പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയത് ലോക റെക്കോഡ് തകര്‍ത്താണ്.
രുദ്രാങ്ക്ഷ് ബാലാസാഹേബ് പാട്ടീല്‍, ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍ എന്നിവരടങ്ങുന്ന ടീമാണ് രാജ്യത്തിനായി ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം നേടിയത്.
ബാക്കു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ മാസം ചൈന സ്ഥാപിച്ച ലോക റെക്കോര്‍ഡ് സ്കോറിനേക്കാള്‍ 0.4 പോയിന്റിനാണ് ഇന്ത്യന്‍ ടീം തകര്‍ത്തത്. മൂവരും ചേര്‍ന്ന് 1893.7 പോയിന്റ് നേടി.
1893.7 പോയിന്റുമായി ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ 1890.1 പോയിന്റുമായി കൊറിയ വെള്ളിയും 1888.2 പോയിന്റുമായി ചൈന വെങ്കലവും നേടി. രുദ്രാങ്ക്ഷ്- 632.8, തോമര്‍- 631.6, ദിവ്യാന്‍ഷ് – 629.6 എന്നിങ്ങനെയാണ് പോയിന്റുകള്‍ സ്കോര്‍ ചെയ്തത്.
ചൈനയിൽ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇത്. ഇന്നലെ 10 മീറ്റർ എയർ റൈഫിൾസിൽ വെള്ളി മെഡൽ നേട്ടത്തോടെ ആയിരുന്നു ഇന്ത്യ മെഡൽവേട്ടയ്ക്ക് തുടക്കമിട്ടത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരുടെ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിൽ വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിൽ രമിത വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു.
പത്ത് മെഡലുകളുമായി ആവേശത്തിരയിൽ
ആദ്യ ദിനം അഞ്ച് മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ നേടിയത്. മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ഇന്നത്തെ ആദ്യ ഇനമായ എയർ റൈഫിൾസിൽ വെള്ളി നേട്ടത്തോടെ ആയിരുന്നു ഇന്ത്യയുടെ മെഡൽവേട്ടയ്ക്ക് തുടക്കമായത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരുടെ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിൽ വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിൽ രമിത വെങ്കല മെഡലും സ്വന്തമാക്കി.
ഇന്ത്യയുടെ മൂന്ന് മെഡലുകൾ തുഴച്ചിൽ വിഭാഗത്തിലാണ്. അര്ജുന് ലാല്‍ ജത്-അരവിന്ദ് സഖ്യം തുഴച്ചിലിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ നേടിത്തന്നു. പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍സ് സ്കള്‍സിൽ ഇന്ത്യയ്ക്ക് വെള്ളി മെഡലാണ് ലഭിച്ചത്. എട്ട് പേരടങ്ങുന്ന പുരുഷവിഭാഗം തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി. പുരുഷവിഭാഗം തുഴച്ചിൽ ടീം ഇനത്തില്‍ ഇന്ത്യയുടെ ബാബുലാല്‍ യാദവ്-ലേഖ് റാം സഖ്യം വെങ്കല മെഡലും സ്വന്തമാക്കി.
വനിതാ ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തകർത്ത് ഫൈനലിൽ കടന്ന ഇന്ത്യ മെഡൽ ഉറപ്പിച്ചു. നാളെ ശ്രീലങ്കയ്ക്കെതിരെയാണ് സ്വർണമെഡൽ പോരാട്ടം. ഫുട്ബോളിൽ പുരുഷ ടീം പ്രീക്വാർട്ടറിൽ കടന്നു. മ്യാൻമാറിനെതിരായ മത്സരം സമനിലയിൽ ആയോതെടെയാണ് ഇന്ത്യയുടെ നേട്ടം. എന്നാൽ വനിതാ ഫുട്ബോളിൽ തായ്ലാന്ഡിനോട് തോറ്റ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ നിന്ന് പുറത്തായി. ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ 16-0ത്തിന് തോൽപ്പിച്ച് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ഹോക്കി ടീമിന്റെ ഏറ്റവും ഉയർന്ന വിജയമാണിത്.


