കാർഡില്ലാതെ എടിഎമ്മുകളിൽ നിന്നും പണം, ആ ർ ബി ഐ നിർദ്ദേശമായി

0

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് മാർഗ്ഗത്തിലൂടെ എല്ലാ എടിഎമ്മുകളിൽ നിന്നും കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം വരുന്നു. ഈ സൌകര്യം ലഭ്യമാക്കുന്നതിനുള്ള നിർദേശം മുന്നോട്ട് വച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നും ഒരാളുടെ ഏത് ബാങ്ക് അക്കൗണ്ടിലെ പണവും എടുക്കാവുന്ന തരത്തിലാവും ഈ സംവിധാനം.

“നിലവിൽ കാർഡില്ലാതെ എടിഎമ്മുകൾ വഴി പണം പിൻവലിക്കാനുള്ള സൗകര്യം ചില ബാങ്കുകളിൽ മാത്രമാണുള്ളത്. ഇത് സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്‌വർക്കുകളിലും ഈ സൗകര്യം ലഭ്യമാക്കാനാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്,” ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ആർബിഐ വെളിപ്പെടുത്തിയിട്ടില്ല. പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക എത്രയെന്ന് ചേർക്കുക, തുടർന്ന് എടിഎം മെഷീനിൽ ഒരു ക്യുആർ കോഡ് ജനറേറ്റുചെയ്യും. ഉപയോക്താവ് അവരുടെ യുപിഐ ആപ്പിൽ ആ കോഡ് സ്കാൻ ചെയ്യുകയും അവരുടെ പിൻ നൽകുകയും വേണം. അതിനുശേഷം എടിഎം പണം നൽകും. ഇത്തരത്തിലാണ് പുതിയ സംവിധാനം വരുന്നത്.

ഇപ്പോൾ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ തുടങ്ങിയ ചില ബാങ്കുകൾ തങ്ങളുടെ ഉപയോക്താക്കളെ തങ്ങളുടെ എടിഎമ്മുകളിൽ നിന്ന് കാർഡ് ഇല്ലാതെ തന്നെ പണം പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. ഇത് കോവിഡ് -19 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച സവിശേഷതയാണ്.

അതിനായി ഉപയോക്താക്കൾ അതത് ബാങ്കുകളുടെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയും ആദ്യം ആപ്പിൽ കാർഡ്ലെസ് ക്യാഷ് വിഡ്രോവൽ ഓപ്ഷൻ തിരഞ്ഞെടുക്കുകയും വേണം. തുടർന്ന് ഗുണഭോക്താവിന്റെ വിശദാംശങ്ങളും പിൻവലിക്കാനുള്ള തുകയും ചേർക്കുക. ഒരു ഉപയോക്താവിന്റെ മൊബൈൽ നമ്പർ സ്ഥിരീകരിച്ച ശേഷം, ബാങ്ക് ഒരു ഒടിപിയും ഒമ്പത് അക്ക ഓർഡർ ഐഡിയും ഗുണഭോക്താവിന്റെ ഫോണിലേക്ക് അയയ്ക്കും. അതിനുശേഷം, ഗുണഭോക്താവ് എടിഎം സന്ദർശിച്ച് ഒടിപി, ഓർഡർ ഐഡി, ഇടപാടിനുള്ള തുക, മൊബൈൽ നമ്പർ എന്നിവ പണം ലഭിക്കുന്നതിന് നൽകണം. ഇങ്ങനെ സമയ നഷ്ടം വരുത്തുന്ന പ്രക്രിയയാണിത്.

ഇതിന് പുറമെ, കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കലിന് ചില പരിധികളുണ്ട്. അത്തരം പിൻവലിക്കലുകളിൽ ഓരോ ഇടപാടിലും 100 രൂപക്കും ബാങ്കുകളുടെ ഉയർന്ന പരിധിയായി നിശ്ചയിച്ച തുകയ്ക്കും ഇടയിലുള്ള തുക പിൻവലിക്കാം. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കൾക്ക്, അത്തരം പിൻവലിക്കലുകളിൽ പ്രതിദിനം പരമാവധി 10,000 രൂപയും പ്രതിമാസം 25,000 രൂപയുമാണ്. ഇത്തരം പിൻവലിക്കലുകൾക്ക് ഓരോ ഇടപാടിനും 25 രൂപ സേവന ഫീസുമുണ്ട്.

“വ്യവസ്ഥാപരമായ മാറ്റങ്ങളിൽ” കേന്ദ്ര ബാങ്ക് ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെങ്കിലും “അടുത്ത 2-3 മാസത്തിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നും” ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), എടിഎം നെറ്റ്‌വർക്കുകൾ, ബാങ്കുകൾ എന്നിവയ്‌ക്ക് ആർബിഐ ഉടൻ പ്രത്യേക നിർദ്ദേശങ്ങൾ അയയ്ക്കുമെന്ന് ശക്തികന്ദ ദാസ് പറഞ്ഞു.

യുപിഐ വഴി പണം പിൻവലിക്കാൻ അനുവദിക്കുന്നത് ഡെബിറ്റ് കാർഡ് ഉപയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ നടപടി ഡെബിറ്റ് കാർഡുകൾ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത കുറയ്ക്കുമെന്നതിനാൽ ഡെബിറ്റ് കാർഡുകളുടെ കാര്യത്തിൽ നേരിട്ടുള്ള ആഘാതം ഉണ്ടാകാം. ക്രെഡിറ്റ് കാർഡുകളും വാലറ്റുകളും പോലുള്ള മറ്റ് പേയ്‌മെന്റ് സംവിധാനങ്ങളിൽ നേരിട്ടല്ലാത്ത സ്വാധീനം ഉണ്ടാകാൻ സാധ്യതയുണ്ട്.

അടുത്ത 3-5 വർഷത്തിനുള്ളിൽ, യുപിഐ വഴി പ്രതിദിനം ഒരു ബില്യൺ ഇടപാടുകൾ നടത്തുമെന്ന് പ്രവചിക്കപ്പെടുന്നു. അത് പ്രാപ്തമാക്കുന്നതിന്, നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചു. ഇതിൽ പ്രധാനം യുപിഐയുടെ ഓട്ടോപേ ഫീച്ചറാണ്. യുപിഐ പ്ലാറ്റ്‌ഫോമിലെ ദൈനംദിന ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന് ഓട്ടോപേ ഫീച്ചർ നിർണായകമാകുമെന്ന് വ്യവസായ വിദഗ്ധർ പറയുന്നു.

