സീറ്റ് ബെൽറ്റ് ഇടാതെ പൊലീസ്, ചോദ്യം ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്ത് പ്രതികാരം

പാനൂരില്‍ സീറ്റ് ബെൽറ്റ് ഇല്ലാതെ സഞ്ചരിച്ചത് ചോദ്യം ചെയ്തതിന് പോലീസിൻ്റെ പ്രതികരം. വാഹനം തടഞ്ഞെന്ന് പറഞ്ഞ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സനൂപ്, ഫായിസ് എന്നിവരെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

പോലീസിനെ ഭീഷണിപ്പെടുത്തി, പോലീസ് വാഹനം തടഞ്ഞു എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കഴിഞ്ഞദിവസം പാനൂര്‍ ചൊക്ലിയില്‍ പോലീസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് സനൂപ് ചോദ്യംചെയ്യുകയും ഇതിന്റെപേരില്‍ പോലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. മാത്രമല്ല സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ജനരോഷത്തിന് കാരണമാവുകയും ചെയ്തു.

നിയമപാലകർക്ക് നിയമ ലംഘനം ചോദ്യം ചെയ്യാൻ പറ്റാത്ത അവാശമാവുമ്പോൾ

സനൂപിനും സുഹൃത്തിനും ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസ് പിഴ ഈടാക്കിയിരുന്നു. അടിയന്തിര സാഹചര്യത്തിൽ പറ്റിയ തെറ്റ് വ്യക്തമാക്കിയിട്ടും പിഴയിട്ടു. തുടര്‍ന്ന് പോലീസ് വാഹനം തിരികെ വരുന്നതിനിടെയാണ് പോലീസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് സനൂപ് ചോദ്യംചെയ്തത്.

ഇതോടെ പോലീസുകാര്‍ യുവാവിനെതിരേ തിരിഞ്ഞു. ബഹളമായതോടെ നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു. യുവാവിനെ പിന്തുണച്ച് നാട്ടുകാരും നിയമ പാലനം എല്ലാവർക്കും ബാധകമാണ് എന്ന് ബോധ്യപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും സംഭവത്തില്‍ കേസെടുത്ത് യുവാക്കളെ അറസ്റ്റ് ചെയ്തു.

കരിപ്പൂരിലെ അസി.കമാണ്ടൻ്റിന് സസ്പെൻഷൻ, രണ്ട് കസ്റ്റംസ് ഓഫീസർമാരുടെ പങ്കും അന്വേഷണത്തിൽ

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റിന് ഹരിയാണ സ്വദേശി നവീന്‍കുമാറിന് സസ്പെൻഷൻ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് നവീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കരിപ്പൂര്‍ വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്തിന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ നവീനും രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണ് കണ്ടെത്തല്‍. അറുപതോളം തവണയാണ് ഇവര്‍ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത്.

കസ്റ്റംസിൽ ആസകലം പടർന്ന അഴിമതിയോ

കരിപ്പൂർ വിമാനത്താവളത്തിൽ നിയമനം നേടാൻ വൻ കോഴയാണ് കസ്റ്റംസിന് അകത്ത് തന്നെ നടക്കുന്നത്. അങ്ങിനെ നോക്കുമ്പോൾ അഴിമതിക്ക് വേണ്ടിയാണ് നിയമനം എന്ന അനുമതിയാണ് കാശ് വാങ്ങി നൽകുന്നത്. ഇത് അടുത്ത കാലത്ത് ഒന്നും ആരംഭിച്ചതുമല്ല. പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സർവ്വീസ് കൂടുതലുള്ള വിമാനത്താവളങ്ങളിൽ എല്ലാം പോസ്റ്റിങ് വിലയേറിയതാണ്.

കൃത്യമായി അന്വേഷിച്ചാൽ ഈ കണ്ണി പൊട്ടിക്കാവുന്നതേയുള്ളൂ. പക്ഷെ ആരാണ് ഇതിന് തയാറാവുക എന്ന ചോദ്യം ബാക്കിയാവുന്നു.

വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ചാര്‍ട്ട് സ്വര്‍ണക്കടത്ത് സംഘത്തിന് കൈമാറിയത് നവീന്‍ ആണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. കള്ളക്കടത്ത് സംഘങ്ങളില്‍നിന്ന് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ പോലീസിനു കിട്ടിയതായി സൂചനയുണ്ട്. ചില ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു. പരിശോധന വൈകീട്ട് മൂന്നുവരെനീണ്ടു. കള്ളക്കടത്തില്‍ ഉള്‍പ്പെട്ട രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പോലീസ് ഇയാളില്‍നിന്ന് തേടുന്നത്. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസും കൊണ്ടോട്ടി സ്റ്റേഷനില്‍ നേരിട്ടെത്തി അന്വേഷണപുരോഗതി വിലയിരുത്തിയിരുന്നു.

പോലീസ് തേടുന്ന സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനു പുറമെ മറ്റൊരു ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനും കള്ളക്കടത്തില്‍ പങ്കുള്ളതായാണ് നിഗമനം. ഇവര്‍ രണ്ടുപേരും നേരത്തെ തന്നെ സംശയത്തിന്റെ നിഴലിലുള്ളവരാണ്.

കള്ളക്കടത്തുകാര്‍ക്കിടയില്‍ സുവര്‍ണ ഇടനാഴി എന്ന് അറിയപ്പെടുന്ന കൊച്ചി- മുംബൈ തീരദേശവഴിയില്‍ സുപ്രധാന സ്ഥാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തിനുള്ളത്. കസ്റ്റംസിന്റെ ഉള്ളില്‍നിന്നുതന്നെ കള്ളക്കടത്തു സംഘങ്ങള്‍ക്ക് സഹായം ലഭിക്കുന്നു എന്നതാണ് ഇത്തരക്കാര്‍ക്ക് കരിപ്പൂര്‍ പ്രിയങ്കരമാകാന്‍ കാരണം.

ലക്ഷങ്ങള്‍ കോഴനല്‍കിയാണ് കസ്റ്റംസ് ജീവനക്കാരില്‍ പലരും കരിപ്പൂരില്‍ നിയമനം നേടിയെടുക്കുന്നത്. ഈ സാഹചര്യം ഉപയോഗിച്ചാണ് കള്ളക്കടത്തുകാര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വലയിലാക്കിയത്. വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരെയും ഇവർ പ്രലേഭിപ്പിച്ച് വലയിലാക്കുന്നു. ഇവരിലൂടെയാണ് കള്ളക്കടത്ത് മാഫിയ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുന്നത്.

വിമാനത്താവളത്തില്‍ കസ്റ്റംസ് ജീവനക്കാര്‍ പ്രതികളായ അഞ്ചു കേസുകളിലും താത്കാലിക ജീവനക്കാരെ ഇവർ അഴിമതിക്ക് ഉപയോഗപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഉന്നതർ തന്നെ നേതൃത്വം നൽകുന്നു എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന ചിത്രം.

വിഴിഞ്ഞത്ത് കപ്പലടുത്തു’ ചരിത്ര നേട്ടം തീരമണയുന്നു

വിവാദങ്ങൾക്കും വികസന വിരുദ്ധതയ്ക്കും വിട വിഴിഞ്ഞത്ത് കപ്പൽ അടുത്തു. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നത്. കേരളം കണ്ട വികസന സ്വപ്നമാണ് ഈ കപ്പല്‍.

ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു തീരത്തിന്റെ അനന്തസാധ്യതകള്‍ അത്രത്തോളമാണ്. ഇന്ത്യയുടെ ആദ്യത്തെ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാണ് പ്രവർത്തിച്ചു തുടങ്ങുന്നത്. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതോടെ കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം.

14,000 മുതല്‍ 20,000 കണ്ടെയ്‌നറുകളുമായി ഇന്ത്യയിലേക്ക് എത്തുന്ന മദര്‍ഷിപ്പുകള്‍ക്ക്, നിലവില്‍ രാജ്യത്ത് ഒരു തുറമുഖത്തും നങ്കൂരമിടാനാകില്ല. കൊളംബോ, സലാല, സിംഗപ്പൂര്‍ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഈ കപ്പലുകള്‍ നങ്കൂരമിടുന്നത്. അവിടെ നിന്ന് ചെറിയ കപ്പലുകളില്‍, ഫീഡര്‍ കപ്പലുകളില്‍ ചരക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കും. സമയവും പണവും നഷ്ടം. വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം. വിഴിഞ്ഞം തുറമുഖപ്രദേശത്ത് കടലിന് 20 അടി ആഴമുണ്ട്. അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ വെറും 10 നോട്ടിക്കല്‍ മൈല്‍ അകലെ. ചൈനയോട് കിടപ്പിടിക്കുന്ന, അല്ലെങ്കില്‍ ചൈനയെക്കോളും മികച്ച ലോജിസ്റ്റിക്ക് സംവിധാനമാണ് വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്ത്യക്ക് സ്വന്തമാകുന്നത്.

