സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റിന് ഹരിയാണ സ്വദേശി നവീന്‍കുമാറിന് സസ്പെൻഷൻ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് നവീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കരിപ്പൂര്‍ വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്തിന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ നവീനും രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണ് കണ്ടെത്തല്‍. അറുപതോളം തവണയാണ് ഇവര്‍ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത്.
കസ്റ്റംസിൽ ആസകലം പടർന്ന അഴിമതിയോ
കരിപ്പൂർ വിമാനത്താവളത്തിൽ നിയമനം നേടാൻ വൻ കോഴയാണ് കസ്റ്റംസിന് അകത്ത് തന്നെ നടക്കുന്നത്. അങ്ങിനെ നോക്കുമ്പോൾ അഴിമതിക്ക് വേണ്ടിയാണ് നിയമനം എന്ന അനുമതിയാണ് കാശ് വാങ്ങി നൽകുന്നത്. ഇത് അടുത്ത കാലത്ത് ഒന്നും ആരംഭിച്ചതുമല്ല. പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സർവ്വീസ് കൂടുതലുള്ള വിമാനത്താവളങ്ങളിൽ എല്ലാം പോസ്റ്റിങ് വിലയേറിയതാണ്.
കൃത്യമായി അന്വേഷിച്ചാൽ ഈ കണ്ണി പൊട്ടിക്കാവുന്നതേയുള്ളൂ. പക്ഷെ ആരാണ് ഇതിന് തയാറാവുക എന്ന ചോദ്യം ബാക്കിയാവുന്നു.
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ചാര്‍ട്ട് സ്വര്‍ണക്കടത്ത് സംഘത്തിന് കൈമാറിയത് നവീന്‍ ആണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. കള്ളക്കടത്ത് സംഘങ്ങളില്‍നിന്ന് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ പോലീസിനു കിട്ടിയതായി സൂചനയുണ്ട്. ചില ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു. പരിശോധന വൈകീട്ട് മൂന്നുവരെനീണ്ടു. കള്ളക്കടത്തില്‍ ഉള്‍പ്പെട്ട രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പോലീസ് ഇയാളില്‍നിന്ന് തേടുന്നത്. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസും കൊണ്ടോട്ടി സ്റ്റേഷനില്‍ നേരിട്ടെത്തി അന്വേഷണപുരോഗതി വിലയിരുത്തിയിരുന്നു.
പോലീസ് തേടുന്ന സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനു പുറമെ മറ്റൊരു ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനും കള്ളക്കടത്തില്‍ പങ്കുള്ളതായാണ് നിഗമനം. ഇവര്‍ രണ്ടുപേരും നേരത്തെ തന്നെ സംശയത്തിന്റെ നിഴലിലുള്ളവരാണ്.
കള്ളക്കടത്തുകാര്‍ക്കിടയില്‍ സുവര്‍ണ ഇടനാഴി എന്ന് അറിയപ്പെടുന്ന കൊച്ചി- മുംബൈ തീരദേശവഴിയില്‍ സുപ്രധാന സ്ഥാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തിനുള്ളത്. കസ്റ്റംസിന്റെ ഉള്ളില്‍നിന്നുതന്നെ കള്ളക്കടത്തു സംഘങ്ങള്‍ക്ക് സഹായം ലഭിക്കുന്നു എന്നതാണ് ഇത്തരക്കാര്‍ക്ക് കരിപ്പൂര്‍ പ്രിയങ്കരമാകാന്‍ കാരണം.
ലക്ഷങ്ങള്‍ കോഴനല്‍കിയാണ് കസ്റ്റംസ് ജീവനക്കാരില്‍ പലരും കരിപ്പൂരില്‍ നിയമനം നേടിയെടുക്കുന്നത്. ഈ സാഹചര്യം ഉപയോഗിച്ചാണ് കള്ളക്കടത്തുകാര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വലയിലാക്കിയത്. വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരെയും ഇവർ പ്രലേഭിപ്പിച്ച് വലയിലാക്കുന്നു. ഇവരിലൂടെയാണ് കള്ളക്കടത്ത് മാഫിയ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുന്നത്.
വിമാനത്താവളത്തില്‍ കസ്റ്റംസ് ജീവനക്കാര്‍ പ്രതികളായ അഞ്ചു കേസുകളിലും താത്കാലിക ജീവനക്കാരെ ഇവർ അഴിമതിക്ക് ഉപയോഗപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഉന്നതർ തന്നെ നേതൃത്വം നൽകുന്നു എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന ചിത്രം.