ഇന്റർനെറ്റ് കണക്ഷനില്ലാത്ത ഫീച്ചർ ഫോണുകളിൽ ആർബിഐ യുപിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്ന 40 കോടിയിലധികം വ്യക്തികൾക്ക് പേയ്‌മെന്റ് സംവിധാനം ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിലേക്ക് കൂടുതൽ ആളുകളെ ഉൾപ്പെടുത്തുമെന്നും യുപിഐ പ്ലാറ്റ്‌ഫോമിൽ നടത്തുന്ന ഇടപാടുകളുടെ എണ്ണം കൂട്ടുകയും ചെയ്യും.

വെറുപ്പും വിദ്വേഷവും പടർത്തി രാജ്യത്തെ ദുർബലപ്പെടുത്തുന്നു – രാഹുൽ ഗാന്ധി

രാമ നവമിയുമായി ബന്ധപ്പെട്ട് വ്യാപകമായി അഴിച്ചു വിട്ട ആക്രമണ സംഭവങ്ങളിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വെറുപ്പും അക്രമവും നിഷേധവും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുണ്ടായ അക്രമ സംഭവങ്ങളുടെയും വിവിധ സംസ്ഥാനങ്ങിൽ ഉയർത്തിയ സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

‘വെറുപ്പ്, അക്രമം, നിഷേധം എന്നിവ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കല്ലുകള്‍ക്കൊണ്ടാണ് പുരോഗതിയുടെ പാത നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയ്ക്കായി നമുക്ക് ഒരുമിച്ച് നില്‍ക്കാം’, രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.

രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ പോലീസുകാരനടക്കം 20 പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഗുജറാത്തില്‍ രണ്ടിടങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ മരിച്ചു. ഝാര്‍ഖണ്ഡിലും പശ്ചിമബംഗാളിലും അക്രമങ്ങള്‍ അരങ്ങേറി. ഝാര്‍ഖണ്ഡില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. മത വർഗ്ഗീയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രകോപനങ്ങൾ.

മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ജെ.എന്‍.യു.വിലുണ്ടായ സംഘര്‍ഷത്തില്‍ കല്ലേറില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അക്രമത്തിനു പിന്നില്‍ എ.ബി.വി.പി. ആണെന്ന് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. എന്നാല്‍, സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഇടതുസംഘടനയിലെ വിദ്യാര്‍ഥികളാണെന്ന് എ.ബി.വി.പി.യും അവകാശപ്പെട്ടു.

ജെ എൻ യു കാമ്പസിനുള്ളില്‍ മാംസാംഹാരം വിലക്കിയ എ.ബി.വി.പി. പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടെന്ന് ഇടതുവിദ്യാര്‍ഥി സംഘടന നേതാവ് ഐഷ ഘോഷ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു.

നവരാത്രി ആഘോഷങ്ങളെത്തുടര്‍ന്ന് പത്ത് ദിവസം ഡല്‍ഹിയില്‍ ഇറച്ചിക്കടകള്‍ അടച്ചിടണമെന്നുള്ള സൗത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍ മേയറുടെ ഉത്തരവ് ഏറെ വിവാദമായിരുന്നു. വിഷയത്തില്‍ ന്യൂനപക്ഷ കമ്മിഷന്‍ കേസെടുക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.

നോർക്ക റൂട്ട്സിന് ഏജൻസികളില്ല, തട്ടിപ്പ് സംഘങ്ങളെ കരുതിയിരിക്കുക – സി ഇ ഒ

0

നോര്‍ക്ക റൂട്ട്സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ സേവനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ വ്യക്തികളെയോ ഏജന്‍സികളെയോ നിയോഗിച്ചിട്ടില്ല. നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.orgവഴിയും അതിന്റെ ഓഫീസുകള്‍ വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത്. നോര്‍ക്കയുമായി ബന്ധപ്പെട്ട ഏതു സംശയത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ സംശയനിവാരണം നടത്താവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റ് അല്ലാതെയുള്ള വെബ്സൈറ്റ് ലിങ്കുകള്‍, സാമൂഹിക മാധ്യമ ലിങ്കുകള്‍ തുടങ്ങിയവയിലും നോര്‍ക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് അടക്കമുള്ള സേവനങ്ങള്‍ക്കായി അപേക്ഷിച്ച് വഞ്ചിതരാവരുതെന്നും സി.ഇ.ഒ അറിയിച്ചു.

ഷഹബാസ് ഷെരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രി

പാകിസ്ഥാൻ പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന ഷഹബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാന് പകരമാണ് ഷഹബാസ് ഷെരീഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ സഹോദരനാണ്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ നാഷണല്‍ അസംബ്ലിയില്‍ ഞായറാഴ്ച ആരംഭിച്ചിരുന്നു.

പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്‍ പാക് നാഷണല്‍ അസംബ്ലിയില്‍നിന്ന് രാജിവെച്ചു. ‘കള്ളന്മാര്‍ക്കൊപ്പം സഭയിലിരിക്കാനാവില്ലെ’ന്ന പരാമർശത്തോടെയാണ് ഇമ്രാന്റെ രാജി. പ്രതിപക്ഷ നേതാവായിരുന്ന ഷെരീഫിനെതിരെയുള്ള അഴിമതി കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇമ്രാന്റെ പരാമര്‍ശം.

ഷഹബാസ് ഷെരീഫിന്റെയും മകന്‍ ഹംസ ഷഹബാസിന്റെയും സാമ്പത്തിക തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യം ഏപ്രില്‍ 27 വരെ നീട്ടിയിട്ടുണ്ട്.

മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. ഏപ്രില്‍ മൂന്നിന് നടത്താനിരുന്ന അവിശ്വാസവോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അപ്രതീക്ഷിതമായി നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന്, ഇമ്രാന്റെ ശുപാര്‍ശപ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയസഭ പിരിച്ചുവിടുകയുംചെയ്തു.

ഈ രണ്ടുനടപടികളും റദ്ദാക്കിയ സുപ്രീംകോടതി, ദേശീയസഭ പുനഃസ്ഥാപിക്കുകയും അവിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

2018-ലാണ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റത്. അവിശ്വാസപ്രമേയം പാസായി, അധികാരം നഷ്ടപ്പെട്ട് പുറത്തുപോകുന്ന ആദ്യത്തെ പാക് പ്രധാനമന്ത്രിയാണ്.

മാംസാഹാരം വിളമ്പിയതിനെതിരെ സായുധ സംഘം ജെ എൻ യു ഹോസ്റ്റൽ ആക്രമിച്ചു

ഡൽഹി ജെഎൻയുവിൽ മാംസഹാരം വിളമ്പരുതെന്ന് വിലക്കി വിദ്യാർഥികൾക്ക് എതിരെ സായുധ ആക്രമണം. ആക്രമണത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ പറഞ്ഞു.

രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് വിലക്കി ആക്രമണം അഴിച്ചു വിട്ടത്. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ സംഘർഷമായി. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും സായുധ അക്രമി സംഘത്തിൽ നിന്നും മർദ്ദനമേറ്റു.

ആക്രമണത്തെ കുറിച്ച് ഡൽഹി പൊലീസിനെയും ജെ.എൻ.യു അധികൃതരെയും നിരവധി തവണ വിളിച്ചറിയിച്ചിട്ടും ഇടപെടാൻ തയാറായില്ലെന്ന് വിദ്യാർഥി യൂണിയൻ നേതാവ് ഐഷെ ഘോഷ് പറഞ്ഞു.

ജെ.എൻ.യു ഹോസ്റ്റൽ മെനുവിൽ വെജിറ്റേറിയൻ കഴിക്കുന്നവർക്കും നോൺ-വെജിറ്റേറിയൻ കഴിക്കുന്നവർക്കുമുള്ള വിഭവങ്ങളുണ്ട്. എന്നാൽ, ഇവയിൽ നിന്ന് നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ഒഴിവാക്കണമെന്നായിരുന്നു എ.ബി.വി.പി ആവശ്യം. നോൺ-വെജ് ഭക്ഷണം തയാറാക്കരുതെന്ന് കാട്ടി മെസ്സിലെ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്ന് ഐഷെ ഘോഷ് ചൂണ്ടിക്കാട്ടി.

പരുക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഇപ്പോൾ വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.

വിഷു, ശബരിമല നട തുറന്നു

മേടമാസ-വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് പതിവ് അഭിഷേകവും പൂജകളും നടക്കും. തിങ്കളാഴ്ച രാവിലെ മുതല്‍ നട അടയ്ക്കുന്ന 18 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടാകും. ഇത്തവണ മേടം രണ്ടായ 15-ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. 18-ന് രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും.

ഇന്ധനവിലയിൽ ചോദ്യവുമായി കോൺഗ്രസ് പ്രവർത്തക, ഉത്തരം മുട്ടി മന്ത്രി സ്മൃതി ഇറാനി

പാചക വാതക-ഇന്ധന വില വർധനവിനെതിരെ വിമാന യാത്രയ്ക്കിടെ മഹിളാ കോൺഗ്രസ് നേതാവും മന്ത്രി സ്മൃതി ഇറാനിയും തമ്മിൽ തർക്കം. ഉത്തരം മുട്ടി മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റാനുള്ള ശ്രമം സോഷ്യൽ മീഡിയയിൽ വൈറലായി.

ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡൻറ് നേത ഡിസൂസയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മുഖാമുഖം എത്തിയത്. എൽപിജി സിലിണ്ടർ വില വർധനവ് സംബന്ധിച്ച് ചോദ്യങ്ങൾ മന്ത്രിക്ക് നേരെ ഉന്നയിച്ചു കൊണ്ട് നെറ്റാ മൊബൈലിൽ ദൃശ്യങ്ങൾ പകര്‍ത്തി. എന്നാൽ വാക്സീനെ കുറിച്ചാണ് മന്ത്രി മറുപടി നൽകിയത്. തുടര്‍ന്ന് തർക്കമായി. സ്മൃതി ഇറാനിയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി.

നെറ്റാ ഡിസൂസ വീണ്ടും സ്മൃതിക്കെതിരെ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചു. എന്തുകൊണ്ടാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നതെന്ന് എല്ലാവരോടും പറയണം എന്ന് നെറ്റാ ആവശ്യപ്പെട്ടു. കഴിഞ്ഞ 25 മാസമായി 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ടെന്ന മറുപടിയാണ് മന്ത്രി ഇതിന് നൽകിയത്.

നരേന്ദ്രമോഡി ജോ ബൈഡൻ കൂടികാഴ്ച തിങ്കളാഴ്ച

0

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഏപ്രിൽ 10 തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. വെര്‍ച്വലായാണ് കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധം ചര്‍ച്ചയാകുമെന്നാണ് സൂചന. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും, വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മിലുള്ള യുഎസ്-ഇന്ത്യ 2+2 യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച.

കൊവിഡ് സാഹചര്യം, കാലാവസ്ഥാ പ്രശ്‌നങ്ങള്‍, ആഗോള സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഒപ്പം റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആഗോള ഭക്ഷ്യ വിതരണത്തിലും ചരക്ക് വിപണിയിലുമുണ്ടാക്കിയ പ്രതിഫലനങ്ങളും ഉയർന്നു വരാം

പാക്കിസ്ഥാൻ; പ്രധാനമന്ത്രിമാർ വാഴാത്ത രാജ്യം

പാകിസ്ഥാൻ, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്താവുന്നതോടെ ഒറ്റ പ്രധാനമന്ത്രിയും കാലം തികയ്ക്കാത്ത രാജ്യമായി തുടരുകയാണ്. അവിശ്വാസ പ്രമേയത്തോടെ പുറത്താവുന്ന ആദ്യത്തെ പ്രധാനമന്ത്രി എന്ന പദവിയാണ് ഇമ്രാൻ ഖാന് വിശേഷമായി കിട്ടിയിരിക്കുന്നത്. 2018 മുതൽ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഖാൻ ഏപ്രിൽ മൂന്നിന് അവിശ്വാസ വോട്ട് നേരിടേണ്ടതായിരുന്നു. അതിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ തൻ്റെ സ്ഥാനത്ത് നിന്ന് പിന്മാറുകയും പാർലമെന്റ് പിരിച്ചുവിടാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ രാജ്യത്തോട് പറയുകയും കൂടി ചെയ്തു കൊണ്ടാണ് പിൻമാറിയത്. എന്നാൽ പിരിച്ചു വിടൽ നിർദ്ദേശവും നടപ്പായില്ല. അധികാര മാറ്റത്തിൻ്റെ അവസാന ഓവർ വരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞെന്ന് മാത്രമാണ് ഇമ്രാന്റെ കാര്യത്തിലുള്ള ചെറിയൊരു മാറ്റം.

