ഇനി താലൂക്ക് ആശുപത്രികളിലും സ്തനാർബുദ പരിശോധനയ്ക്ക് സൗകര്യം

സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന സർക്കാർ പദ്ധതി താലൂക്ക് ആശുപത്രികളിലേക്ക്.

കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളേജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിക്കുയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു

2.4 കോടി രൂപ ചെലവഴിച്ച് കെ എം എസ് സി എൽ വഴി 8 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തിൽ മാമോഗ്രാം സ്ഥാപിക്കുന്നത്.

ആലപ്പുഴ ജനറൽ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, പാല ജനറൽ ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, അടിമാലി താലൂക്കാശുപത്രി, നല്ലൂർനാട് ട്രൈബൽ ആശുപത്രി എന്നിവിടങ്ങളിലാണ് മാമോഗ്രാം അനുവദിച്ചിട്ടുള്ളത്.

ഇതിൽ 5 ആശുപത്രികളിൽ മാമോഗ്രാം മെഷീനുകൾ എത്തിയിട്ടുണ്ട്. ബാക്കിയുള്ള 3 ആശുപത്രികളിൽ കൂടി ഉടൻ എത്തുന്നതാണ്. സമയബന്ധിതമായി മെഷീനുകൾ ഇൻസ്റ്റാൾ ചെയ്ത് പരിശോധനകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആർദ്രം മിഷന്റെ ഭാഗമായി സമഗ്ര കാൻസർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആർദ്രം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീൻ ചെയ്തു വരുന്നു.

ആകെ 1.53 കോടിയിലധികം പേരെ സ്‌ക്രീൻ ചെയ്തതിൽ 7.9 ലക്ഷത്തിലധികം പേർക്കാണ് സ്തനാർബുദ സാധ്യത കണ്ടെത്തിയത്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി രോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ ഉറപ്പാക്കുന്നു. ഈ പരിശോധനയിലും ഏറ്റവുമധികം കണ്ടെത്തിയ കാൻസർ സ്തനാർബുദമാണ്.

അതിനാൽ തന്നെ സ്തനാർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കും ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നൽകുന്നു.

സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം ആർസിസിയിൽ റോബോട്ടിക് സർജറി യാഥാർത്ഥ്യമാക്കി. തലശേരി എംസിസിയിലും റോബോട്ടിക് സർജറി ഉടൻ യാഥാർത്ഥ്യമാകും. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട്, കാൻസർ രജിസ്ട്രി എന്നിവ നടപ്പിലാക്കി. ഇതുകൂടാതെ കാൻസർ കണ്ടെത്താൻ സ്‌പെഷ്യൽ ക്യാമ്പുകൾ നടത്തി വരുന്നു.

പ്രധാന ആശുപത്രികൾക്ക് പുറമേ 25 ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. എല്ലാ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചു. ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ കൂടി കാൻസർ പ്രാരംഭ പരിശോധന ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആർസിസിയിലും എംസിസിയിലും പ്രധാന മെഡിക്കൽ കോളേജുകളിലും നൂതന ചികിത്സാ സംവിധാനങ്ങളൊരുക്കി. ഇതോടൊപ്പം സ്തനാർബുദം സ്വയം കണ്ടെത്തുന്നതിനുള്ള പരിശീലനവും സ്ത്രീകൾക്ക് നൽകുന്നുണ്ട്.

സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്നതാണ് മാമോഗ്രാം. ഇതൊരു സ്തന എക്‌സ്-റേ പരിശോധനയാണ്. മാമോഗ്രാം പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുന്നതിനാൽ രോഗം സങ്കീർണമാകാതിരിക്കാനും മരണനിരക്ക് വളരെയേറെ കുറയ്ക്കാനും സാധിക്കും.

സ്തനത്തിന്റെ വലുപ്പം, ആകൃതി, നിറം, മുലക്കണ്ണ് എന്നിവയിലുളള മാറ്റം, സ്തനത്തിൽ കാണുന്ന മുഴ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് സ്തനാർബുദമല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

Society of the Snow ഓസ്ക്കറിൽ

0

തെക്കേ അമേരിക്കയിലെ Andes മഞ്ഞുമലകളിൽ 1972 ൽ നടന്ന വിമാനദുരന്തം ആസ്പദമാക്കി 30 വർഷം മുമ്പ് Alive എന്ന ചിത്രമിറങ്ങി. അന്ന് ആ സിനിമ വലിയ ബോക്സോഫീസ് ഹിറ്റൊന്നുമായില്ല. എന്നാലിന്ന് അതേ ദുരന്തം ആസ്പദമാക്കി ഇറങ്ങിയ സ്പാനിഷ് ഭാഷാ ചിത്രം “Society of the Snow ” തരംഗമാവുകയാണ്. സിനിമ ഇതിനകം ഓസ്ക്കറിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട് കഴിഞ്ഞു.

മഞ്ഞുമൂടിയ Andes പർവ്വതനിരകളിൽ തകർന്നുവീണ ഉറോഗ്വൻ വിമാനത്തിലുണ്ടായിരുന്നവരുടെ അതിജീവനത്തിന്റെ പുനരാവിഷ്ക്കാരമാണ് Society of the Snow. മുൻഗാമി Alive നെ വെല്ലുന്ന യഥാതഥ ചിത്രീകരണം.
The Impossible, Jurassic World എന്നീ ഹിറ്റ് ചിത്രങ്ങളുടെ ശിൽപ്പി J. A Bayona സംവിധായകൻ. Pablo Vierici യുടെ ഇതേ പേരിലുള്ള പുസ്തകമാണ് സിനിമയുടെ അവലംബം.