ചൈനീസ് ക്രെയിനും കപ്പലും

ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍ നിര്‍മാതാക്കളായ ഷാന്‍ഗായ് പിഎംസിയുടെ കപ്പലാണിത്. ഈ കപ്പലിലുള്ളത് വിഴിഞ്ഞത്തിനാവശ്യമായ പ്രധാനപ്പെട്ട ക്രെയ്‌നുകള്‍. ഒരു ഷിപ്പ് ടു ഷോര്‍ ക്രെയ്ന്‍. രണ്ട് യാര്‍ഡ് ക്രെയിനുകള്‍. കപ്പലില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ എടുത്തു വയ്ക്കുന്നതിന് വേണ്ടിയാണ് ഷിപ്പ് ടു ക്രെയ്ന്‍. തുറമുഖത്തിനകത്തെ കണ്ടെയ്‌നര്‍ നീക്കത്തിന് വേണ്ടിയാണ് യാര്‍ഡ് ക്രെയ്‌നുകള്‍.

പരീക്ഷണ കാലം

ക്രെയ്‌നുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ പിന്നെ ആറ് മാസം പരീക്ഷണകാലമാണ്. ഷാന്‍ഗായ് പിഎംസിക്കാണ് ഇക്കാലളവില്‍ ക്രെയ്‌നുകളുടെ പ്രവര്‍ത്തനച്ചുമതല. പിന്നീട് അദാനി ഗ്രൂപ്പ് ഓപ്പറേഷന്‍ ചുമതല ഏറ്റെടുക്കും. 600 ജീവനക്കാര്‍ തുറമുഖത്തുണ്ടാകും. കമ്മീഷനിംഗോടെ സുരക്ഷ ചുമതല സിഐഎസ്എഫ് ഏറ്റെടുക്കും. മെയ് മാസത്തില്‍ കമ്മീഷനിംഗ്.പിന്നാലെ ചരക്ക് കപ്പലുകള്‍ എത്തും. അങ്ങനെ തയ്യാറെടുപ്പുകള്‍ പൂര്‍ണം. ലോകം കാത്തിരിക്കുന്നു.

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ പദ്ധതി പ്രദേശത്തേക്ക് നീങ്ങുകയാണ്. 

“ഹമാസിലെ ഓരോരുത്തരും മരിച്ച മനുഷ്യർ” നെതന്യാഹു

0

ഹമാസുകാരെ മുഴുവന്‍ കൊന്നൊടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.  ഹമാസിലെ ഓരോരുത്തരും ‘മരിച്ച മനുഷ്യര്‍’ ആണെന്ന് അദ്ദേഹം പറഞ്ഞു.

ഐ.എസ്.ഐ.എസ് പോലൊരു ഭീകര സംഘടനയാണ് ഹമാസെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. ലോക അവരെ ഏത് രീതിയില്‍ നശിപ്പിച്ചോ, അതേ രീതിയില്‍ ഇസ്രയേല്‍ ഹമാസിനെ തകര്‍ക്കും

ശത്രുവിനെ നേരിടാന്‍ ഭരണ – പ്രതിപക്ഷം ഒന്നിച്ച് അടിയന്തര ദേശീയ സര്‍ക്കാര്‍ രൂപവത്കരണത്തിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

വെള്ളവും വെളിച്ചവും മരുന്നും ബ്ലോക് ചെയ്തു

ഗാസയിലേക്ക് ഭക്ഷണവും വെള്ളവും ഇന്ധനവും മരുന്നും എത്തുന്നത് ഇസ്രയേല്‍ തടഞ്ഞിരിക്കയാണ്. ഇസ്രയേലിനും ഈജിപ്തിനുമിടയില്‍ മെഡിറ്ററേനിയന്‍ സമുദ്രതീരത്തുകിടക്കുന്ന ഗാസയിലെ 23 ലക്ഷം പലസ്തീന്‍കാരുടെ ജീവിതം ഇതോടെ പൂര്‍ണമായും ദുരിതത്തിലായി. തങ്ങളുടെ കരയതിര്‍ത്തിയിലൂടെ ഇവിടേക്ക് അവശ്യവസ്തുക്കളെത്തിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഈജിപ്ത് യു.എസുമായും യു.എന്നുമായും കൂടിയാലോചനനടത്തി. ഇതിന് താത്കാലിക വെടിനിര്‍ത്തല്‍ ആവശ്യമാണ്.

