പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സൗഹാർദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.
പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷ ഈ ആഘോഷവേളയിൽ പങ്കുവയ്‌ക്കാം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്.
ഐക്യബോധത്തോടെ മെച്ചപ്പെട്ട സമൂഹത്തിലേക്ക്
കൂടുതൽ മെച്ചപ്പെട്ട സമൂഹത്തെ വാർത്തെടുക്കാനുള്ള മുന്നേറ്റങ്ങളിൽ അണിനിരന്നുമാത്രമേ വിദ്വേഷ പ്രചാരണങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ബദൽ നയങ്ങളാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തെ വേറിട്ട് നിർത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റിടങ്ങളിൽ നഗരം കേന്ദ്രീകരിച്ച് മാത്രം വികസനം നടക്കുമ്പോൾ ഗ്രാമ –- നഗര വ്യത്യാസമില്ലാതെ സർവതലസ്പർശിയായ വികസനമാണ് കേരളത്തിലേത്.
എല്ലാവിഭാഗത്തിൽപ്പെട്ടവർക്കും വികസനത്തിന്റെ സ്വാദ് നുണയാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവൽ സമാപനം ധർമശാലയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ദാരിദ്ര്യം ഇല്ലാതാക്കുക
രാജ്യത്ത് അതിസമ്പന്നർക്ക് മാത്രമാണ് സന്തോഷത്തോടെ ജീവിക്കാനാവുന്നത്. പട്ടിണി കിടക്കുന്ന മനുഷ്യന് സന്തോഷം അനുഭവിക്കാനാവില്ല. ദാരിദ്ര്യത്തിന്റെ പട്ടികയിൽ 2013 ൽ 55ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2023 ആവുമ്പോഴേക്കും 107ാം സ്ഥാനത്തേക്ക് മാറുന്നുവെന്നാൽ ദാരിദ്ര്യം കൂടുന്നുവെന്നാണ് അർഥം. അതി ദരിദ്രാവസ്ഥ തുടച്ചുനീക്കാൻ കേരളം നടപ്പാക്കിയ പദ്ധതി ഫലപ്രദമാണെന്ന് വിലയിരുത്തൽ വന്നുകഴിഞ്ഞു.
പദ്ധതി നടപ്പാക്കി ഒരു വർഷം പിന്നിടുമ്പോൾ പകുതിയോളം പേർ ദാരിദ്ര്യമുക്തരായി. 2025 ആവുമ്പോഴേക്കും അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും.
ഈ വർഷത്തെ അവസാന ദിവസത്തിൽ മനുഷ്യരുടെ സന്തോഷത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ലോകത്ത് അതിക്രൂരമായി വേട്ടയാടപ്പെട്ട മനുഷ്യരെ നാം ഓർക്കണം. പലസ്തീനിൽ ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള മനുഷ്യരാണ് കൊല ചെയ്യപ്പെട്ടത്.
മണിപ്പുരിൽ നിരവധി മനുഷ്യർ വംശഹത്യക്കിരയായി. രണ്ട് സംഭവങ്ങളിലും ഇന്ത്യ സ്വീകരിച്ച സങ്കുചിത വർഗീയ നിലപാടിനെതിരെ ലോകത്താകമാനം പ്രതിഷേധമുയർന്നു. ജനതയുടെ സമാധാനവും സന്തോഷവുമുള്ള ജീവിതം ഉറപ്പാക്കാൻ ഭരണ സംവിധാനത്തിന് ഉത്തരവാദിത്വമുണ്ട്–- അദ്ദേഹം പറഞ്ഞു.