റഗ്ബി കളിക്കാരേയും കൊണ്ട് ഉറോഗ്വയിൽ നിന്ന് ചിലിയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം Andes ന്റെ ദുർഗ്ഗമ വഴികളിലെവിടേയോ തകർന്നു വീഴുകയായിരുന്നു. ജീവനെടുത്തല്ലാതെ ജീവൻ തിരിച്ചു കൊടുത്ത ചരിത്രം മുൻകാലങ്ങളിലും Andesനു ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് അധികാരപ്പെട്ടവർ തിരച്ചിലുകൾ വേഗം തന്നെ അവസാനിപ്പിച്ചിരുന്നു. സങ്കീർണ്ണവും ദുർഘടവുമായ മഞ്ഞു മലകളിൽ ഒരാളുപോലും ജീവനോടെയുണ്ടാവില്ലായെന്ന് ലോകം വിശ്വസിച്ച് തുടങ്ങി. വിമാനത്തിലുണ്ടായിരുന്ന 45 പേരിൽ 16 പേർ 72 ദിവസങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് ലോകത്തെ അമ്പരപ്പിച്ചും അത്ഭുതപ്പെടുത്തിയും തിരിച്ചെത്തി. ജീവൻ നിലനിർത്താൻ മരണപ്പെട്ട സഹയാത്രികരുടെ മാംസം പോലും ഭക്ഷിക്കേണ്ടി വന്നു ഇവർക്ക്.

യഥാർത്ഥ സംഭവങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്നത് എന്ന് പറയുമ്പോഴും ചില വസ്തുതകൾ സിനിമ വിട്ടുകളഞിട്ടുമുണ്ട്. രക്ഷപ്പെട്ടെത്തിയവർ ആദ്യ ദിവസങ്ങളിൽ അതിജീവനത്തിന്റെ നാൾവഴികളിലെ പല കാര്യങ്ങളും പുറത്ത് പറഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷംനടത്തിയ പത്രസമ്മേളനത്തിൽ, ജീവൻ നിലനിർത്താൻ മരണപ്പെട്ടവരുടെ മാംസം ഭക്ഷിക്കേണ്ടി വന്ന ഗതികേടിനെ കുറിച്ചവർ തുറന്നു പറഞ്ഞു. പത്രസമ്മേളനവും ശേഷം നടന്ന പുകിലുകളും സിനിമ ബോധപൂർവ്വം വിട്ടുകളയുന്നു. (മനുഷ്യമാംസം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സിനിമയിലുണ്ടെങ്കിലും അതിപ്രകടനങ്ങൾ ഇല്ലെന്നുള്ളത് ‘ആശ്വാസകരമാണ്. ആ നിവൃത്തികേടിന്റെ സമാനതകളില്ലാത്ത മാനസിക സംഘർഷങ്ങൾ പക്ഷെ സിനിമ കൃത്യമായി ദൃശ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.)

മതവും, മാധ്യമങ്ങളും അവരെ കൊടുംപാപികളെന്നും , നരഭോജികളെന്നും നിഷ്ക്കരുണം വിളിച്ചു. കത്തോലിക്ക സഭ പിന്നീടിവരെ കുറ്റവിമുക്തരും പാപവിമുക്തരുമായി പ്രഖ്യാപിക്കുന്നത് വരെ മാനസിക പീഡകളിൽ ഇവർ പൊറുതിമുട്ടി.

കെ. ജെ ജോയ് വിട വാങ്ങിയിട്ടും മലയാളിക്ക് മറക്കാനാവാത്ത ഗാനങ്ങൾ ഇവയൊക്കെയാണ്

അന്തരിച്ച സംഗീത സംവിധായകൻ കെ.ജെ. ജോയിയുടെ ഗാനങ്ങൾ മിക്കതും മലയാളികൾ നെഞ്ചേറ്റിയവയാണ്.

മലയാളി സിനിമാ ഗാന ചരിത്രത്തിൽ  എഴുപതുകളെയും എൺപതുകളെയും ഇളക്കി മറിച്ച ഗായകനാണ് കെ.ജെ. ജോയ്


1975 ൽ ലൗലെറ്റർ എന്ന സിനിമയിലൂടെ സംഗീത സംവിധാന രംഗത്തെത്തി.  രണ്ടാമായ ചിത്രമായ ചന്ദനച്ചോലയിലൂടെ മലയാളികളുടെ ഹൃദയം കവരുകയായിരുന്നു.

ചന്ദനച്ചോലയിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായി. പിന്നീട് ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ , ശ്രീകുമാരൻ തമ്പി , യൂസുഫലി കേച്ചേരി,പൂവ്വച്ചൽ ഖാദർ , പാപ്പനംകോട് ലക്ഷ്മണൻ , മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരുടെ രചനകളിൽ കെ.ജെ. ജോയ് അത്യപൂർവ്വ ഗാനങ്ങളാണ് സമ്മാനിച്ചത്.


മകരവിളക്കേ മകരവിളക്കേ എന്ന ഗാനത്തിന്റെ പശ്ചാത്തലം ശബരിമല മകര ജ്യോതിയായിരുന്നു. മകരവിളക്കിന് തൊട്ടാണ് അദ്ദേഹം വിട വാങ്ങുന്നത്.

