കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷനെ ഇ.ഡി.അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
നേരത്തെ, ചോദ്യംചെയ്യലിനിടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് അരവിന്ദാക്ഷന്‍ പരാതി നല്‍കിയിരുന്നു. ഈ കേസിൽ പൊലീസ് ഇ ഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.
ബാങ്ക് തട്ടിപ്പിൽ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് അരവിന്ദാക്ഷൻ. വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്.
കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷന്‍. മുന്‍ മന്ത്രിയും എംഎല്‍എയമായ എ.സി.മൊയ്തീന്‍, സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണന്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യംചെയ്തിരുന്നു.കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അരവിന്ദാക്ഷന്‍ എ.സി.മൊയ്തീനുമായി അടുത്ത ബന്ധമുള്ള നേതാവാണ്.
വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ അരവിന്ദാക്ഷൻ ഇപ്പോൾ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്.


