
ഹമാസ് നടത്തിയ അക്രമത്തിന് പിന്നാലെ ‘ഓപ്പറേഷൻ അയേൺ സ്വോർഡ്സ്’ എന്ന പേരിൽ ഇസ്രയേൽ തിരിച്ചടി തുടങ്ങി. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡസൻകണക്കിന് യുദ്ധവിമാനങ്ങൾ അയച്ചുവെന്ന് ഇസ്രയേൽ സൈന്യം എക്സിൽ കുറിച്ചു. ഇതോടെ ലോകം ഒരു യുദ്ധത്തിന് കൂടി സാക്ഷ്യം വഹിക്കയാണ്. കഴിഞ്ഞ് പത്ത് വർഷത്തിനിടെ ഏറ്റവും വലിയ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.
യുദ്ധത്തിൽ തന്റെ രാജ്യം ജയിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ പ്രസ്താവനയിലൂടെ പറഞ്ഞു. നമ്മുടെ രാജ്യം യുദ്ധം നേരിടുകയാണ്, അവസാനം വിജയം നമ്മുടേതായിരിക്കും. അക്രമം നടത്തിയ ശത്രു ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള വില ഇക്കാര്യത്തില്‍ നൽകേണ്ടിവരും, നെതന്യാഹു പറഞ്ഞു.

വടക്കൻ ഗാസ മുനമ്പിലെ ഇന്തോനേഷ്യൻ ആശുപത്രി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ പലസ്തീൻ അപലപിച്ചു. സംഭവത്തിൽ ഒരു ആശുപത്രി ജീവനക്കാരൻ കൊല്ലപ്പെട്ടു. തിരിച്ചടി ഭയന്ന് ഗാസയിലെ ഇസ്രയേലുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് പലസ്തീനികൾ പലായനം ചെയ്യുകയാണ്.

ഇസ്രായേലിന് ഉളളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റുകൾ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ആക്രമണത്തിൽ 22 പേര് മരിച്ചുവെന്നും നൂറിലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരം.