നാടകീയം

ദേശീയസഭയില്‍ പ്രതിപക്ഷംകൊണ്ടുവന്ന അവിശ്വാസപ്രമേയം ശനിയാഴ്ച രാത്രി പന്ത്രണ്ടേമുക്കാലോടെ പാസായത്. സ്പീക്കറുടെ സഹായത്തോടെ അവിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോവുക എന്നതായിരുന്നു ശനിയാഴ്ച രാവിലെമുതല്‍ ഇമ്രാന്‍ പയറ്റിയ തന്ത്രം. സഭ പലതവണ നിര്‍ത്തിവെക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു. വോട്ടെടുപ്പ് നടത്താത്തതില്‍ അതൃപ്തി പ്രകടമാക്കി രാത്രിതന്നെ കോടതി ചേര്‍ന്നതോടെയാണ് വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിന് തൊട്ടുമുന്പ് സ്പീക്കര്‍ അസദ് കൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവെച്ചു. തുടര്‍ന്ന് മുതിര്‍ന്ന അംഗം അയാസ് സാദിഖാണ് വോട്ടെടുപ്പ് നടപടി നിയന്ത്രിച്ചത്. ഭരണപക്ഷ അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതോടെ ഇമ്രാന്‍ വീണു.

1947-ൽ പാകിസ്ഥാൻ ഒരു സ്വതന്ത്ര രാജ്യമായി മാറിയതിനുശേഷം, രാജ്യത്തെ ഒരു പ്രധാനമന്ത്രി പോലും അധികാരത്തിന്റെ മുഴുവൻ കാലാവധി പൂർത്തിയാക്കിയിട്ടില്ല. സൈന്യം അധികാരം നിയന്ത്രിക്കുകയും വിദേശനയത്തിലും സുരക്ഷാ മുൻ‌ഗണനകളിലും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന കാഴ്ചകളായിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായ ലിയാഖത്ത് അലി ഖാന്‍ കാലാവധി പൂര്‍ത്തിയാകാന്‍ ഒരുവര്‍ഷം ശേഷിക്കെ 1951ല്‍ കൊല്ലപ്പെട്ടു. പിന്നീട് രാഷ്ട്രീയ സാഹചര്യം കലങ്ങിമറിഞ്ഞു. 1956 വരെയുള്ള ആറ് വര്‍ഷ കാലയളവില്‍ പാകിസ്താനില്‍ നാല് പ്രധാനമന്ത്രിമാര്‍ മാറിമാറി അധികാരത്തിലെത്തി.

പാകിസ്ഥാൻ എന്ന രാജ്യം നാല് സൈനിക അട്ടിമറികൾ നേരിട്ടിട്ടുണ്ട്, മറ്റ് പല ശ്രമങ്ങളും പരാജയപ്പെട്ടു. മൂന്ന് പതിറ്റാണ്ടിലേറെ സൈനിക ഭരണത്തിൻ കീഴിൽ ചെലവഴിച്ചു. സിവിലിയൻ ഗവൺമെന്റുകൾക്ക് കീഴിൽ പോലും, രാജ്യത്തിന്റെ സൈനിക ജനറൽമാർ വലിയ അധികാരം പ്രയോഗിക്കുകയും ജനാധിപത്യത്തിൽ കടന്നു കയറുകയും ചെയ്തു. പാകിസ്ഥാന്റെ രാഷ്ട്രീയത്തെ ബാധിച്ചിരിക്കുന്ന അസ്ഥിരതയുടെ മാതൃക പലപ്പോഴും ഭരണകക്ഷിയും – പ്രത്യേകിച്ച് പ്രധാനമന്ത്രിയും – സൈന്യവും തമ്മിലുള്ള ബന്ധത്താൽ സ്വാധീനിക്കപ്പെട്ടു.

കൊല്ലപ്പെട്ടവർ

പ്രധാനമന്ത്രി പദവിയിലിരിക്കെ രണ്ട് പ്രധാനമന്ത്രിമാര്‍ ഇതുവരെ പാകിസ്താനില്‍ കൊല്ലപ്പെട്ടു. ആദ്യപ്രധാനമന്ത്രിയായ ലിയാഖത്ത് അലി ഖാന്‍ അധികാരത്തില്‍ നാല് വര്‍ഷവും 63 ദിവസവും പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കൊല്ലപ്പെടുന്നത്. മിലിട്ടറി ജനറല്‍ തടവിലാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോ 1977ല്‍ കൊല്ലപ്പെട്ടു. പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2008ല്‍ റാവല്‍പ്പിണ്ടിയില്‍നടന്ന റാലിയില്‍ മുമ്പ് രണ്ട് തവണ പ്രധാനമന്ത്രിയായ ബേനസീര്‍ ഭൂട്ടോ ചാവേര്‍ ആക്രമണത്തിലും കൊല്ലപ്പെട്ടു.

ദീർഘകാലം ഇരുന്നത് ഗിലാനി

2008 മാര്‍ച്ച് മുതല്‍ 2012 വരെ ജൂണ്‍ വരെ പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസ ഗിലാനിയാണ് പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രി. നാല് വര്‍ഷവും 86 ദിവസവും അദ്ദേഹം പ്രധാനമന്ത്രിയായി തുടര്‍ന്നു.

പാതിവഴി ഇറങ്ങിയ പ്രധാനമന്ത്രിമാർ

ലിയാഖത്ത് അലി ഖാൻ

1947-ൽ ലിയാഖത്ത് അലി ഖാൻ ആയിരുന്നു പാക്കിസ്ഥാന്റെ സ്ഥാപക പ്രധാനമന്ത്രി.

പാകിസ്ഥാൻ പ്രസ്ഥാനത്തിന്റെ നേതാവും മുസ്ലീം ലീഗ് നേതാവും ധനമന്ത്രിയുമായ അദ്ദേഹത്തെ മുഹമ്മദ് അലി ജിന്ന 1947-ൽ രാജ്യത്തിന്റെ സ്ഥാപക പ്രധാനമന്ത്രിയായി നിയമിച്ചു. 1951 ഒക്ടോബർ 6 ന് റാവൽപിണ്ടിയിലെ കമ്പനി ബാഗിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ആദ്യ പാകിസ്ഥാൻ പ്രധാനമന്ത്രിയെ ഒരു അഫ്ഗാൻ സ്വദേശി വധിച്ചു. 1947 ആഗസ്ത് 14 ന് അധികാരമേറ്റ് 4 വർഷവും 63 ദിവസവും പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം വധിക്കപ്പെട്ടത്.

ഖവാജ നിസാമുദ്ദീൻ

പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രിയുടെ മരണശേഷം, ഗവർണർ ജനറലായിരുന്ന ഖവാജ നിസാമുദ്ദീൻ സ്ഥാനമേറ്റെടുത്തു. ലാഹോറിലും കിഴക്കൻ പാക്കിസ്ഥാനിലുമുണ്ടായ വ്യാപകമായ കലാപങ്ങളും പ്രക്ഷോഭങ്ങളും നിയന്ത്രിക്കാൻ കഴിയാത്തതിന്റെ പേരിൽ ഗവർണർ ജനറൽ ഗുലാം മുഹമ്മദ് അദ്ദേഹത്തെ പിന്നീട് പിരിച്ചുവിട്ടു. 1953 ഏപ്രിൽ 7 വരെ അദ്ദേഹം വെറും 1 വർഷവും 182 ദിവസവും മാത്രം അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടർന്നു.