ഗാനങ്ങളിൽ കേട്ടിരിക്കേണ്ടവ.
പാട്ട്, സിനിമ, വർഷം, രചയിതാവ്, ഗായകർ ക്രമത്തിൽ

  1. ബിന്ദൂ നിയാനന്ദ ബിന്ദു വോ – ചന്ദനച്ചോല – 1975 – ഡോ: ബാലകൃഷ്ണൻ – സുശീല
  2. ഹൃദയം മറന്നൂ നാണയ തുട്ടിന്റെ – ചന്ദനച്ചോല – 1975 – മുപ്പത്തു രാമചന്ദ്രൻ – യേശുദാസ്
  3. ഭൂമിയിൽ സ്വർഗ്ഗം പണിതുയർത്തീടും –
    ഇവനെന്റെ പ്രിയപുത്രൻ – 1977 – മങ്കൊമ്പ് ഗോപാലകൃഷ്ണൻ- യേശുദാസ് & സുശീല
  4. ഈ ജീവിതമൊരു പാരാവാരം യേശുദാസ് – do –
  5. രാജമല്ലി പൂവിരിക്കും സുശീല -do-
  6. ആരാരോ ആരിരാരോ – ആരാധന – 1977 – ബിച്ചു തിരുമല – യേശുദാസ് & ജാനകി
  7. താളം താളത്തിൽ താളമിടും -do-
  8. നീലയമുനേ സ്നേഹ യമുനേ – സ്നേഹ യമുന – 1977 – യൂസുഫലി കേച്ചേരി – KC വർഗീസ്
  9. ആഴിത്തിരമാലകൾ – മുക്കുവനെ സ്നേഹിച്ച ഭൂതം – 1978 – അൻവർ സുബൈർ – വാണിജയറാം & ഇടവാ ബഷീർ
  10. മറഞ്ഞിരുന്നാലും മനസ്സിന്റെ – സായൂജ്യം – 1978 – യൂസുഫലി കേച്ചേരി – യേശുദാസ് / വാണിജയറാം
  11. കാലിത്തൊഴുത്തിൽ -do- സുശീല & കോറസ്
  12. ഇണക്കമോ പിണക്കമോ – ലിസ – 1978 – വിജയൻ – യേശുദാസ്
  13. ഓ നീയെന്റെ ജീവനിൽ ഉണരുന്ന – മദാലസ – 1978 – യൂസുഫലി കേച്ചേരി – യേശുദാസ്
  14. എൻ സ്വരം പൂവിടും – അനുപല്ലവി – 1979 – ബിച്ചു തിരുമല – യേശുദാസ്
  15. ഒരേ രാഗ പല്ലവി നമ്മൾ -do-
  16. നവമീ ചന്ദ്രികയിൽ -do- സുശീല
  17. കുങ്കുമസന്ധ്യകളോ – സർപ്പം – 1979 – ബിച്ചു തിരുമല – യേശുദാസ്
  18. സ്വർണ്ണ മീനിന്റെ ചേലൊത്ത -do- യേശുദാസ് , SPB, സുശീല & വാണിജയറാം
  19. ഏഴാം മാളിക മേലെ – do- യേശുദാസ് & വാണിജയറാം
  20. എവിടെയോ കളഞ്ഞു പോയ കൗമാരം– ശക്തി – 1980 – ബിച്ചു തിരുമല – യേശുദാസ്
  21. സ്വപ്നങ്ങൾക്കർത്ഥങ്ങൾ – ഓർമ്മകളെ വിടതരൂ – 1980 – ഡോ: പവിത്രൻ – യേശുദാസ് & കോറസ്
  22. കസ്തൂരിമാൻ മിഴി – മനുഷ്യമൃഗം – 1980 – പാപ്പനംകോട് ലക്ഷമണൻ – യേശുദാസ് & കോറസ്
  23. അജന്താ ശില്പങ്ങളിൽ – -do-
    24 . ലാവണ്യ ദേവതയല്ലേ – കരിമ്പൂച്ച – 1981 – പൂവ്വച്ചൽ ഖാദർ – യേശുദാസ്
  24. അക്കരെയിക്കരെനിന്നാലെങ്ങിനെ – ഇതാ ഒരു തീരം – 1979 – യൂസുഫലി കേച്ചേരി – യേശുദാസ്

തണുപ്പ് സഹിക്കാതെ മുറിയിൽ കരി കത്തിച്ച് ഉറങ്ങിയ ആറ് പേർ പുക ശ്വസിച്ച് വീർപ്പ് മുട്ടി മരിച്ചു

അതിശൈത്യം സഹിക്കാൻ മറ്റു വഴികൾ ഇല്ലാതെ മുറിക്കുള്ളില്‍ കരി കത്തിച്ച് ഉറങ്ങിയ ആറ് പേർ ശ്വാസംമുട്ടി മരിച്ചു. ചൂടുലഭിക്കുന്നതിനായി ഒരുക്കിയ കനലില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് രണ്ട് വ്യത്യസ്തസംഭവങ്ങളിലായി ആറ് പേര്‍ക്ക് ദാരുണാന്ത്യം.

തണുപ്പുകാലത്ത് പാവപ്പെട്ടവരുടെ ഇപ്പോഴുമുള്ള ആശ്രയമാണ് കൽക്കരി. അടച്ചിട്ട മുറികളിൽ ഇത് വിഷകരമായി മാറും. അടച്ചിടാതെ ചൂട് മാറുകയുമില്ല.

ശനിയാഴ്ച രാത്രിയാണ് രണ്ടിടങ്ങളിലും കല്‍ക്കരിയുപയോഗിച്ച് കനലൊരുക്കുന്ന ‘അംഗീഠി’യില്‍ നിന്നുള്ള പുകയെത്തുടര്‍ന്ന് അപകടമുണ്ടായത്. അലിപ്പുരിന് സമീപമുള്ള ഖേര കലന്‍ ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ടാങ്കര്‍ ഡ്രൈവറായ രാകേഷ് സിങ് (40), ഭാര്യ ലളിത സിങ് (38), അവരുടെ ഒമ്പതും ഏഴും വയസുള്ള രണ്ട് ആണ്‍മക്കള്‍ പിയൂഷ് സിങ്, സണ്ണി സിങ് എന്നിവരാണ് മരിച്ചത്.

അപകടത്തേക്കുറിച്ച് വിവരം ലഭിച്ചതിനേത്തുടർന്ന് പോലീസ് ജനാലച്ചില്ല് പൊട്ടിച്ചാണ് മുറിക്കുള്ളില്‍ കടന്ന് കുടുംബത്തിലെ നാലുപേരേയും പുറത്തെത്തിച്ചത്. ഇവരെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരിച്ചതായി ഡോക്ടര്‍ അറിയിച്ചതായി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ ശ്വാസംമുട്ടിയുള്ള മരണമാണെന്നാണ് നിഗമനമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമഡല്‍ഹിയിലെ ഇന്ദര്‍പുരിയിലാണ് സമാനമായ രീതിയില്‍ രണ്ടുപേര്‍ മരിച്ചത്. 57 കാരനായ റാം ബഹാദൂര്‍, 22 കാരനായ അഭിഷേക് എന്നിവരാണ് താമസസ്ഥലത്ത് മരിച്ചത്. നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂര്‍ ഡല്‍ഹിയില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. അഭിഷേക് വീട്ടുജോലിക്കാരനായിരുന്നു. ഇരുവരുടേയും മരണത്തില്‍ ദുരൂഹതയില്ലെന്ന് ഡെപൂട്ടി കമ്മിഷണര്‍ വിചിത്ര വീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും തണുപ്പകറ്റാന്‍ കല്‍ക്കരി കത്തിച്ചുവെച്ച് ഉറങ്ങിയതിനേത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ പേര്‍ മരിച്ചിരുന്നു.

