ഏഷ്യാകപ്പ് കിരീടപ്പോരിൽ ലങ്കയ്‌ക്ക് നാണംകെട്ട തോൽവി. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 51 റൺസ് ഇന്ത്യ 6.1 ഓവറിൽ മറികടന്നു. സ്കോർ: ശ്രീലങ്ക- 50/10 (15.2). ഇന്ത്യ. 51/0 (6.1).
ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. ഏഴോവറിൽ ആറ് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് സിറാജാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് ഗംഭീര തുടക്കം ലഭിച്ചു. അധികം സമയം പാഴാക്കാതെ ഇന്ത്യ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഇന്ത്യ നേടുന്ന എട്ടാം കിരീടമാണിത്.
കളിയുടെ മൂന്നാം പന്തിൽ വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറയാണ് വിക്കറ്റ് നേട്ടത്തിന് തുടക്കമിട്ടത്. നാലാം ഓവറിൽ സിറാജ് ലങ്കയുടെ നാല് ബാറ്റർമാരെ കൂടാരം കയറ്റിയപ്പോൾ മത്സരം ഇന്ത്യക്ക് അനുകൂലമായി. ആറാം ഓവറിലും 11 ഓവറിലും സിറാജ് വീണ്ടും ഇന്ത്യയ്‌ക്കായി വിക്കറ്റ് നേട്ടം തുടർന്നു.
പതും നിസംഗ (4 പന്തിൽ 2), സധീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസിൽവ (2 പന്തിൽ 4), ക്യാപ്റ്റൻ ദസുൻ ശനക (0), കുശാൽ മെൻഡിസ് (34 പന്തിൽ 17) എന്നിവരാണ് സിറാജ് പുറത്താക്കിയത്. മൂന്ന് റൺസ് വിട്ടുകൊടുത്ത് ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് ഓവറിൽ വിജയം കൈവരിച്ചു. ഓപ്പണർമാരായ ശുഭ്‌മാൻ ഗിൽ 19 പന്തിൽ 27 റൺസും ഇഷാൻ കിഷൻ 18 പന്തിൽ 23 റൺസും നേടി.
ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

സിറാജ് മുഹമ്മദ് ക്രിക്കറ്റ് താരാപഥത്തിൽ
ഏകദിനത്തില്‍ ലങ്കയ്‌ക്കെതിരേ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സിറാജിന്റേത്. 1990-ല്‍ ഷാര്‍ജയില്‍ 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുന്‍ പാകിസ്താന്‍ താരം വഖാര്‍ യൂനിസിന്റെ റെക്കോഡാണ് സിറാജ് മറികടന്നത്. ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ മികച്ച ബൗളിങ് പ്രകടനവും ഇതോടെ സിറാജിന്റെ പേരിലായി. ഒരു ഏകദിന ഫൈനലിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കൂടിയാണിത്.
ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടക്കമിട്ട വിക്കറ്റ് വേട്ട നാലാം ഓവര്‍ മുതല്‍ സിറാജ് ഏറ്റെടുത്തു. നാലാം ഓവറിലെ ആദ്യ പന്തില്‍ പതും നിസ്സങ്ക (2), മൂന്നാം പന്തില്‍ സദീര സമരവിക്രമ (0), നാലാം പന്തില്‍ ചരിത് അസലങ്ക (0), ആറാം പന്തില്‍ ധനഞ്ജയ ഡിസില്‍വ (4) എന്നിങ്ങനെ ഓരോരുത്തരെയായി സിറാജ് ഡഗ്ഔട്ടിലേക്ക് മടക്കി. ഇതോടെ ഏകദിനത്തില്‍ ഒരു ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും സിറാജ് സ്വന്തമാക്കി.