മുഹമ്മദ് അലി ബോഗ്ര

ഗവർണർ ജനറൽ ഗുലാം മുഹമ്മദ് അടുത്ത പ്രധാനമന്ത്രിയായി നയതന്ത്രജ്ഞനായ മുഹമ്മദ് അലി ബോഗ്രയെ നിയമിച്ചു. ഗുലാം മുഹമ്മദാണ് അദ്ദേഹത്തെ വ്യക്തിപരമായി പ്രതിഷ്ഠിച്ചതെങ്കിലും, 1954-ലെ ഇന്ത്യ ഇൻഡിപെൻഡൻസ് ആക്ടിൽ ഭേദഗതി വരുത്തി ഗവർണർ ജനറലിന്റെ അധികാരങ്ങൾ തടയാനുള്ള ബോഗ്രയുടെ ശ്രമത്തിന്റെ ഫലമായി, ആ വർഷം അവസാനം ഭരണഘടനാ അസംബ്ലി പിരിച്ചുവിടപ്പെട്ടു. സിന്ധ് ഹൈക്കോടതി ഈ നീക്കം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു, എന്നാൽ ഭരണഘടനാ അസംബ്ലി നിയമവിരുദ്ധമാണെന്ന് അവകാശപ്പെട്ട് ഫെഡറൽ കോടതി ഇത് അസാധുവാക്കി.

അതിനിടെ, പ്രതിരോധ മന്ത്രിയെന്ന നിലയിൽ കരസേനാ മേധാവി അയൂബ് ഖാൻ ഉൾപ്പെടെ രാഷ്ട്രപതി തിരഞ്ഞെടുത്ത വ്യക്തികൾ രൂപീകരിച്ച ക്യാബിനറ്റിന് നേതൃത്വം നൽകാൻ ബോഗ്ര നിർബന്ധിതനായി. 1955ലെ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും ബൊഗ്ര സഖ്യസർക്കാരിലൂടെ തിരിച്ചെത്തി. എന്നിരുന്നാലും, അസുഖബാധിതനായ ഗുലാം മുഹമ്മദിന് പകരം ഇസ്‌കന്ദർ മിർസ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം, ബൊഗ്രയുടെ ദിവസങ്ങൾ എണ്ണപ്പെട്ടു. 1955 ഓഗസ്റ്റ് 12-ന് അദ്ദേഹം രാജിവെക്കാൻ നിർബന്ധിതനായി.

ചൗധരി മുഹമ്മദ് അലി

1905-ൽ പഞ്ചാബിൽ ജനിച്ച ചൗധരി മുഹമ്മദ് അലി, 1956-ൽ പാക്കിസ്ഥാന്റെ ഭരണഘടന രൂപീകരിക്കാൻ സഹായിച്ച വ്യക്തിയാണ്. എന്നിരുന്നാലും, മുസ്ലീം ലീഗ് അദ്ദേഹത്തിനെതിരെ തിരിയുകയും മന്ത്രിസഭയിൽ നിന്ന് അംഗങ്ങൾ കൂട്ടത്തോടെ രാജിവെക്കുകയും ചെയ്തതിനാൽ, 1956-ൽ കാലാവധി അവസാനിപ്പിച്ച് അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു. ഒരു വർഷവും 31 ദിവസവും മാത്രമാണ് അദ്ദേഹം ഭരണത്തിലിരുന്നത്.

ഹുസൈൻ ഷഹീദ് സുഹ്‌റവർദി

പാകിസ്ഥാൻ വ്യാപകമായ അക്രമങ്ങളും അട്ടിമറികളും കണ്ട സമയത്താണ് ചൗധരിക്ക് പിന്നാലെ അവാമി ലീഗിൽ നിന്ന് സുഹ്‌റവർദി അധികാരമേറ്റെടുത്തത്. 1946 ൽ ബംഗാൾ പ്രവിശ്യയുടെ പ്രധാനമന്ത്രിയായാണ് അദ്ദേഹം തന്റെ നേതൃ ജീവിതം ആരംഭിച്ചത്. ബംഗാൾ പ്രൊവിൻഷ്യൽ മുസ്ലീം ലീഗിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക വിജയത്തിലേക്ക് നയിച്ചിരുന്നു.

1957-ൽ രാജിവയ്ക്കാൻ നിർബന്ധിതനായതിനെത്തുടർന്ന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം ഒഴിഞ്ഞു. 1958-ൽ പട്ടാള അട്ടിമറി ആരംഭിച്ചപ്പോൾ അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തു.

ഇബ്രാഹിം ഇസ്മായിൽ ചുന്ദ്രിഗർ

പാക്കിസ്ഥാനിലെ ഏറ്റവും ചുരുങ്ങിയ കാലം പ്രധാനമന്ത്രിയായിരുന്ന ആളുകളിലൊരാളാണ് ചുന്ദ്രിഗർ . ചുന്ദ്രിഗറിനോട് പ്രധാനമന്ത്രിയാകാൻ പ്രസിഡന്റ് ഇസ്‌കന്ദർ മിർസ ആവശ്യപ്പെട്ടു, 1957 ഒക്ടോബർ 18-ന് റിപ്പബ്ലിക്കൻ പാർട്ടി, കൃഷക് സ്രാമിക് പാർട്ടി, നിസാം-ഇ-ഇസ്ലാം പാർട്ടി എന്നിവയുടെ സഹായത്തോടെ സർക്കാർ രൂപീകരിച്ചു. രണ്ട് മാസത്തിനുള്ളിൽ, ഇലക്ടറൽ കോളേജിൽ മാറ്റം വരുത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന് പാർട്ടിയുടെയും സഖ്യകക്ഷികളുടെയും പിന്തുണ നഷ്ടപ്പെട്ടു.

ഫിറോസ് ഖാൻ നൂൺ

1957-ൽ ചുന്ദ്രിഗറിനെ പുറത്താക്കിയതിന് ശേഷം പ്രസിഡന്റ് ഇസ്‌കന്ദർ മിർസ പ്രധാനമന്ത്രിയാകാൻ നൂണിനെ ക്ഷണിച്ചു, എന്നാൽ രാജ്യത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള മിർസയുടെ ശ്രമങ്ങൾ കാരണം ഇരുവരും തമ്മിലെ ബന്ധം പെട്ടെന്ന് വഷളായി. ഇത് 1958-ലെ അട്ടിമറിയിൽ കലാശിച്ചു, അതിൽ ഖാനെ മിർസ പുറത്താക്കുകയും ഭരണഘടന റദ്ദാക്കുകയും രാജ്യത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. മിർസയെ പിന്നീട് സൈനിക ജനറൽ അയൂബ് ഖാൻ പുറത്താക്കി. നോണിന്റെ കാലാവധി ആകെ 9 മാസവും 21 ദിവസവും നീണ്ടുനിന്നു.