അഫ്ഗാനെ സൈഡാക്കി ഇന്ത്യയുടെ ബാറ്റിങ് മികവ്, ലോകകപ്പിൽ അനായാസ ജയം

0

അഫ്ഗാനിസ്താനെതിരെ ലോകകപ്പ് മത്സരത്തില്‍ അനായാസ ജയവുമായി ഇന്ത്യ. 273 റണ്‍സ് വിജയലക്ഷ്യം വെറും 35 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

ലോകകപ്പ് റെക്കോഡുകള്‍ തകര്‍ത്ത രോഹിത്തിന്റെ സെഞ്ചുറി പ്രകടനമാണ് ജയം അനായാസമാക്കിയത്. 84 പന്തുകള്‍ നേരിട്ട രോഹിത് 16 ഫോറും അഞ്ച് സിക്‌സും പറത്തി 131 റണ്‍സെടുത്തു.

ഓപ്പണിങ് വിക്കറ്റില്‍ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് 156 റണ്‍സ് ചേര്‍ത്ത രോഹിത് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയിരുന്നു. ഓസീസിനെതിരായ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഇഷാന്‍ 47 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 47 റണ്‍സെടുത്തു. വിരാട് കോലി അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. 56 പന്തില്‍ നിന്ന് 55 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ശ്രേയസ് അയ്യര്‍ 23 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് തോന്നിച്ച അഫ്ഗാന്‍ സ്‌കോര്‍ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങോടെ ഇന്ത്യ 272-ല്‍ ഒതുക്കുകയായിരുന്നു.

ബാറ്റിങ് കരുത്തിൽ റെക്കോഡുകൾ തകർത്ത് ക്യാപ്റ്റന്‍

Cricket – ICC Cricket World Cup 2023 – India v Afghanistan – Arun Jaitley Stadium, New Delhi, India – October 11, 2023 India’s Rohit Sharma in action as he hits four runs REUTERS/Anushree Fadnavis

ലോകകപ്പിലെ തന്റെ ഏഴാം സെഞ്ചുറി കുറിച്ച സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്ന് ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡും സ്വന്തം പേരില്‍ ചേര്‍ത്താണ് രോഹിത് കളിച്ചത്. 45 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ആറ് സെഞ്ചുറികള്‍ നേടിയത്. എന്നാല്‍ രോഹിത്തിന് ഏഴിലേക്കെത്താന്‍ വേണ്ടിവന്നത് വെറും 19 ലോകകപ്പ് ഇന്നിങ്‌സുകള്‍ മാത്രം.

ഇതോടൊപ്പം ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന കപില്‍ ദേവ് 40 വര്‍ഷം കൈവശം വെച്ചിരുന്ന റെക്കോഡും രോഹിത് തകര്‍ത്തു. 63 പന്തിലായിരുന്നു അഫ്ഗാനെതിരേ രോഹിത്തിന്റെ സെഞ്ചുറി. 1983 ജൂണ്‍ 18-ന് ടേണ്‍ബ്രിഡ്ജ് വെല്‍സിലെ നെവില്‍ ഗ്രൗണ്ടില്‍ സിംബാബ്വെയ്ക്കെതിരായ ഐതിഹാസിക ഇന്നിങ്‌സില്‍ 72 പന്തില്‍ നിന്നായിരുന്നു കപില്‍ ദേവിന്റെ സെഞ്ചുറി.

ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമെന്ന ഓസീസ് താരം ഡേവിഡ് വാര്‍ണറുടെ റെക്കോഡിനൊപ്പവും രോഹിത് എത്തി. ഇരുവരും 19 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. അഫ്ഗാനെതിരേ 22 റണ്‍സ് പിന്നിട്ടതോടെയാണ് ലോകകപ്പിലെ രോഹിത്തിന്റെ റണ്‍നേട്ടം 1000-ല്‍ എത്തിയത്.

