വടകര താലൂക്കിലെ ഒൻപത് പഞ്ചായത്തുകളിലെ വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെൻ്റ് സോൺ നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ചു. പുതിയ നിപ കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സയിൽ ഉള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 13-ന് കണ്ടെയ്ൻമെന്റ് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ വെല്ലുവിളികൾക്കും വിദ്യാലയങ്ങൾ അടയ്ക്കുമ്പോൾ കുട്ടികളുടെ പഠനം ആരാണ് പരിഗണിക്കുന്നത്
മഴയും പകർച്ച വ്യാധിയും പ്രകൃതി ദുരന്തങ്ങളും എല്ലാ ഉണ്ടായാൽ ആദ്യം അടച്ചു പൂട്ടുന്നത് വിദ്യാലയങ്ങൾ എന്നത് ട്രെൻഡ് ആയി മാറിയിരിക്കുന്നു. ഒരു പ്രശ്നവും ഇല്ലാത്ത മേഖലയിൽ പോലും വിദ്യാലയങ്ങൾ അടച്ച് ഉത്തരവിടും.
എന്നാൽ കുട്ടികളുടെ ഇങ്ങനെ മുടങ്ങിയ പഠനം എങ്ങിനെ വീണ്ടെടുക്കും എന്നത് ആരുടെയും ഉത്തരവാദിത്തം ആകുന്നില്ല. അധ്യാപകരും വിദ്യാർഥികളും ഒരേ പോലെ ആലസ്യത്തിലേക്ക് അമരുന്ന സാഹചര്യം സൃഷ്ടിച്ച് തത്ക്കാല രാഷ്ട്രീയ സാമൂഹിക സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷപെടുക എന്ന നിലപാടാണ് അധികാരികൾക്ക്.
ഒൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു എങ്കിലും പല വിദ്യാലയങ്ങളിലും ക്ലാസുകളിലും ഇത് ആരംഭിച്ചിട്ടില്ല. വിശേഷിച്ചും മുതിർന്ന ക്ലാസുകളിലെ കുട്ടികളെ പെട്ടെന്ന് ഓൺലൈൻ സംവിധാനത്തിന് മുന്നിലേക്ക് എത്തിക്കുക എളുപ്പമല്ല. അധ്യാപകരെയും അങ്ങിനെ തന്നെയാണ് പലപ്പോഴും.
പ്രവർത്തി ദിനങ്ങൾ പത്തു ദിവസം വർധിപ്പിക്കാൻ തീരുമാനിച്ചപ്പോൾ കേരളത്തിൽ വൻ ബഹളാണ് ഉയർന്നത്. രക്ഷിതാക്കൾ എന്ന വിഭാഗം സംഘടിതം ആല്ലാത്തതിനാലും അങ്ങിനെ സ്ഥിരം രക്ഷിതാക്കൾ എന്ന് ഒരു വിഭാഗം ഇല്ലാത്തതിനാലും ഇത്തരം കാര്യങ്ങളിൽ ഒരു പ്രതിരോധം രൂപപ്പെടുക സാധാരണമല്ല.
വലിയ സംഘടിത ശക്തി ഉപയോഗിച്ചാണ് അധ്യായന ദിനങ്ങൾ വർധിപ്പിക്കുന്നതിനെ എതിർത്ത് തോൽപ്പിച്ചത്. ഇതിന് വളരെ എളുപ്പം സർക്കാരും വഴങ്ങി. ഈ വർഷം ഒരാഴ്ചയിൽ അധികം മഴ അവധി നൽകിയ ഇനത്തിൽ നഷ്ടമായിട്ടുണ്ട്. പകരം ക്ലാസുകൾ ഫലഫ്രദമാവുന്നുണ്ടോ എന്നൊന്നും ആർക്കും അന്വേഷണമില്ല. പകരം ക്ലാസുകളോടുള്ള സമീപനം തന്നെ വ്യത്യസ്തമായിരിക്കും.
എങ്ങിനെയും പാഠ ഭാഗം ഉന്തിതള്ളി നീക്കുക എന്നത് ഒരു തലമുറയെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണ്. ഇത് പരിഗണിക്കാതെയാണ് അനിശ്ചിത കാലം പോലുള്ള ഉത്തരവുകൾ ഇറക്കുന്നത്. അവയിലെ ശരിതെറ്റുകൾ പരിശോധിക്കാതെ വലിയ വാർത്തകളായി മാത്രം മാറ്റുന്നതും.
കോഴിക്കോട് ജില്ലയിലെ രക്ഷിതാക്കൾ കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. പത്ത് ദിവസത്തിൽ അധികം അധ്യായനം കുട്ടികൾക്ക് നഷ്ടമാവുന്ന സാഹചര്യമാണ്. കേരളത്തിലെ വിദ്യാർഥികൾ വളരെ അധികം അഭിലാഷങ്ങളും ആഗ്രങ്ങളും പുലർത്തുന്ന തലമുറയാണ്. ഇപ്പോൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും അവർ ഒരു വ്യത്യാസവും ഇല്ലാതെ പഠനാവസരങ്ങൾ തേടുന്നുണ്ട്. അതിനുള്ള കടത്ത മത്സരവും നേരിടുന്നു. അതിന് തയാറെടുപ്പുകൾ ചെറുപ്പം മുതൽ തുടങ്ങുന്നു. ഇതൊന്നും പരിഗണിക്കാതെ ഉത്തരവുകളിൽ മാത്രം ഒതുക്കുന്ന സമീപനം രക്ഷിതാക്കളിൽ അമർഷത്തിന് കാരണമാവുകയാണ്.
വിദ്യാഭ്യാസത്തിന് രണ്ട് മന്ത്രിമാരുള്ള സംസ്ഥാനമാണ് കേരളം. ഇത്തരം അടിയന്തിര ഘട്ടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ബദൽ സംവിധാനങ്ങൾക്ക് സ്ഥിരം ഏർപ്പാട് ഉണ്ടാകേണ്ടതാണ്. ഇത് വിദ്യാഭ്യാസ വിദഗ്ധരും ആസൂത്രകരും ചേർന്ന് സമ്മർദ്ദങ്ങൾക്ക് വിധേയമാവാതെ രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ ചർച്ചകൾ ആവശ്യമാണെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.