സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഈ സാഹചര്യത്തില്‍ യു.പി. മോഡല്‍ നിയമ പാലനം നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആലുവയില്‍ പീഡനത്തിന് ഇരയായി കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. യു.പി.യില്‍ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യംചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. യുപിയിൽ പൊലീസ് നേതൃത്വത്തിൽ കേസിൽ അകപ്പെട്ടവരെ വെടിവെച്ചും ഏററുമുട്ടൽ മാതൃകയിലും കൊലപെടുത്തുകയും ബുൾഡോസർ പ്രയോഗിക്കയും ചെയ്യുന്ന ആൾക്കൂട്ട നീതി അടുത്തകാലത്ത് ചർച്ചയായിരുന്നു.
വരുന്നവരെയും പോകുന്നവരെയും നിരീക്ഷിക്കാൻ സംവിധാനമില്ല
18 മണിക്കൂര്‍ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല എന്നത് ചെറിയ കാര്യമല്ല. അതിഥി തൊഴിലാളികളെക്കുറിച്ചും അവര്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും ശക്തമായ നിരീക്ഷണം ആവശ്യമുണ്ട്. ഇതിനായി പ്രത്യേക പൊലീസ് സംവിധാനം വേണം. സംസ്ഥാനത്തേക്ക് ആരെല്ലാം വരുന്നു, അവര്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് അന്വേഷിക്കാനുള്ള സംവിധാനം കേരളാ പൊലീസിനില്ല. കേരളത്തില്‍ നിരന്തരമായി ലോകത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. കേരളം നാണംകെട്ട് തലതാഴ്ത്തുകയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
അതിഥി തൊഴിലാളികൾ എന്നു പറയുന്നവർ എവിടെ നിന്ന് വരുന്നു, ചോദ്യവുമായി വി മുരളീധരനും
മുഖ്യമന്ത്രി അതിഥി തൊഴിലാളികള്‍ എന്നൊക്കെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹത്തിന് അറിയുമോ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ചോദിച്ചു. നാട്ടിലേക്ക് വരുന്ന അതിഥിയെക്കുറിച്ച് ഒരു ധാരണ വേണം.
അതിഥികൾ ഉൾപ്പെട്ട 159 കേസുകൾ
പ്രതി ഇപ്പോഴും ഏത് സംസ്ഥാനക്കാരനാണെന്ന് പോലീസിന് ഉറപ്പില്ല. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ 159 കുറ്റകൃത്യങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാണെന്ന് പറയുന്നു. ഈ അതിഥി ആരാണെന്ന് അറിയാൻ പോലീസിന് സംവിധാനമുണ്ടോ? ആലുവയിലെ തൊഴിലാളി ക്യാമ്പുകളിൽ പോലീസ് പരിശോധന നടത്തുന്നുണ്ടോ – മുരളീധരൻ ചോദിച്ചു.