ഏകദിന ലോകകപ്പില്‍ ആദ്യത്തെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 2003-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പാകിസ്താനെതിരേ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. 553 സിക്‌സറുകല്‍ നേടിയ വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഹിറ്റ്മാന്‍ മറികടന്നത്.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.

ഉത്തർ പ്രദേശിൽ ലൈംഗികാതിക്രമം ചെറുത്ത പെൺകുട്ടിയെ ട്രെയിനിന് മുന്നിൽ എറിഞ്ഞു, രണ്ടു കാലുകളും കൈയും അറ്റു

ലൈംഗികാതിക്രമം ചെറുത്ത പെൺകുട്ടിയെ അക്രമികള്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു. പതിനേഴുകാരിയുടെ കാലും കൈയും അറ്റു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് ബറേലിയിലെ സി.ബി. ഗഞ്ജ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

നേരത്തെ തന്നെ അക്രിമികൾ കുട്ടിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി എങ്കിലും നടപടി എടുത്തില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. മാത്രമല്ല സംഭവം ആത്മഹത്യാ ശ്രമമാണ് എന്ന് വരുത്തി തീർക്കാനും പോലീസ് ശ്രമിച്ചു. പ്രണയ നൈരാശ്യം മൂലം ട്രെയിനിന് മുന്നിൽ ചാടി എന്നായിരുന്നു വിശദീകരണം. എന്നാൽ കുട്ടിയുടെ അഭിഭാഷകനായ അമ്മാവൻ ഇതിനെതിരെ പരാതിപ്പെട്ടതോടെയാണ് കേസ് മാറുന്നത്.

അടുത്തുള്ള സി സി ടിവി ഫൂട്ടേജുകൾ പരിശോധിച്ചപ്പോൾ അതേ ഗ്രമത്തിലെ രണ്ട് യുവാക്കൾ പെൺ കുട്ടിയെ ശല്യം ചെയ്യുന്നതും പിന്തുടരുന്നതും കണ്ടെത്തിയതായി ഇന്ത്യൻ എക്സ്പ്രസ് കുട്ടിയുടെ അമ്മാവനെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തു.

പൊലീസ് തന്നെ അട്ടിമറിക്കാൻ ശ്രമിച്ച കേസ്

കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഖരവൈ റെയില്‍വേ ക്രോസിന് സമീപം രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഇരുകാലുകളും മുട്ടിനുതാഴെ മുറിച്ചുനീക്കിയതായി ആശുപത്രി ഡയറക്ടര്‍ ഡോ. ഒ.പി. ഭാസ്‌കര്‍ അറിയിച്ചു. കുട്ടിയുടെ ഒരു കൈയും നഷ്ടമായി. ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രതിയായ യുവാവും സുഹൃത്തും ശല്യംചെയ്യുന്നത് പതിവാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.ബി. ഗഞ്ജ് പോലീസ് ഇന്‍സ്‌പെക്ടര്‍ അശോക് കാംബോജ്, സംഭവം നടന്ന പ്രദേശത്തിന്റെ ചുമതലയുള്ള നിതേഷ് കുമാര്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ രക്ഷിതാക്കളുടെ പരാതി പ്രകാരം സസ്പെൻ്റ് ചെയ്തു. ഇന്നലെയാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച രീതിയിൽ ഉത്തർ പ്രദേശിൽ 13 കാരിയെ കണ്ണ് കുത്തി പൊട്ടിച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്.

കരിപ്പൂരിലെ സ്വർണ്ണക്കടത്ത് ബാന്ധവം, സിഐഎസ്എഫ് അസി.കമാണ്ടൻ്റ് പൊലീസ് കസ്റ്റഡിയിൽ

സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കയ്യാളായ കരിപ്പൂർ വിമാനത്താവളത്തിലെ സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീൻ പൊലീസ് കസ്റ്റഡിയിൽ. നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്യുന്നു. മലപ്പുറം എസ് പി യുടെ നേതൃത്വത്തിലാണ് നടപടി.  

