വാര്‍ത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിൽ ഉണ്ടായ മൈക്ക് തര്‍ക്കത്തില്‍ കെ മുരളീധരന്‍ എംപിയുടെ ഒളിയമ്പ്. തനിക്ക് പക്വതയില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം. മറ്റുള്ളവരുടെ പക്വത താൻ അളക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ട സംഭവമാണിതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്കില്ലെന്നും വിശദമാക്കിക്കൊണ്ടാണ് കെ മുരളീധരൻ്റെ കമൻ്റ്. കെ സുധാകരനും വി.ഡി സതീശനും തമ്മിലുണ്ടായ മൈക്ക് വിവാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരുടെ പക്വത താന്‍ അളക്കുന്നില്ല, പക്വത കുറവ് തനിക്കാണെന്നാണ് ചിലരുടെ വിമര്‍ശനമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി പരിപാടിയില്‍ കെപിസിസി അദ്ധ്യക്ഷനും യുഡിഎഫ് പരിപാടിയില്‍ പ്രതിപക്ഷ നേതാവുമാണ് ആദ്യം സംസാരിക്കുകയെന്നും മുരളീധരന്‍ പ്രോട്ടോകാൾ വെളിപ്പെടുത്തി.
കോണ്‍ഗ്രസ് വിട്ടുപോയ അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ലെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേരളത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ ജയിച്ച് അനിൽ എംപിയോ എംഎൽഎയോ ആകില്ല. സഹായിച്ച വ്യക്തിയെയോ പ്രസ്ഥാനത്തെയോ പിന്നീടു തിരഞ്ഞുകൊത്തിയാൽ ഇഹലോകത്തു മാത്രമല്ല, പരലോകത്തും ഗതികിട്ടില്ലെന്നാണു അമ്മ തന്നെ അവനെ പഠിപ്പിച്ചത്. പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. എന്നാൽ രാജസ്ഥാൻ ചിന്തൻ ശിബിരിത്തിന്റെ പേരിൽ പാർട്ടി വിട്ടു എന്നതിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു.


