ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സയുടെ ആദ്യ ചന്ദ്ര ദൗത്യം ‘മൂണ്‍ സ്‌നൈപ്പര്‍’ ലാന്‍ഡര്‍ എച്ച് 2-എ റോക്കറ്റ് പുറപ്പെട്ടു. തെക്കന്‍ ജപ്പാനിലെ താനെഗഷിമയില്‍ നിന്ന് രാവിലെ 8.42 ന് ആയിരുന്നു വിക്ഷേപണം. സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ (സ്ലിം) എന്നാണ് ജപ്പാന്റെ ലാന്‍ഡറിന്റെ ഔദ്യോഗികമായ പേര്. നാല് മുതല്‍ ആറ് മാസം വരെ എടുക്കുന്ന യാത്രയ്‌ക്കൊടുവിലാണ് പേടകം ചന്ദ്രനിലെത്തുക.
ചന്ദ്ര ദൗത്യത്തിലെ സ്നൈപ്പർ
ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയും നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്ന് വികസിപ്പിച്ച പേടകമാണ് വിക്ഷേപിച്ചത്. ഇറങ്ങാന്‍ നിശ്ചയിച്ച സ്ഥലത്തിന്റെ ഏകദേശം 100 മീറ്റര്‍ പരിധിയില്‍ കൃത്യമായി ഇറക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്തത പേടകമാണ്. സാധാരണ പേടകങ്ങള്‍ നിശ്ചയിച്ച ഇടത്തില്‍ നിന്നും കിലോമീറ്ററുകളുടെ വ്യത്യാസത്തിലാണ് ഇറങ്ങാറ്. അതായത് ചന്ദ്ര ദൌത്യത്തിലെ ഷാർപ്പ് ഷൂട്ടറാണ് ഇത്. അതിനാലാണ് മൂൺ സ്നൈപ്പർ എന്ന് വിശേഷിപ്പിച്ചത്.
ളുപ്പം ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന സ്ഥലത്ത് ഇറങ്ങുകയല്ല ചെയ്യുന്നത്. ചന്ദ്രനില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗ്രഹത്തില്‍ എവിടെ വേണമെങ്കിലും പേടകം ഇറക്കാന്‍ സാധിക്കും. ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് പ്രതീക്ഷയാണ്. ഈ വർഷം നാല് തവണ വിവിധ ഘട്ടങ്ങളിലായി പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ജപ്പാൻ വിജയകരമായ വിക്ഷേപണം നടത്തുന്നത്.
ഗർത്തിനരികെ ചെങ്കുത്തായ ഭാഗത്ത് ഇറക്കം
200 കിലോഗ്രാം ആണ് സ്ലിം പേടകത്തിന്റെ ഭാരം. രണ്ട് പേലോഡുകളാണ് സ്ലിമ്മിലുള്ളത്. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മോഡ്യൂളിന് 1750 കിലോഗ്രാം ഭാരമുണ്ട്. ഷിയോലി എന്ന ഒരു ചെറിയ ഗര്‍ത്തത്തിനരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാന്‍ സ്ലിം പേടകം ഇറക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 15 ഡിഗ്രിയോളം ചെരിവുള്ളതാണ് ഈ പ്രദേശം. ഇങ്ങനെ ചെരിഞ്ഞ സ്ഥലത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന രീതി ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ് എന്ന് ജാക്സ പറഞ്ഞു.
റോക്കറ്റ് ഉപയോഗിച്ച് നേരിട്ട് ചന്ദ്രനിലേക്ക് പോവുന്നതിന് പകരം ചന്ദ്രയാന്‍ 3-നെ പോലെ വ്യത്യസ്തമായ സഞ്ചാരപഥമാണ് സ്ലിം തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍, ചന്ദ്രയാന്‍ 40 ദിവസം കൊണ്ട് ചന്ദ്രനില്‍ എത്തിയിരുന്നുവെങ്കില്‍ സ്ലിം നാല് മാസത്തോളം സമയമെടുത്താണ് ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തില്‍ എത്തുക. ഒരു മാസത്തോളം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചെലവഴിച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് പേടകം ലാന്‍ഡിങിന് ശ്രമിക്കുക.