ഹരിയാൻ സ്വദേശിയായ നവീനിന്റെ ഫ്ലാറ്റിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. സ്വർണ്ണക്കടത്ത് സംഘത്തിന് പണം കൈപ്പറ്റി ഒത്താശ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനിനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു, വീട്ടുകാർ രക്ഷപെട്ടു

0

വീടിനകത്ത് ഓൺ ചെയ്തിട്ട വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു. വെങ്ങാനൂര്‍ നെല്ലിവിള സ്വദേശി പ്രദീപിൻ്റെ വീട്ടിലാണ് പൊട്ടിത്തെറി. ഈ സമയത്ത് വീട്ടുകാർ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി.

വീട്ടുകാര്‍ അലക്കാനുള്ള വസ്ത്രങ്ങൾ ഇട്ട് മെഷീൻ ഓൺ ആക്കി പുറത്തു പോയതായിരുന്നു. വീട്ടില്‍നിന്ന് അമിതമായി പുക ഉയരുന്നത് നാട്ടുകാരാണ് കണ്ടെത്തിയത്. അപകടം മനസിലാക്കി ഉടൻ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു.

ഫയര്‍ഫോഴ്സ് എത്തുന്നതിനുമുമ്പ് നാട്ടുകാര്‍ തന്നെ തീ പടരുന്നത് നിയന്ത്രിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയര്‍ഫോഴ്സ് നിഗമനം. എന്നാൽ ഇത്തരത്തിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയത് എന്തെന്ന് വ്യക്തമല്ല. മെഷീനിൻ്റെ ആന്തരിക യന്ത്ര ഭാഗങ്ങൾ എല്ലാം ഉരുകിയ നിലയിലാണ്.

ലഖിംപൂരിൽ കാണാതായ 13 കാരിയെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച് ക്രൂരമായി കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ഉത്തർ പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ 13 കാരിയെ അതി ക്രൂരമായ ആക്രമണത്തിന് വിധേയമാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മദ്രസയിൽ പോയി മടങ്ങവേ കാണാതായ കുട്ടിയുടെ വികൃതമാക്കപ്പെട്ട ദേഹം ഗ്രാമത്തിലെ കരിമ്പിന്‍ത്തോട്ടത്തിലാണ് കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ ശരീരമാസകലം മാരകമായി മുറിവേറ്റതായി കണ്ടെത്തി. കണ്ണുകള്‍ തകര്‍ത്തനിലയിലാണ്. ഗുഹ്യ ഭാഗങ്ങളിലും മാരക മുറിവുകളുണ്ട്. കുട്ടി ബലാത്സംഗത്തിനിരയായോ എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

മദ്രസയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ഞായറാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗ്രാമത്തിലെ കരിമ്പിന്‍ത്തോട്ടത്തില്‍ കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ കണ്ണുകള്‍ കരിമ്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചനിലയിലാണ്. വായില്‍ ചെളിനിറച്ചതായും കൊല്ലപ്പെടുന്നതിന് മുന്‍പ് ക്രൂരമായ ഉപദ്രവത്തിനിരയായിട്ടുണ്ടെന്നും പ്രാഥമിക പരിശോധനാ റിപ്പോർട്ട് പറയുന്നു.

സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും എ.എസ്.പി. നൈപാല്‍ സിങ് അറിയിച്ചു. 

കുട്ടിയെ കാണാതായ വിവരം അറിയിച്ചു, പൊലീസ് എത്തിയത് മൃതദേഹം നാട്ടുകാർ കണ്ടെത്തിയപ്പോൾ

കുട്ടിയെ കാണാതായപ്പോൾ തന്നെ വിവരം പൊലീസിൽ അറിയിച്ചിരുന്നു. രാത്രി തന്നെ വിവരം അറിയിച്ചു എങ്കിലും പൊലീസ് അന്വേഷണത്തിന് മുതിർന്നില്ല. പിന്നീട് മൃതദേഹം കണ്ടെത്തിയപ്പോഴാണ് അന്വേഷണത്തിന് എത്തിയത് എന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.