മാലിദ്വീപ് ഇടഞ്ഞു തന്നെ, മാർച്ച് 15 നകം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്റ്

 മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15ന് മുമ്പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ചു ദിവസത്തെ ചൈന സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ഉടനാണ് പ്രസിഡന്റിന്റെ അന്ത്യശാസനം. 

പുതിയ പ്രസിഡന്റായി മുയിസു അധികാരമേറ്റതിന് പിന്നാലെ ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യം നിരന്തരം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതുവരെ സമയപരിധി നിശ്ചയിച്ചിരുന്നില്ല. 

കടല്‍ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായി 88 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മൂന്നു മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം വിവാദമാകുകയും അവരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

ഈ സംഭവത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേയാണ് ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന അന്ത്യശാസനം നല്‍കിയിരിക്കുന്നത്. 

പ്രസംഗമത്സരവും അനുസ്മരണവും

0

ആർപ്പുക്കര രാജീവ് ജി കൾച്ചറൽ സെന്റർ, LP/UP/ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പ്രസംഗ മത്സരം, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ തുടർച്ചയായി A ഗ്രേഡ് നേടിയ ആദിദേവിനെ ആദരിക്കൽ, Dr മൻമോഹൻ സിംഗ്, എം ടി വാസുദേവൻ നായർ അനുസ്മരണം എന്നിവ നടത്തി.

ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ രാജീവ് ജി കൾച്ചറൽ സെന്റർ പ്രസിഡന്റ്‌ ശ്രീ S സുധാകരൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും കവിയുമായ ഡോക്ടർ രാജു വള്ളികുന്നം ഉദ്ഘാടനവും സമ്മാനദാനവും ക്യാഷ് അവാർഡും നൽകി. ഡോക്ടർ മൻമോഹൻ സിംഗ്, എം ടി വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം മുൻ അധ്യാപകനും കോട്ടയം മുൻസിപ്പൽ കൗൺസിലറുമായ ശ്രീ സാബു മാത്യു നിർവഹിച്ചു.

യോഗത്തിൽ രാജീവ് ജി കൾച്ചറൽ സെന്റർ സെക്രട്ടറി ശ്രീനാഥ്‌ രഘു, ആർപ്പുക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോൺസൺ ജോസഫ്, ജസ്റ്റിൻ ജോസഫ്, സെബാസ്റ്റ്യൻ കെ ജെ, ജോമി ജെയിംസ്, സി വി കുരിയൻ, സുദീപ് ദാസ്, അച്ഛൻകുഞ്ഞു ചെകൊന്തയിൽ, സുനു മരങ്ങാട്ട്, P S ശശാങ്കൻ, K N മണി, റോസിലി ടോമിച്ചൻ, സൗമ്യരാജ്, സുനിതാ ബിനു, ബിജിമോൾ സാബു, ബീന രാജേന്ദ്രൻ, ശോഭന വേലായുധൻ, സിന്ധു തമ്പാൻ, സാബു ചുഴലിക്കുഴി, റോയി പുതുശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

ഗ്യാലറിയിൽ നിന്നും ചിത്രം എടുത്ത് നേരിട്ട് സ്റ്റിക്കറാക്കി മാറ്റാവുന്ന ഫീച്ചറുമായി വാട്‌സാപ്പ്

വാട്‌സാപ്പിൽ സ്റ്റിക്കറുകൾ സ്വയം നിർമ്മിച്ച് അയക്കാവുന്ന സംവിധാനം അവതരിപ്പിച്ചു. മെസേജിങ് അനുഭവം മികച്ചതാക്കുന്നതിനായി പുതിയ ചവടുവെപ്പാണ്.

ഐഒഎസ് വേര്‍ഷനില്‍ ഇങ്ങനെ സ്റ്റിക്കറുകള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും അയക്കാനും സാധിക്കുന്ന ഫീച്ചര്‍ വ്യാഴാഴ്ച നിലവിൽ വന്നു കഴിഞ്ഞു. ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് പോവാതെ തന്നെ സ്റ്റിക്കറുകള്‍ നിര്‍മിച്ച് പങ്കുവെക്കാന്‍ ഇതുവഴി സാധിക്കും.

ചാറ്റുകളെ കുടുതല്‍ രസകരമാക്കി മാറ്റാന്‍ സഹായിക്കുന്നതാണ് ഇത്. വാട്‌സാപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറില്‍ ഫോണിലുള്ള ചിത്രങ്ങളെ സ്റ്റിക്കറുകളാക്കി മാറ്റാനാവും.

ഓട്ടോ ക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളില്‍ ടെക്സ്റ്റുകള്‍ ചേര്‍ക്കാനും വരയ്ക്കാനുമെല്ലാം കഴിയും. ഇങ്ങനെ നിര്‍മിച്ച് അയക്കുന്ന സ്റ്റിക്കറുകള്‍ സ്റ്റിക്കര്‍ ട്രേയില്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടും. ഇത് പിന്നീട് എപ്പോള്‍ വേണമെങ്കിലും പങ്കുവെക്കാം.

വാട്‌സാപ്പ് വെബ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ നേരത്തെ തന്നെ ലഭ്യമാണ്. വരും ദിവസങ്ങളില്‍ ഐഒഎസ് 17 ന് ശേഷമുള്ള ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവും. ഇതിന് പഴയ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍ സ്റ്റിക്കര്‍ എഡിറ്റ് ചെയ്യാനാവുമെങ്കിലും പുതിയത് നിര്‍മിക്കാനാവില്ല.

സ്റ്റിക്കര്‍ നിര്‍മിക്കാം

  • ചാറ്റ് തുറന്ന് താഴെ ടെക്സ്റ്റ് ബോക്‌സിന് വലത് വശത്തുള്ള സ്റ്റിക്കര്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക.
  • ‘ക്രിയേറഖ്‌റ് സ്റ്റിക്കര്‍’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഗാലറിയില്‍ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക
  • ശേഷം തുറന്നുവരുന്ന എഡിറ്റിങ് ടൂളില്‍ ചിത്രം ആവശ്യാനുസരണം ക്രോപ്പ് ചെയ്ത് ടെക്സ്റ്റും മറ്റ് സ്റ്റിക്കറുകളും ചേര്‍ക്കാം.
  • ശേഷം സെന്റ് ബട്ടന്‍ ടാപ്പ് ചെയ്താല്‍ സ്റ്റിക്കര്‍ അയക്കാം.

