Friday, February 20, 2026

സംവിധായകൻ ജിയോ ബേബിയെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി

ഫാറൂഖ് കോളേജില്‍ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ചു വരുത്തിയ ശേഷം പരിപാടി റദ്ദാക്കി സംവിധായകന്‍ ജിയോ ബേബിയെ അപമാനിച്ച സംഭവത്തില്‍ മന്ത്രി ആര്‍. ബിന്ദു. ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ആര്‍.ബിന്ദു വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിലപാട് അറിയിച്ചത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ തന്നെ വിളിച്ചറിയിക്കുന്നതെന്ന് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. എന്തുകൊണ്ട് തന്നെ പരിപാടി റദ്ദാക്കിയെന്നതിനുള്ള ഉത്തരം തനിക്ക് കിട്ടണമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പരിപാടിയിൽ നിന്ന് സംവിധായകൻ ജിയോ ബേബിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് കോർഡിനേറ്ററായ അധ്യാപകൻ മൻസൂർ അലി പദവിയിൽ നിന്ന് രാജി വെച്ചിരുന്നു. അടുത്ത ദിവസം കോളജിൽ ഒരു ചടങ്ങിൽ എത്താൻ ഏറ്റിരുന്ന എഴുത്തുകാരി ഖദീജ മുംതസ് പരിപാടി റദ്ദാക്കിയാതായി പ്രഖ്യാപിച്ചിരുന്നു.

ജിയോ ബേബിക്ക് പിന്തുണയുമായി എസ്. എഫ്. ഐ. സംസ്ഥാന പ്രസിഡന്റ് പി. എം ആർഷോ രംഗത്ത് എത്തിയിരുന്നു. എസ് എഫ് ഐ നേതൃത്വം നൽകുന്ന മടപ്പള്ളി കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന മാച്ചിനാരി ഫെസ്റ്റിൽ ഡിസംബർ 8 ന് സംവിധായകൻ ജിയോ ബേബി പങ്കെടുക്കും എന്നുമറിയിച്ചു.

മമ്മൂട്ടി നായകനായുള്ള കാതൽ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ സിനിമകളുടെ സംവിധായകനാണ് ജിയോ ബേബി. ക്ഷണിക്കപ്പെട്ട വ്യക്തി സമൂഹത്തിൽ പ്രചരിപ്പിക്കുന്ന ആശയങ്ങളോടുള്ള ശക്തമായി വിയോജിപ്പ് ഉള്ളത് കൊണ്ടാണ് യൂണിയൻ പരിപാടിയുമായി സഹകരിക്കില്ലെന്നും പങ്കെടുക്കില്ലെന്നും അറിയിച്ചത്. ഈ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നായിരുന്നു യൂണിയൻ വിശദീകരണം.

നിലപാടുകളുടെ പേരിൽ നേരത്തെയും വേട്ട നേരിട്ട സംവിധായകൻ

ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ സിനിമ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വവർഗ്ഗാനുരാഗം ചർച്ച ചെയ്യുന്ന “സീക്രട്ട് മൈൻഡ്സ് ”  എന്ന ഹ്രസ്വചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ബാംഗ്ലൂരിലെ ക്വീർ എൽജിബിടി ഫിലിം ഫെസ്റ്റിവൽ, ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ ക്വീർ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ഇടങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. ഷോർട്ട് ഫിലിം വിവാദമായതിനെ തുടർന്ന് ജിയോ ബേബിയെയും മറ്റ് നാല് വിദ്യാർത്ഥികളെയും കോളേജിൽ നിന്ന് പുറത്താക്കി. ഈ അനുഭവത്തിന്റെ തുടർച്ചയാണ് ഇപ്പോൾ അദ്ദേഹം നേരിടേണ്ടി വന്ന വിവേചനം.

മന്ത്രി ആര്‍.ബിന്ദുവിന്റെ കുറിപ്പ്

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാല്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ശ്രീ ജിയോ ബേബിയുടെത്.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന സിനിമയിലൂടെ ഇന്ത്യന്‍ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്തു.ഇപ്പോള്‍ ”കാതല്‍” എന്ന സിനിമ ഈ സമൂഹത്തില്‍ ഒരു വിഭാഗം മനുഷ്യര്‍- സ്വവര്‍ഗ്ഗലൈംഗികആഭിമുഖ്യമുള്ളവര്‍ അനുഭവിക്കുന്ന ആന്തരികസംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും സമൂഹശ്രദ്ധയില്‍ കൊണ്ടുവരുന്നു. അവരും മനുഷ്യര്‍ ആണെന്ന് തിരിച്ചറിഞ്ഞ് അനുഭാവപൂര്‍ണ്ണം പെരുമാറേണ്ടുന്നതിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.

സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളേജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.പക്ഷേ, പിന്നീട് കോളേജ് യൂണിയന്‍ ഇടപെട്ട് പരിപാടി ക്യാന്‍സല്‍ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ജിയോ ബേബി ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും ശ്രീ ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...