ലഖിംപൂരിൽ കഴിഞ്ഞ വർഷവും ഇതേ സമയത്ത് രണ്ട് ദലിത് പെൺകുട്ടികൾ ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. കേസിൽ മൂന്നു പേർ അറസ്റ്റിലായി. 15 ഉം 17 ഉം വയസായ പെൺകുട്ടികളാണ് അന്ന് കൊലയ്ക്ക് ഇരയായത്. വയലിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഏഴര ലക്ഷം ഗുണഭോക്താക്കൾ ഒറ്റ മൊബൈൽ നമ്പറിൽ; അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

വിവിധ പദ്ധതികളിലെ അഴിമതി കണ്ടെത്തി റിപ്പോർട്ട് ചെയ്ത കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഓഡിറ്റർ വിഭാഗം ഉദ്യോഗസ്ഥലെ സ്ഥലം മാറ്റിയത് കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്. ഉത്തരവ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അടിസ്ഥാനസൗകര്യവികസനവും സാമൂഹികക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ ലിപുലമായ രീതിയിലുള്ള അഴിമതി സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തയാറാക്കിയവരെയാണ് സി എ ജി ഇടപെട്ട് സ്ഥലം മാറ്റിയത്. ഓഗസ്റ്റ് 14 നാണ് ഇതുസംബന്ധിച്ച രേഖകൾ പാർലമെൻ്റിൽ വെച്ചത്. ഇത് വിവാദമായതോടെ സി എ ജി ഇടപെട്ട് സപ്തംബർ 12 ഇവരെ കൂട്ടത്തോടെ സ്ഥലം മാറ്റി.

ദ്വാരക അതിവേഗപാത, ഭരത് മാല, ആയുഷ്മാന്‍ ഭാരത് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സി എ ജി റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തില്‍ മേശപ്പുറത്തുവെച്ച റിപ്പോർട്ട് തയ്യാറാക്കിയ സിഎജിയിലെ മൂന്ന് ഉദ്യോഗസ്ഥരാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഇരകള്‍”, ജയറാം രമേശ് ചൂണ്ടികാട്ടി.

അതിവേഗപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുകയില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി സിഎജി റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, ലക്ഷക്കണക്കിന് രൂപ മരിച്ചുപോയ രോഗികളുടെ പേരില്‍ നല്‍കിയതായും, ഏഴരലക്ഷത്തോളം ഗുണഭോക്താക്കളെ ഒരൊറ്റ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുത്തിയിരിക്കുന്നതായും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കണക്കുകളില്‍ കണ്ടെത്തി. പാവങ്ങളുടെ ചികിത്സാ തുകയാണ് അടിച്ചു മാറ്റിയത്.

കിലോ മീറ്ററിന് 18. 2 കോടിയിൽ തുടങ്ങി 281 കോടിയാക്കി ഉയർത്തി നൽകി

കരാറുകളിൽ 1400 ശതമാനം വരെ വർധന നൽകി. 3,600 കോടി രൂപ വകമാററി, എന്നിങ്ങനെ ഗുരുതമായ കണ്ടെത്തലുകൾ സി എ ജി ഓഡിറ്റർ വിങ്ങിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. ദ്വാരക എക്സ്പ്രസ് വേ പ്രോജക്ടിൽ നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് 18.2 കോടി രൂപ അനുവദിച്ചത് 281 കോടി രൂപയായി ഉയർത്തിയാതായി കണ്ടെത്തി. ഒഡിറ്റ് ആൻ്റ് അക്കൌണ്ട് സർവ്വീസിലെ ഉദ്യോഗസ്ഥരാണ് പ്രതികാര നടപടിക്ക് ഇരയായത്.

തങ്ങളുടെ അഴിമതി വെളിച്ചത്തുകൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തുകയും സ്ഥലംമാറ്റുകയും ചെയ്യുന്നതാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയെന്ന് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടുള്ള മാധ്യമവാര്‍ത്ത ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് അടിയന്തരമായി റദ്ദാക്കി, ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരണമെന്നും അഴിമതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജയറാം രമേശ് എക്‌സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

“മൗനത്തിന്റേയും ഭീഷണിയുടേയും മേലങ്കിയണിഞ്ഞ് തികച്ചുമൊരു മാഫിയ രീതിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. സര്‍ക്കാരിന്റെ അഴിമതി ആരെങ്കിലും തുറന്നുകാട്ടിയാല്‍ അവരെ വിരട്ടുകയും പുറത്താക്കുകയും ചെയ്യും. മോദി സര്‍ക്കാരിന്റെ അഴിമതി മറച്ചുവെക്കാനുള്ള നീക്കമാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍നിന്ന് വെളിവാകുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

റിപ്പോർട്ട് സംബന്ധിച്ച ദ വയർ വാർത്ത ഈ ലിങ്കിൽ