എഡിറ്റ് ചെയ്യാം

  • സ്റ്റിക്കര്‍ ട്രേയില്‍ നിന്ന് എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്റ്റിക്കറില്‍ ലോങ് പ്രസ് ചെയ്യുക.
  • ‘ എഡിറ്റ് സ്റ്റിക്കര്‍’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • ശേഷം സ്റ്റിക്കറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം
  • ശേഷം സെന്റ് ബട്ടന്‍ ടാപ്പ് ചെയ്യുക

പൊള്ളുന്ന രാഷ്ട്രീയം

2024 ജനുവരി 22 തിങ്കളാഴ്ച ആധുനിക ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തിലെ ഒരു നിർണ്ണായക ദിനമായിരിക്കും. അന്നാണ് അയോധ്യയിൽ ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമജന്മഭൂമി ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുക. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർമ്മികത്വത്തിൽ ‘പ്രാണപ്രതിഷ്ഠ’ എന്ന ചടങ്ങിലൂടെയാണ് അത് നടക്കുക. 2019 -നവംബർ 9-ലെ സുപ്രീം കോടതിയിൽ നിന്നു വന്ന വിധിയിലൂടെയാണ് ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുക എന്ന സാധ്യത ഉരുത്തിരിഞ്ഞു വന്നത്.

ഇതുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. നൂറ്റാണ്ടിലേറെ നടന്ന വിവാദത്തിന് അന്ത്യം കുറിക്കപ്പെടട്ടെ എന്ന ചിന്തയോടെയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നാലുവർഷം മുമ്പ് അയോധ്യാവിധി പുറപ്പെടുവിപ്പിച്ചത്. എന്നാൽ രാമക്ഷേത്രത്തിൻ്റെ രാഷ്ട്രീയം കൂടുതൽ കൂടുതൽ ചൂടുപിടിക്കുകയും അതിൻ്റെ പേരിൽ ഇന്ത്യയിൽ വലിയ രാഷ്ട്രീയ ധ്രുവീകരണം പിന്നീടിങ്ങോട്ട് വർദ്ധിക്കുകയും ചെയ്തു എന്നതാണ് നഗ്നമായ യാഥാർത്ഥ്യം.

ബാബരി മസ്ജിദ് തകർക്കുന്ന കർസേവകർ

‘ഹിന്ദു വോട്ട്’ എന്ന പുതിയ യാഥാർഥ്യത്തെ ഇന്ത്യൻ ജനാധിപത്യത്തിൽ ഉറപ്പിക്കുവാനാണ് സംഘപരിവാർ ശക്തികൾ രാമരാഷ്ട്രീയത്തിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാമക്ഷേത്ര നിർമ്മാണവും അതിൻ്റെ ഉദ്ഘാടനവും വർഗീയ രാഷ്ട്രീയത്തിൻ്റെ ആഘോഷമാക്കി മാറ്റാനാണ് ഭരണകൂടവും ഭരണകക്ഷിയും മടികൂടാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുണ്ടാക്കാൻ പോകുന്ന സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ഭീതിജനകവും ഇന്ത്യയുടെ ഭാവിയെ അപകടത്തിലാക്കാൻ പോകുന്നതുമാണ്.

