സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേർക്കാൻ ഉപയോഗിച്ച കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന് ദല്ലാള്‍ നന്ദകുമാര്‍.
നന്ദകുമാര്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങിപോകാന്‍ പറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിനെ നന്ദകുമാർ നിഷേധിച്ചു. തന്നോട് പിണറായി കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു നന്ദകുമാറിൻ്റെ പത്ര സമ്മേളനത്തിലെ വാക്കുകൾ.
എം വി ഗോവിന്ദന്റെ യാത്ര ആരംഭിക്കുന്നതിന്റെ തലേദിവസം പരിപാടി ഒഴിവാക്കി ഇ പി ജയരാജന്‍ നന്ദകുമാറിൻ്റെ കുടുംബ ചടങ്ങില്‍ പങ്കെടുത്തത് മുൻപ് വിവാദമായിരുന്നു. കെ വി തോമസിന് ഒപ്പമായിരുന്നു പങ്കാളിയായത്.
നന്ദകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞത്
2011 മുതൽ 2016 വരെയുള്ള ഉമ്മൻചാണ്ടി സർക്കാർ തനിക്കെതിരെ രണ്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. രണ്ട് കേസുകളും സിബിഐ റഫർ ചെയ്ത ശേഷം അവസാനിപ്പിക്കുകയായിരുന്നു. സോളാര്‍ കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വി എസ് അച്യുതാനന്ദന്‍ തന്നോട് അവശ്യപ്പെട്ടിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ശരണ്യ മനോജിനെ ബന്ധപ്പെട്ടു. അദ്ദേഹം പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകള്‍ നല്‍കി. അത് ഞാന്‍ വിഎസിന് നല്‍കി. തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് ഞാന്‍ പിണറായിയുമായി ചര്‍ച്ച നടത്തിയത്. കടക്ക് പുറത്തെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.
അതിന് ശേഷമാണ് കത്ത് ഞാന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയത്. കത്തിനായി പരാതിക്കാരി 1.25 ലക്ഷം രൂപ കൈപ്പറ്റി. ശരണ്യമനോജിനൊപ്പമെത്തിയാണ് പരാതിക്കാരി പണം വാങ്ങിയത്. ബെന്നി ബെഹാനാനും തമ്പാനൂര്‍ രവിയും 50000 രൂപ നല്‍കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ നിര്‍ത്തി കഷ്ടപ്പെടുത്തി. അമ്മയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പണം എന്ന് പറഞ്ഞതുകൊണ്ടാണ് തുക കൈമാറിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല’ നന്ദകുമാര്‍ പറഞ്ഞു.

ദല്ലാള്‍ നന്ദകുമാര്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ദല്ലാള്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞത്. കേരള ഹൗസില്‍ പ്രാതല്‍ കഴിക്കുമ്പോഴാണ് നന്ദകുമാര്‍ എത്തിയതെന്നും ഇറങ്ങിപോകാന്‍ പറഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. സതീശന്‍ അങ്ങനെ പറയുമോയെന്ന് അറിയില്ല. വിജയന് അങ്ങനെ പറയാന്‍ മടിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
പിണറായി തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല. പിണറായി വിജയനെ കണ്ടത് എകെജി സെന്‍ററിന് മുന്നിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും ടി ജി നന്ദകുമാർ പറയുന്നു. ഗണേഷ് കുമാര്‍ തന്നോട് ശത്രുതാ മനോഭാവം ഉള്ളയാളാണെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ആയതിന് ശേഷം പിണറായി വിജയനെ നേരിട്ട് കണ്ടിട്ടില്ല. 2016 ജനുവരി മുതൽ പിണറായി വിജയനുമായി അകൽച്ചയില്ല’. പിണറായിയുമായി ഉള്ള പ്രശ്‌നം പരിഹരിച്ചത് ഇടനിലക്കാരാണെന്നും നന്ദകുമാർ പറഞ്ഞു.
‘ഉമ്മൻചാണ്ടി ശാരീരികമായി ഉപദ്രവിച്ചു എന്നാണ് 25 പേജുള്ള കത്തിൽ പറയുന്നത്. പരാതിക്കാരി ഉമ്മൻചാണ്ടിക്കെതിരെ എഴുതിയ കത്തിനെ പറ്റി വിശദമായി അന്വേഷിക്കാൻ വി എസ് അച്ചുതാനന്ദൻ നിർദേശം നൽകിയെന്നും നന്ദകുമാർ പറഞ്ഞു. കത്ത് പുറത്ത് വിട്ടത് ഉമ്മന്‍ചാണ്ടിയോടുള്ള വൈരാഗ്യത്തിന്‍റെ പുറത്താണ്. കത്ത് ലഭിച്ചത് ശരണ്യ മനോജ് വഴിയാണ്. യു.ഡി.എഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും കത്ത് പുറത്ത് വരാന്‍ താല്‍പര്യമുണ്ടായിരുന്നു. ‘ ടി.ജി നന്ദകുമാര്‍ പറഞ്ഞു.


