തമിഴ് സിനിമാ രംഗത്തെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷനുമായി രജനികാന്ത് നായകനായ ജയിലർ ബോക്സോഫീസിൽ ചരിത്രം നേട്ടവുമായി മുന്നേറുന്നു. ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. ജയിലർ ആദ്യ ആഴ്ചയിൽ 375.40 കോടി രൂപ നേടിയെന്ന് സൺ പിക്ചേഴ്സ് അറിയിച്ചു.
ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ടോട്ടൽ ഗ്രോസ് കലക്‌ഷൻ 375.40 കോടിയാണ്. തമിഴ് സിനിമാ ചരിത്രത്തിലെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷനാണിതെന്നും സൺ പിക്ചേഴ്സ് അവകാശപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് മാത്രം നൂറുകോടിയിലധികം ചിത്രം നേടിയിട്ടുണ്ട്. ആന്ധ്രപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമായി 50 കോടിയിലധികം നേടിക്കഴിഞ്ഞു.
നെൽസൻ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന രജനി ചിത്രമാണ് ജയിലർ. വിനായകൻ്റെ വില്ലൻ വേഷം എങ്ങും ചർച്ചയായി തീർന്നു.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലർ’. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്.
അതിഥി താരമായി മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്‌റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ.