സൈനിക ഭരണം

1958-ൽ ജനറൽ അയൂബ് ഖാൻ സൈനികനിയമം ഏർപ്പെടുത്തിയതിനെത്തുടർന്ന് പാകിസ്ഥാൻ ഏകദേശം പതിറ്റാണ്ടോളം നീണ്ട സൈനിക ഭരണത്തിലേക്ക് കടന്നു. മന്ത്രാലയങ്ങൾ ക്രമാനുഗതമായി സൃഷ്ടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു, 1958 ഒക്ടോബറിൽ, അടുത്ത വർഷം ദേശീയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ജനറൽ മുഹമ്മദ് അയൂബ് ഖാൻ ഒരു സൈനിക അട്ടിമറി നടത്തി. 1958 നും 1969 നും ഇടയിൽ, സ്വേച്ഛാധിപത്യ ഭരണത്തിലൂടെ പ്രസിഡന്റ് അയൂബ് ഖാന് സർക്കാരിനെ കേന്ദ്രീകരിക്കാൻ കഴിഞ്ഞു. 1965-ലെ ഇന്ത്യയുമായുള്ള യുദ്ധത്തിന് ശേഷം, കിഴക്കൻ പാകിസ്ഥാനിൽ വർദ്ധിച്ചുവരുന്ന പ്രാദേശിക അസംതൃപ്തിയും പടിഞ്ഞാറൻ പാകിസ്ഥാനിലെ നഗര അശാന്തിയും അയൂബ് ഖാന്റെ അധികാരത്തെ ബാധിച്ചു. 1969 മാർച്ചിൽ അധികാരം ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധിതനായി.

അയൂബ് ഖാന് ശേഷം 1969-1971 കാലയളവിലെ രണ്ടാമത്തെ സൈനിക ഭരണകൂടത്തിന്റെ തലവനായിരുന്നു ജനറൽ ആഘ മുഹമ്മദ് യഹ്യാ ഖാൻ. അപ്പോഴേക്കും രാജ്യം അതിന്റെ ഇരുപത്തിയഞ്ച് വർഷത്തെ കാലയളവിൽ സൈനിക ഭരണത്തിന് കീഴിലുള്ള 13 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു.

നൂറുൽ അമീൻ

ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ അവസാനത്തോടടുത്ത്, കിഴക്കൻ പാകിസ്ഥാനിൽ നിന്നുള്ള രാഷ്ട്രീയക്കാരനായ നൂറുൽ അമിനെ 1971 ഡിസംബർ 6-ന് ജനറൽ യഹ്‌യാ ഖാൻ പ്രധാനമന്ത്രിയായി നിയമിച്ചു. എന്നാൽ പാകിസ്താന്റെ പരാജയത്തിനും കിഴക്കൻ പാകിസ്ഥാന്റെ രൂപീകരണത്തിനും ശേഷം യഹ്‌യാ ഖാൻ രാജിവച്ചു. സുൽഫിക്കർ അലി ഭൂട്ടോയ്ക്ക് പ്രസിഡന്റ് സ്ഥാനം കൈമാറി. കേവലം 13 ദിവസം മാത്രം പ്രധാനമന്ത്രിപദം വഹിച്ച നൂറുൽ അമീനോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടു. സ്ഥാനമൊഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാന്റെ ആദ്യത്തെ, ഏക വൈസ് പ്രസിഡന്റായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

സുൽഫിക്കർ അലി ഭൂട്ടോ

ജനറൽ അയൂബിന്റെ മന്ത്രിസഭയിൽ നിന്ന് പുറത്തായതിന് ശേഷം സുൽഫിക്കർ അലി ഭൂട്ടോ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ആരംഭിച്ചു. 1970 ഡിസംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി പടിഞ്ഞാറൻ പാക്കിസ്ഥാനിൽ വൻ ഭൂരിപക്ഷം നേടിയിരുന്നുവെങ്കിലും കിഴക്കൻ പാക്കിസ്ഥാനിലെ ഭൂരിഭാഗം സീറ്റുകളും നേടിയ ഷെയ്ഖ് മുജീബിന്റെ അവാമി ലീഗുമായി ധാരണയിലെത്താൻ കഴിഞ്ഞില്ല.

1973 ലെ ഭരണഘടന നിലവിൽ വന്നതിന് ശേഷം, പാർലമെന്റിൽ ഭൂരിപക്ഷം വോട്ടുകൾ നേടിയതിന് ശേഷം സുൽഫിക്കർ അലി ഭൂട്ടോ പ്രധാനമന്ത്രിയാകാൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. 1977 മാർച്ചിലെ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം പ്രധാനമന്ത്രിയായി അധികാരത്തിൽ തിരിച്ചെത്തി, പക്ഷേ കുറച്ച് സമയത്തേക്ക് മാത്രമായിരുന്നു അത്.

1977-ലെ തിരഞ്ഞെടുപ്പിൽ ഭൂട്ടോയുടെ പിപിപി വിജയിച്ചെങ്കിലും, പാകിസ്ഥാൻ നാഷണൽ അലയൻസ് എന്ന ഒമ്പത് പാർട്ടികളുടെ സഖ്യം പിപിക്കെതിരെ വോട്ടിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചു.

നഗരമേഖലകളിലെ അക്രമാസക്തമായ അശാന്തി ജനറൽ സിയാ-ഉൽ ഹഖിന്റെ കീഴിലുള്ള സൈന്യത്തിന് രാഷ്ട്രീയ രംഗത്തേക്ക് ശക്തമായ തിരിച്ചുവരവിനുള്ള കാരണം നൽകി. 1977 ജൂലൈ 5-ന് പാകിസ്ഥാൻ വീണ്ടും സൈനിക ഭരണത്തിന് കീഴിലാവുകയും 1973-ലെ ഭരണഘടന സസ്പെൻഡ് ചെയ്യുകയും ചെയ്തു. 3 വർഷവും 10 മാസവും 21 ദിവസവുമാണ് സുൽഫിക്കർ അലി ഭൂട്ടോയുടെ പ്രധാനമന്ത്രിപദവിയുടെ ആകെ കാലാവധി.

