പൂട്ടിച്ചത്. തിരുവനന്തപുരം ശ്രീകാര്യം ജങ്ഷനിൽ നിന്നും പാർസൽ ഫുഡ് വാങ്ങി കഴിച്ച പോങ്ങുംമൂട് സ്വദേശികൾ ആശുപത്രിയിലായിരുന്നു. മട്ടന്നൂരിൽ ജ്യൂസ് കഴിച്ചവർ ആശുപത്രിയിലായ സംഭവവും ഉണ്ടായി. കാസർക്കോട് ചെറുവത്തൂരിൽ പടന്ന കടപ്പുറത്ത് ഐസ് ക്രീം കഴിച്ചവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ വിഷബാധ റിപ്പോർട്ട് ചെയ്തു. രണ്ടു ദിവസത്തെ വ്യത്യാസത്തിലാണ് ഇവയെല്ലാം.

അഥിതി തൊഴിലാളികളെ വെച്ച് ഉത്തരവാദിത്തമില്ലാതെ നടത്തുന്ന സ്ഥാപനങ്ങളിലാണ് അപകടങ്ങൾ ഏറുന്നത്. കേരളത്തിൽ മുൻ കാലങ്ങളിൽ കേട്ടുകേൾവി ഇല്ലാത്തവിധമാണ് ഭക്ഷ്യവിഷബാധ പെരുകുന്നത്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ നിസ്സംഗത പാലിക്കുന്നതാണ് പതിവ്.

ദേവനന്ദയുടെ മരണത്തിനിടയാക്കിയ സ്ഥാപനത്തിന് ഫുഡ് ലൈസൻസ് ഇല്ലായിരുന്നു. എന്നിട്ടും ഇത്രയും നാൾ എങ്ങിനെ പ്രവർത്തിച്ചു എന്നതിന് ഉത്തരമില്ല.

വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയന്റില്‍നിന്ന് ദേവനന്ദയടക്കമുള്ളവര്‍ ഷവര്‍മ കഴിച്ചത്. ഞായറാഴ്ച രാവിലെയോടെ കുട്ടികള്‍ക്ക് ഛര്‍ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു. രാവിലെ പത്തുമണിയോടെ രോഗലക്ഷണമുള്ളവര്‍ ചെറുവത്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എത്തിത്തുടങ്ങി. ഇവര്‍ക്ക് പ്രാഥമിക ചികിത്സനല്‍കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുമാറ്റി. അവിടെവെച്ചായിരുന്നു ദേവനന്ദയുടെ മരണം. മൂന്നുമാസംമുമ്പ് അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് മട്ടലായിലെ ബന്ധുവീട്ടിലായിരുന്നു ദേവനന്ദ താമസം. ചെറുവത്തൂരിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനത്തില്‍ ശനിയാഴ്ചയാണ് ദേവനന്ദ പരിശീലനത്തിനുചേര്‍ന്നത്.

മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് എ.വി. സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍.

ഇൻ്റർനെറ്റ് മുടക്കുന്നതിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

0

ഇന്‍റര്‍നെറ്റ് സേവനം മുടങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. ആക്‌സസ് നൗവും കീപ് ഇറ്റ് ഓണും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഇന്‍റര്‍നെറ്റ് സേവനം മുടങ്ങുന്ന കാര്യത്തിൽ ഇന്ത്യ മുന്നില്‍ എത്തുന്നത്. 2021ല്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായി 106 ഇന്റർനെറ്റ്ഷട്ട്‌ഡൗൺ നടപ്പാക്കി

മ്യാൻമാറാണ് രണ്ടാം സ്ഥാനത്ത്. 15 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകളാണ് 2021ൽ ഇവര്‍ നടത്തിയത്. തുടർന്ന് വരുന്നത് സുഡാനും ഇറാനുമാണ്. ഇരു രാജ്യങ്ങളും അഞ്ച് തവണ ഇന്‍റര്‍നെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തി.

“ഇന്ത്യയില്‍ 2021ൽ 106 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകളാണുണ്ടായത്. ആഗോളതലത്തിൽ തുടർച്ചയായ നാലാം വർഷവും ഏറ്റവും കൂടുതൽ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ നടന്ന രാജ്യമായി ഇന്ത്യ മാറി. ജമ്മു കാശ്മീരിലാണ് ഇതിൽ 85 എണ്ണവും.” – റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്‍റര്‍നെറ്റ് വിച്ഛേദിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വര്‍ഷങ്ങള്‍ കഴിയുംതോറും കൂടുകയാണ്.

ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന, ജില്ലാതല അധികൃതരുടെ നിർദേശപ്രകാരമുണ്ടായ ഇന്റർനെറ്റ് ഷട്ട്ഡൗൺ 1,157 മണിക്കൂർ നീണ്ടുനിന്നിട്ടുണ്ടെന്നാണ് ഇന്റർനെറ്റ് സ്ഥാപനമായ ടോപ്പ് 10 വിപിഎന്‍ വെളിപ്പെടുത്തുന്നത്. 583 മില്യൺ ഡോളറിന്റെ നഷ്ടമാണ് 2021ൽ മാത്രം ഇതുണ്ടാക്കിയത്. 59.1 ദശലക്ഷം ആളുകളെ ഇത് ബാധിച്ചിട്ടുണ്ട്.