കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ലോകകപ്പില്‍ ഫൈനലിന് യോഗ്യത നേടിയത്.
ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി നിര്‍ത്തി ഓസീസ് മറികടന്നു. ഇത് അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്കക്ക് ലോകകപ്പ് സെമിയില്‍ കാലിടറുന്നത്.
തുടക്കത്തില്‍ തകര്‍ത്തടിച്ച ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ഓസീസിന് മികച്ച തുടക്കമിട്ടു. എന്നാല്‍ ടബ്രൈസ് ഷംസിയും കേശവ് മഹാരാജും പന്തെറിയാനെത്തിയതോടെ തകര്‍ന്നടിഞ്ഞ ഓസീസ് 137-5 ലേക്ക് വീണെങ്കിലും സ്റ്റീവ് സ്മിത്തും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് ഓസീസിനെ വിജയത്തിന് അടുത്തെത്തിച്ചു. വിജയത്തിനടുത്ത് സ്മിത്തും ഇംഗ്ലിസും മടങ്ങിയെങ്കിലും പതറാതെ പൊരുതിയ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും ചേര്‍ന്ന് ഓസീസിനെ വിജയവര കടത്തി.തുടക്കത്തില്‍ തകര്‍ത്തടിച്ച് 48 പന്തില്‍ 62 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്‍റെ ഇന്നിംഗ്സാണ് ഓസീസ് വിജയത്തില്‍ നിര്‍ണായകമായത്.
സ്കോര്‍ ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 47.2 ഓവറില്‍ 215-7.
20 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും ഫൈനലിൽ നേർക്കുനേർ വരുന്നത്. 2003 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങാനായിരുന്നു അന്ന് ഇന്ത്യയുടെ വിധി. സൗരവ് ഗാംഗുലിയും സച്ചിൻ ടെൻഡുൽക്കറും കളം നിറഞ്ഞുകളിച്ചെങ്കിലും തോറ്റ് മടങ്ങേണ്ടി വന്നു ഇന്ത്യയ്ക്ക്. ഇപ്പോഴിതാ സ്വന്തം മണ്ണിൽ കണക്ക് തീർക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ ഇന്ത്യയ്ക്ക്.
ഈ ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരമാണ് ഇന്ന് നടന്നത്. അഞ്ച് സെമി ഫൈനലുകളിലും ദക്ഷിണാഫ്രിക്കയ്ക്ക് കാലിടറുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ബാറ്റർമാരുടെ പിഴവാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഓസ്‌ട്രേലിയൻ ബൗളന്മാർക്ക് മികച്ച സ്വിംഗ് ആനുകൂല്യം ലഭിച്ചു. ഈ സ്വിംഗിനെ അതിജീവിക്കാൻ ദക്ഷിണാഫ്രിക്കയുടെ ബാറ്റർമാർക്ക് സാധിച്ചില്ല. നാല് വിക്കറ്റുകൾ അവർക്ക് തുടക്കത്തിൽ നഷ്ടമായി.
അതിന് ശേഷം അവരെ തിരിച്ചു കൊണ്ടു വന്നത് കില്ലർ മില്ലർ എന്നറിയപ്പെടുന്ന ഡേവിഡ് മില്ലറാണ്. ഡേവിഡ് മില്ലറുടേയും ഹെൻറിയുടേയും ഗംഭീര പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മാന്യമായ ടോട്ടൽ നൽകിയത്.
മറുപടി ബാറ്റിംഗിൽ ട്രാവിസ് ഹെഡും ഡേവിഡ് വാർണറുമാണ് ഓസ്‌ട്രേലിയയുടെ ചെയ്‌സിന് അടിത്തറയിട്ടത്. ട്രാവിസ് ഹെഡ് അർധ സെഞ്ചുറി നേടിയാണ് പുറത്തായത്.