സൈന്യം തിരിച്ചുവരുന്നു

അധികാരമേറ്റയുടൻ ജനറൽ സിയ എല്ലാ രാഷ്ട്രീയ പാർട്ടികളെയും നിരോധിക്കുകയും പാകിസ്ഥാൻ ഭരണകൂടത്തെയും സമൂഹത്തെയും ഇസ്‌ലാമിക രൂപത്തിലാക്കാനുള്ള തന്റെ ദൃഢനിശ്ചയം പ്രകടിപ്പിക്കുകയും ചെയ്തു. 1979 ഏപ്രിലിൽ ഭൂട്ടോയെ കൊലക്കുറ്റം ചുമത്തി വധിക്കുകയും പിപിപിയുടെ ശേഷിച്ച നേതൃത്വത്തെ ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്തു.

1985 ഡിസംബർ 30-ന്, വിവാദമായ “ഇസ്ലാമിക” റഫറണ്ടത്തിൽ സ്വന്തം നിലപാട് സ്ഥിരീകരിച്ചതിന് ശേഷം, പ്രവിശ്യാ ദേശീയ അസംബ്ലികളിലേക്ക് ഒരു പുതിയ ഘട്ട കക്ഷിരഹിത തിരഞ്ഞെടുപ്പ് പൂർത്തിയാക്കി. 1973 ലെ ഭരണഘടനയിൽ നിരവധി ഭേദഗതികൾ കൊണ്ടുവന്ന ശേഷം, സിയ ഒടുവിൽ പട്ടാള നിയമവും പിൻവലിച്ചു. പാക്കിസ്ഥാനിൽ ഒരു പുതിയ ജനാധിപത്യ യുഗത്തിന്റെ ഉദയം പ്രഖ്യാപിച്ചു.

മുഹമ്മദ് ഖാൻ ജുനെജോ

1985-ലെ പാർട്ടി ഇതര തിരഞ്ഞെടുപ്പിൽ മുഹമ്മദ് ഖാൻ ജുനജോ തന്റെ മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തെ പ്രസിഡന്റ് സിയ ക്ഷണിക്കുകയും ചെയ്തു. മൂന്ന് വർഷവും രണ്ട് മാസവും അദ്ദേഹത്തിന്റെ പ്രധാനമന്ത്രി സ്ഥാനം തുടർന്നു. പിന്നീട് ക്രമസമാധാന തകർച്ചയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പുറത്താക്കി. അപ്പോഴേക്കും പ്രസിഡന്റ് സിയയുമായുള്ള ജുനെജോയുടെ ബന്ധം വഷളായിരുന്നു. വിവാദമായ എട്ടാം ഭേദഗതി ഉപയോഗിച്ചായിരുന്നു അദ്ദേഹത്തെ അധികാരത്തിൽ നിന്ന് നീക്കം ചെയ്തത്.

ബേനസീർ ഭൂട്ടോ

സിയയുടെ മരണശേഷം നടന്ന 1988-ലെ തിരഞ്ഞെടുപ്പിൽ, രാഷ്ട്രീയ പാർട്ടികൾ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഡിസംബർ രണ്ടിന് ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ആധുനിക മുസ്ലീം രാഷ്ട്രത്തെ നയിക്കുന്ന ആദ്യ വനിതയുമായി ബേനസീർ ഭൂട്ടോ.

1989-ൽ ഒരു ഇംപീച്ച്‌മെന്റ് നീക്കത്തിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് കഴിഞ്ഞു. പക്ഷേ അവരുടെ ഭരണം “ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമാണ്” എന്നും അഴിമതി, സ്വജനപക്ഷപാതം, മറ്റ് പ്രവർത്തനങ്ങൾ എന്നിവ നിറഞ്ഞതാണെന്നും ആരോപിച്ച് 1990 ഓഗസ്റ്റ് ആറിന് പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാൻ പിരിച്ചുവിട്ടു.

1993-ൽ അവർ അധികാരത്തിൽ തിരിച്ചെത്തി, സാമ്പത്തിക സ്വകാര്യവൽക്കരണത്തിനും സ്ത്രീകളുടെ അവകാശങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കും മേൽനോട്ടം വഹിച്ചു. എന്നിരുന്നാലും, അവരുടെ സഹോദരൻ മുർതാസയുടെ കൊലപാതകം, 1995 ലെ പരാജയപ്പെട്ട അട്ടിമറി, അവരും ഭർത്താവ് ആസിഫ് അലി സർദാരിയും ഉൾപ്പെട്ട ഒരു കൈക്കൂലി അഴിമതി എന്നിവയുൾപ്പെടെ നിരവധി വിവാദങ്ങളാൽ അവരുടെ സർക്കാരിന് കോട്ടം സംഭവിച്ചു. അതിന്റെ ഫലമായി പ്രസിഡന്റ് ഫാറൂഖ് ലെഗാരി അവരുടെ സർക്കാരിനെ പിരിച്ചുവിട്ടു. 4 വർഷവും 8 മാസവും 7 ദിവസവും അവർ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

നവാസ് ഷെരീഫ്

1990-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് നവാസ് ഷെരീഫ് 12-ാമത്തെ പ്രധാനമന്ത്രിയായി. എട്ടാം ഭേദഗതിയിലൂടെ അദ്ദേഹത്തിന് ലഭിച്ച അധികാരം ഉപയോഗിച്ച് പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാൻ ദേശീയ അസംബ്ലി പിരിച്ചുവിട്ട് ഏപ്രിൽ 18-ന് ഇടക്കാല പ്രധാനമന്ത്രിയെ നിയമിച്ചിരുന്നു. 1993. ഷെരീഫ് സുപ്രീം കോടതിയിൽ പോയി, കോടതി മെയ് 26-ന് അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു. സൈന്യത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന് ഒരു കരാറിലെത്താൻ ഷരീഫ് നിർബന്ധിതനായി. 1993 ജൂലൈയിൽ ഗുലാം ഇസ്ഹാഖ് ഖാനൊപ്പം അദ്ദേഹം രാജി സമർപ്പിച്ചു.

1997 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ ജനവിധി നേടിയ ശേഷം തുടർച്ചയായി രണ്ടാം തവണയും ഷരീഫ് മടങ്ങിയെത്തി. 1999 ഒക്ടോബറിൽ സൈനിക മേധാവി പർവേസ് മുഷറഫ് ഒരു അട്ടിമറി നടത്തുന്നതിന് വരെ അദ്ദേഹം മൂന്ന് വർഷത്തിൽ താഴെ മാത്രമേ അധികാരത്തിൽ തുടർന്നുള്ളൂ.