2019-ലെ വിധി കഴിഞ്ഞ് നാലു വർഷം പിന്നിടുമ്പോൾ അസാധാരണമായ വേഗതയിൽ വിസ്മയിപ്പിക്കുന്ന ഒരു ക്ഷേത്ര കോംപ്ലക്സ് ആ പഴയ തർക്കഭൂമിയിൽ ഉയരുകയാണ്. കോടാനുകോടി രൂപയുടെ ചെലവിൽ ഇത് ഉയർന്നു വരുമ്പോൾ, അയോധ്യാ നഗരം അടിമുടി മാറുകയാണ്. ക്ഷേത്രത്തിനായി ഇപ്പോൾ വകവരുത്തിയിരിക്കുന്നത് 900 കോടി രൂപയാണ്. ക്ഷേത്ര കോംപ്ലക്സ് പൂർത്തിയാവുമ്പോൾ 1800 കോടി രൂപ വരെ ചിലവ് പ്രതീക്ഷിക്കുന്നു എന്നാണ് കേൾക്കുന്ന കണക്ക്. തീർഥാടക ലക്ഷങ്ങളെ അവിടേക്ക് ആകർഷിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 31,000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് ആ നഗരിയിൽ ഉത്തർപ്രദേശ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. വലിയൊരു വിമാനത്താവളം ഇതിനകം പ്രവർത്തിച്ചു തുടങ്ങി. അയോധ്യ റെയിൽവേ സ്റ്റേഷൻ സമഗ്രമായി പുതുക്കി പണിഞ്ഞു. വിശാലമായ റോഡുകൾ നിരവധി വന്നു കഴിഞ്ഞു. അനുബന്ധ വികസന പരിപാടികൾ പലതും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് ഹിന്ദു രാഷ്ട്രത്തിൻ്റെ തുടക്കം കുറിക്കലായി പോലും വിലയിരുത്തപ്പെടുന്നുണ്ട്.
മതവും രാഷ്ട്രവും ഒന്നാണ് എന്ന തെറ്റായ സന്ദേശമാണ് പുതിയ ‘രാമൻ്റെ’ അയോധ്യയിൽ നിന്നുയരുന്നത്. രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനം നമ്മുടെ രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. അയോധ്യയിൽ പുതിയ രാമക്ഷേത്രത്തോടൊപ്പം പുതിയൊരു പള്ളിയും ഉയരുക എന്നത് ഏതൊരു മതേതര വാദിയുടെയും ആഗ്രഹമായിരുന്നു. വിശ്വാസിയുടെയും അവിശ്വാസിയുടെയും ആഗ്രഹം. അത് നടക്കാതെ പോയതിൽ ഓരോ ഇന്ത്യക്കാരും ദു:ഖിക്കേണ്ടതുണ്ട്. ചോദ്യം ബാക്കിയാവുന്നു. ബാബ്റി മസ്ജിദിനു പകരം വരേണ്ടിയിരുന്ന പള്ളി എപ്പോൾ? വർത്തമാനകാല ഇന്ത്യ ഉത്തരം തേടേണ്ടുന്ന ചോദ്യമാണിത്. നമ്മൾ ജീവിക്കാൻ വിധിക്കപ്പെട്ടത് ബാബറിൻ്റെ കാലത്തല്ലല്ലോ എന്നോർത്ത് പരിതപിക്കുക. മോദിയുടെ കാലത്ത് രാമഭജനയോടൊപ്പം ബാങ്ക് വിളി ഉയരുകയില്ല എന്ന യാഥാർത്ഥ്യത്തെ വേദനയോടെയും കരുതലോടെയും തിരിച്ചറിയുക.
അടുത്ത ദിവസം രാമക്ഷേത്രം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തുറന്നുനൽകും. ഇന്ത്യ ഇന്നുവരെ കണ്ടതിൽ വച്ചുള്ള ഏറ്റവും വലിയ മേളയാകുമത്. ഹിറ്റ്‌ലറുടെ ഒളിമ്പിക്‌സോ ന്യൂറംബർഗ് സമ്മേളനമോ പോലൊന്ന്. ചിത്രീകരിക്കാൻ ഒട്ടേറെ ലെനി റീഫൾസ്റ്റൾമാർ നിരന്ന് നിൽക്കുന്നുണ്ട്. മാധ്യമങ്ങളുടെ വേഷത്തിൽ. പള്ളി പൊളിച്ചത് അപലപിച്ചവർ, മോഡി വെറുപ്പിന്റെ പ്രചാരകനാണ് എന്ന് പ്രഖ്യാപിച്ചവർ. ഇന്നവരെല്ലാം അതെല്ലാം മറന്ന്, രാമക്ഷേത്രം അവിടെ തന്നെ പണിയുമെന്ന് അലമുറയിടുന്നു. രാമൻ വനവാസം കഴിഞ്ഞ് തിരികെയെത്തി എന്ന് ഭക്തസാന്ദ്രമാകുന്നു. മോഡി തറയിൽ കിടക്കുന്നു, കരിക്കിൻ വെള്ളം കുടിക്കുന്നു, നോമ്പ് നോൽക്കുന്നുവെന്ന് സന്തോഷാശ്രുക്കൾ പൊഴിക്കുന്നു. കേന്ദ്രസർക്കാർ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അവധി അനുഭവിക്കുമ്പോൾ ആനന്ദമൂർച്ഛിതരാകുന്നു. ആ ആൾക്കൂട്ടഭ്രാന്തിൽ സർവ്വതും അലിഞ്ഞ് ചേരുന്നു.

വീടുകളിൽ, ആൾക്കൂട്ടങ്ങളിൽ, വാട്‌സ്അപ് ഗ്രൂപ്പുകളിൽ, റെസിഡന്റ് അസോസിയേഷനുകളിൽ…അഥവാ ഏത് മധ്യവർഗ്ഗ കൂട്ടായ്മകളിലും നമ്മൾ അഭിമുഖീകരിക്കുന്ന കാവി നിറമുള്ള അരാഷ്ട്രീയത. നമ്മുടെ റ്റെലിവിഷൻ ചാനലുകളും പത്ര മാധ്യമങ്ങളും ഏറ്റെടുത്തിട്ടുള്ള കേന്ദ്ര ഭരണകൂട വാഴ്ത്തുകൾ. നിർലജ്ജം നിരന്തരം തുടരുന്ന ഗീൽബൽസിയൻ വാഴ്ത്തുകൾ. വാട്ടിമാലൻ കവിയും വിപ്ലവകാരിയുമായ ഒട്ടേറ നെക്കാസലേയുടെ വരികൾ കൂടി.
“ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ ഇവിടുത്തെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും. ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം മരിച്ചുകൊണ്ടിരുന്നപ്പോൾ എന്ത് ചെയ്തു എന്ന് അവർ ചോദ്യം ചെയ്യപ്പെടാം.”

ഒരു രാഷ്ട്രീയത്തിലും ഇടപെടാതെ ഒരു അരാഷ്ട്രീയ മനുഷ്യനായി നിങ്ങൾക്കും ഇവിടെ അവനവന്റെ നിറങ്ങൾക്കപ്പുറത്ത് ചിന്തിക്കാതെ ജീവിക്കാം. പക്ഷേ വരുംതലമുറ ചോദ്യം ചെയ്യുക തന്നെ ചെയ്യും. ഭരണകൂടത്തിന്റെ ഫാസിസത്തിനും, ചൂഷണത്തിനും എതിരെ പോരാടാതെ സ്വന്തം അഭിപ്രായം പോലും പറയാതെ തന്റെ ജീവിതം മാത്രം ജീവിച്ചുതീർക്കുന്ന സ്വന്തം കാര്യത്തിന് പോലും സിന്ദാബാദ് വിളിക്കാത്ത സുഖശീതള ജീവിതങ്ങൾ നയിക്കുന്ന സമരങ്ങളെയും പോരാട്ടങ്ങളെയും വിപ്ലവങ്ങളെയും എന്നും പുച്ഛത്തോടെ മാത്രം നോക്കി കാണുന്ന, എന്ത് സംഭവിച്ചാലും ഞങ്ങളുടെ ജീവിതം സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കുന്ന അരാഷ്ട്രീയ പിന്തിരിപ്പന്മാരോട് തെളിമയോടെ പറയുന്നു. ഒരിക്കൽ ഏറ്റവും ദരിദ്രരായ മനുഷ്യർ നിങ്ങളെ ചോദ്യം ചെയ്യും. നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ജോലി ചെയ്യുന്നവർ, നിങ്ങളുടെ കഥകളിലും കവിതകളിലും ജീവിതത്തിലും ഒരിക്കലും ഇടം കണ്ടിട്ടില്ലാത്തവർ, പൗരന്മാർ എന്ന് മാത്രം പറയുന്ന പാവം മനുഷ്യർ നിങ്ങളെ ചോദ്യം ചെയ്യും. യാതനങ്ങളിൽ ദരിദ്രരുടെ ജീവിതവും സ്വപ്നങ്ങളും കത്തിയെരിയുമ്പോൾ നിങ്ങളെന്ത് ചെയ്യുകയായിരുന്നു എന്നവർ ചോദിക്കും.

പൗരത്വഭേദഗതി നിയമം കൊണ്ടു വന്നപ്പോഴും, കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോഴും, ലക്ഷദ്വീപിലേക്ക് കടന്നാക്രമിച്ചപ്പോഴും, കർഷകസമരം ഉച്ചസ്ഥായിൽ എത്തിയപ്പോഴും, ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഹിന്ദുത്വ സിവിൽ കോഡ് കൊണ്ടുവന്നപ്പോഴും മിണ്ടണമെന്ന് തോന്നാത്ത സുരക്ഷിതമെന്ന് കരുതിയ നിങ്ങളുടെ വേലിക്കെട്ടുകൾ തകർത്ത് ഫാസിസം നിങ്ങളെ വിഴുങ്ങിയിട്ടുണ്ടാവും. ഒരു ഫാസിസ്റ്റ് ഭരണകൂടം നമ്മുടെ ഭരണഘടനയെയും മതനിരപേക്ഷയെയും തകർത്ത് സംഹാരതാണ്ഡവമാടുന്നു വർത്തമാനകാല ഇന്ത്യയിൽ.

മിണ്ടാത്തവരുടെ പേരുകൾ ചരിത്രത്തിൽ എവിടേയും രേഖപ്പെടുത്തിയിട്ടില്ല.
മിണ്ടുക!
എതിർത്തുകൊണ്ടിരിക്കുക!

രക്തസാക്ഷിത്വത്തിന്റെ തപിക്കുന്ന ഓർമ്മകളിൽ വീണുപോയാലും ശരി ചരിത്രത്തിന്റെ താളുകളിൽ നിങ്ങളുടെ പേരുകളുണ്ടാകും.

കെ.എൽ.എഫ് വേദിയിലെ വിവാദമായ എം ടിയുടെ പ്രസംഗത്തിൻ്റെ പൂർണ്ണ രൂപം

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിൽ എം ടി കോഴിക്കോട്ട് നടത്തിയ മുഖ്യപ്രഭാഷണം രാഷ്ട്രീയ ചർച്ചയായിരിക്കയാണ്. എം ടി യുടെ വിമർശനം പൊതുവിൽ എല്ലാതരം ആധിപത്യനിങ്ങളെയും വിമർശിച്ചു കൊണ്ടുള്ളതായിരിന്നു. “അധികാരം എന്നാൽ ജനസേവനത്തിന് കിട്ടുന്ന ഒരവസരം എന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി” എന്ന് എഴുതി വായിച്ച പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ സൂചിപ്പിച്ചാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.

ഇതിനു ശേഷം സോവിയറ്റ് യൂണിയൻ, ഇ എം എസ് എന്നീ ഉദാഹരണങ്ങൾ മുൻനിർത്തി അദ്ദേഹം കാഴ്ചപ്പാട് വിശദീകരിച്ചു. അധികാരത്തെയും നേതാക്കളെയും കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളെയും ഒക്കെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള എം ടി യുടെ പ്രസംഗത്തിനു സാക്ഷികളായി മുഖ്യമന്ത്രി പിണറായി വിജയൻ, കോഴിക്കോട് നിന്നുള്ള ജനപ്രതിനിധി കൂടിയായ മന്ത്രി മുഹമ്മദ്‌ റിയാസ് എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.

എം ടിയുടെ 2003 ൽ പ്രസിധീകരിച്ച തിരഞ്ഞെടുത്ത ലേഖനങ്ങളിൽ ഈ പ്രസംഗത്തിന് അടിസ്ഥാനമായ കാര്യങ്ങൾ അതേപടി പ്രസിധീകരിച്ച് വന്നിട്ടുള്ളതാണ്. കറൻ്റ് ബുക്സ് പ്രസിധീകരിച്ച പുസ്തകമാണ്. ചരിത്രപരമായ ഒരാവശ്യം എന്ന ഈ ലേഖനത്തിലെ പ്രസക്തമായ തൻ്റെ അഭിപ്രായത്തെ സമകാല അവസ്ഥയിൽ അവതരിപ്പിക്കയായിരുന്നു എം ടി.

നോട്ട് നിരോധനത്തിനെതിരെയുള്ള എം ടിയുടെ വിമർശനം സംഘപരിവാർ സംഘടനകളുടെ രൂക്ഷമായ ആക്രമണത്തിന് വഴിവെച്ചിരുന്നു.

എം ടിയുടെ മുഖ്യ പ്രഭാഷണം, പൂർണരൂപം



സാഹിത്യോത്സവത്തിന്റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്നു അറിയുന്നു. സന്തോഷം ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗ്ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്.

അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി.

ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവന സിദ്ധാന്തം വിസ്മരിക്കപ്പെട്ടു. അവിടെ ശിഥിലീകരണം സംഭവിക്കാന്‍ പോകുന്നു എന്ന് ഫ്രോയിഡിന്റെ ശിഷ്യനും മനഃശാസ്ത്രജ്ഞനും മാര്‍ക്‌സിയന്‍ തത്വചിന്തകനുമായിരുന്ന വില്‍ഹെം റീഹ് 1944- ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫ്രോയിഡ് , വില്ഹം റീഡ്

ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്ലിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്ന് റീഹ് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു. വ്യവസായം സംസ്‌കാരം ശാസ്ത്രം എന്നീ മേഖലകളുടെ പ്രവര്‍ത്തനത്തെ അമിതാധികാരമുള്ള മാനേജമെന്റ്കളെ ഏല്‍പ്പിക്കുമ്പോള്‍ അപചയത്തിന്റെ തുടക്കം കുറിക്കുമെന്ന് അദ്ദേഹം അപായ സൂചന നല്‍കി.

വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടങ്ങളെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. പടയാളികളുമാക്കാം.