2013 ജൂണിൽ മറ്റൊരു വ്യക്തമായ ഭൂരിപക്ഷം നേടി മൂന്നാം തവണയും അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തി. എന്നാൽയ പാനമ പേപ്പേഴ്സ് കേസിന്റെ ഫലമായി 2017 ജൂലൈയിൽ പാകിസ്ഥാൻ സുപ്രീം കോടതി അദ്ദേഹത്തെ അയോഗ്യനാക്കി. മൊത്തത്തിൽ, ഷെരീഫ് 9 വർഷത്തിലേറെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

മുഷറഫിന്റെ നാളുകൾ

മുഷറഫിന്റെ കീഴിൽ പാകിസ്ഥാനിൽ മൂന്ന് പ്രധാനമന്ത്രിമാരുണ്ടായിരുന്നു – മിർ സഫറുള്ള ഖാൻ ജമാലി, ചൗധരി ഷുജാത് ഹുസൈൻ, ഷൗക്കത്ത് അസീസ് എന്നിവർ. ചൗധരി ഷുജാതിന്റേതായിരുന്നു ഏറ്റവും കുറഞ്ഞ കാലാവധി, രണ്ട് മാസം. പിന്നീട് 2004-ൽ അസീസ് പ്രധാനമന്ത്രിയായി. 2007 നവംബറിൽ പാർലമെന്ററി കാലാവധി അവസാനിച്ചപ്പോൾ അദ്ദേഹം അധികാരം വിട്ടു. അങ്ങനെ അദ്ദേഹം കാലാവധി തീർന്ന ശേഷം സ്ഥാനമൊഴിഞ്ഞ ആദ്യ പാകിസ്ഥാൻ പ്രധാനമന്ത്രിയായി.

യൂസഫ് റാസ ഗില്ലാനി

2008 ലെ തിരഞ്ഞെടുപ്പിൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ വിജയത്തെ തുടർന്ന് യൂസഫ് റാസ ഗില്ലാനി പ്രധാനമന്ത്രിയായി. ഈ കാലയളവിൽ, ആർട്ടിക്കിൾ 58 (2) (ബി) പ്രകാരമുള്ള രാഷ്ട്രപതിയുടെ അധികാരങ്ങൾ പാർലമെന്റ് പിൻവലിച്ചു. ഇതേത്തുടർന്നാണ് പ്രധാനമന്ത്രിമാരെ പുറത്താക്കുന്ന രീതി രാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് ജുഡീഷ്യറിയിലേക്ക് മാറിയത്. പ്രസിഡന്റ് ആസിഫ് അലി സർദാരിക്കെതിരായ അഴിമതിക്കേസുകൾ വീണ്ടും തുറക്കാൻ സ്വിസ് അധികാരികൾക്ക് കത്തെഴുതാത്തതിന് സുപ്രീം കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയതിനെത്തുടർന്ന് 2012 ജൂണിൽ ഗില്ലാനിക്ക് അധികാരം ഒഴിയേണ്ടിവന്നു.

രാജാ പെർവൈസ് അഷ്‌റഫ് 2013 മാർച്ച് വരെ പിപിപി സർക്കാരിന്റെ ശേഷിക്കുന്ന കാലാവധി പൂർത്തിയാക്കി.

ഇമ്രാൻ ഖാൻ

നവാസ് ഷെരീഫിനെ സുപ്രീം കോടതി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മുൻ ക്രിക്കറ്റ് താരവും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി. 2018 ലെ തിരഞ്ഞെടുപ്പിൽ തെഹ്‌രീക്-ഇ-ഇൻസാഫ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ കക്ഷിയായിരുന്നു.

എന്നിരുന്നാലും, ഖാന്റെ താരതമ്യേന സ്ഥിരതയുള്ള കാലാവധി കഴിഞ്ഞ വർഷം അവസാനത്തോടെ അയഞ്ഞുതുടങ്ങി. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലുള്ള അതൃപ്തി രൂക്ഷമാവുകയും നേതൃത്വത്തെച്ചൊല്ലി സൈന്യവുമായുള്ള തർക്കം അദ്ദേഹത്തിന്റെ പിന്തുണ നഷ്ടപ്പെടുത്തുകയും ചെയ്തു.

വിജയരാഘവൻ പിബിയിൽ, കേന്ദ്ര കമ്മിറ്റിയിൽ നാല് പുതുമുഖങ്ങളും

കേരളത്തില്‍ നിന്ന് എ വിജയരാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റിയിലേക്ക് ഇത്തവണ കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളാണ്. കെഎന്‍ ബാലഗോപാല്‍, പി സതീദേവി, പി രാജീവ്, സിഎസ് സുജാത എന്നിവരാണ് പുതുമുഖങ്ങൾ.

സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

പിബിയിൽ മൂന്നു പുതുമുഖങ്ങളുണ്ട്. എ വിജയരാഘവനെ കൂടാതെ കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെ,രാമചന്ദ്ര ദോംഎന്നിവരാണ് പി.ബിയിലെ മറ്റ് പുതുമുഖങ്ങള്‍. കേരളത്തില്‍ നിന്നുള്ള നാല് പേരുള്‍പ്പെടെ 17 പുതുമുഖങ്ങളാണ് കേന്ദ്രകമ്മിറ്റിയിലെത്തിയത്.

പി.കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവരാണ് സെൻട്രൽ കമ്മിറ്റിയിൽ നിന്നും സ്ഥാനമൊഴിയുന്ന മലയാളികള്‍. അവരുടെ പകരക്കാരാണ് ബാലഗോപാലും രാജീവും. എംസി ജോസഫൈനായിരുന്നു ഒഴിയുന്ന മറ്റൊരു അംഗം. ഇവര്‍ക്ക് പകരമായി കേന്ദ്രകമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം കൂട്ടുന്നതിന്റെ ഭാഗാമായാണ് പി സതീദേവിയേയും സിഎസ് സുജാതയും എത്തിയത്.

വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഡോ. രാമചന്ദ്ര ഡോം പോളിറ്റ് ബ്യൂറോയിലെ ആദ്യ ദളിത് അംഗമാണ്. ഏഴുതവണ ലോകസഭാംഗമായിരുന്നു.

പി.ബി അംഗങ്ങൾ

സീതാറാം യെച്ചുരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ബ്രിന്ദ കാരാട്ട്, മണിക് സർക്കാർ, മുഹമ്മദ് സലിം, സൂര്യകാന്ത് മിശ്ര, ബി.വി. രാഘവുലു, തപൻ സെൻ, നിലോൽപൽ ബസു, എം.എ. ബേബി, ജി. രാമകൃഷ്ണൻ, സുഭാഷിണി അലി, രാമചന്ദ്ര ദോം, അശോക് ധാവ്ളെ, എ. വിജയരാഘവൻ.

പാർട്ടി കോൺഗ്രസ് 85 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.