ആള്‍ക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്യം ആര്‍ജ്ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഓദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആള്‍ക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്ക് നിലനില്‍പ്പുള്ളൂ എന്നും രീഹിനേക്കാള്‍ മുന്‍പ് രണ്ടു പേര്‍ റഷ്യയില്‍ പ്രഖ്യാപിച്ചു – എഴുത്തുകാരായ ഗോര്‍ക്കിയും ചെഖോവും.

മാക്സിം ഗോർക്കി ചെക്കോവ്

തിന്മകളുടെ മുഴുവന്‍ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെ മേല്‍ കെട്ടിവച്ച് പൊള്ളയായ പ്രശംസകള്‍ നല്‍കിയും, നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ചും ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവര്‍ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യന്‍ സമൂഹമാണ് അവര്‍ സ്വപ്നം കണ്ടത്. ഭരണകൂടം കൈയടക്കുക എന്നതുമാത്രമാണ് വിപ്പവത്തിന്റെ ലക്ഷ്യമെന്ന് മാര്‍ക്‌സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.

സമൂഹമായി റഷ്യന്‍ ജനങ്ങള്‍ മാറണമെങ്കിലോ? ചെഖോവിന്റെ വാക്കുകള്‍ ഗോര്‍ക്കി ഉദ്ധരിക്കുന്നു: ‘റഷ്യക്കാരന്‍ ഒരു വിചിത്ര ജീവിയാണ്. അവന്‍ ഒരീച്ചപോലെയാണ്. ഒന്നും അധികം പിടിച്ചു നിര്‍ത്താന്‍ അവനാവില്ല. ഒരാള്‍ക്ക് ഒരു നല്ല ജീവിതം വേണമെങ്കില്‍ അധ്വാനിക്കണം. സ്‌നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം. അത് നമുക്ക് ചെയ്യാനറിയില്ല.

വാസ്തുശില്പി രണ്ടോ മൂന്നോ നല്ല വീടുകള്‍ പണിതു കഴിഞ്ഞാല്‍ ശേഷിച്ച ജീവിതകാലം തീയേറ്റര്‍ പരിസരത്തു ചുറ്റിത്തിരിഞ്ഞു കഴിക്കുന്നു. ഡോക്ടര്‍ പ്രാക്ടീസ് ഉറപ്പിച്ചു കഴിഞ്ഞാല്‍ സയന്‍സുമായി ബന്ധം വിടര്‍ത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെയും ഞാന്‍ കണ്ടിട്ടില്ല. ഒരു വിജയകരമായ ഡിഫെന്‍സ് നടത്തി പ്രശസ്തനായിക്കഴിഞ്ഞാല്‍ പിന്നെ സത്യത്തെ ഡിഫെന്‍ഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്.”

1957 -ല്‍ ബാലറ്റ് പെട്ടിയുടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും, ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ എം എസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാവുന്നത്.

ഇ എം എസ്

അധികാര വികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും, അദ്ദേഹത്തിന് കേരളത്തെപ്പറ്റി, മലയാളിയുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നു. സമൂഹത്തിന്റെ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിര്‍ത്തണമെന്ന് ശഠിച്ചുകൊണ്ടിരുന്നത്.

സാഹിത്യ സമീപനങ്ങളില്‍ തങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ചിലര്‍ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. പക്ഷെ തെറ്റുപറ്റി എന്ന് തോന്നിയാല്‍ അത് സമ്മതിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജീവിതമണ്ഡലങ്ങളില്‍ ഒരു മഹാരഥനും ഇവിടെ പതിവില്ല. അഹം ബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്. എതിരഭിപ്രായക്കാരെ നേരിടാന്‍ പറ്റിയ വാദമുഖങ്ങള്‍ തിരയുന്നതിനിടക്ക്, സ്വന്തം വീക്ഷണം രൂപപ്പെടുത്താനുള്ള തുടക്കമിടാന്‍ കഴിഞ്ഞു എന്ന് ഇഎം എസ് പറയുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത്, രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇ എം എസ്സിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല.

സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയും പറ്റി എന്നോരൂപം കൊണ്ട ചില പ്രമാണങ്ങളില്‍ത്തന്നെ മുറുകെ പിടിക്കുന്നവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങള്‍ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടി വരുന്നു. എന്റെ പരിമിതമായ കാഴ്ചപ്പാടില്‍, നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട് തന്നെ.

കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാ വിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം.

അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇ എം എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചു കൊണ്ട് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.

എം ടിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളിലെ സമാന ഭാഗം

കൈവെട്ട് ഭീഷണിയുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ

വിവാദ പരാമർശവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരുവന്നാലും അവരുടെ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫ്. പ്രവർത്തകരുണ്ടാവുമെന്ന പ്രസ്താവനയാണ് വിവാദത്തിലായത്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയായ സത്താർ എസ്.കെ.എസ്.എസ്.എഫിന്റെ 35-ാം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനസമ്മേളനത്തിലാണ് പരാമർശം നടത്തിയത്.

സമസ്തയുടെ കേന്ദ്രമുഷാവറ ഒരു കാര്യം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ആ മുഷാവറയുടെ തീരുമാനം അവസാനശ്വാസം വരെ നടപ്പിലാക്കാന്‍ നാം സന്നദ്ധമാകണം. വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരുവന്നാലും ആ കൈവെട്ടാന്‍ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തകര്‍ മുന്നോട്ടുണ്ടാകും. ഇതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു വേണ്ടി ജനിച്ച അതിനുവേണ്ടി ജീവിക്കുന്ന അതിനുവേണ്ടി മരിക്കാന്‍ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്, സത്താർ പന്തല്ലൂർ പറഞ്ഞു.

സമസ്തയല്ലാതെ മറ്റൊരു പ്രസ്ഥാനത്തോടും യാതൊരുവിധ കൂറുമില്ല. തലയിരിക്കുമ്പോൾ വാലാടേണ്ടതില്ല എന്നും സാദിഖലി തങ്ങളെ ഉദ്ദേശിച്ച് വേദിയിൽ പറഞ്ഞു.

ജാമിയ നൂരിയ സമ്മേളനവുമായി ബന്ധപ്പെട്ട് വിലക്കപ്പെട്ട നേതാക്കളിലൊരാളാണ് സത്താര്‍ പന്തല്ലൂര്‍.