ഏറ്റവും കുറഞ്ഞ ദിവസ വേതനം ലഭിക്കുന്നത് മധ്യപ്രദേശിലും ഗുജറാത്തിലുമാണെന്ന് 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ശരാശരിയേക്കാൾ ഏറ്റവും കുറഞ്ഞ ദിവസ വേതനമാണ് മധ്യപ്രദേശിലെ കർഷകത്തൊഴിലാളികൾക്ക് ലഭിക്കുന്നതെന്നാണ് ആർ ബി ഐ ഡാറ്റ വ്യക്തമാക്കുന്നത്.
കണക്കുകൾ പ്രകാരം ദേശീയ ശരാശരിയേക്കാൾ 116.5 രൂപ കുറവാണ് മധ്യപ്രദേശിലും 103.8 രൂപ കുറവാണ് ഗുജറാത്തിലും ഗ്രാമീണ മേഖലയിലെ കർഷകത്തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇതേസമയം കേരളത്തിലിത് ദേശീയ ശരാശരിയേക്കാൾ 418.6 രൂപ കൂടുതലാണ് ഗ്രാമീണ മേഖലയിലെ കർഷകത്തൊഴിലാളിക്ക് ലഭിക്കുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സമാഹരിച്ച കണക്കുകൾ പ്രകാരം, മധ്യപ്രദേശിലെ, ഗ്രാമീണ മേഖലയിലെ പുരുഷ കർഷകത്തൊഴിലാളികൾക്ക് ദിവസ വേതനം വെറും 229.2 രൂപയും, മാതൃകാ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന ഗുജറാത്തിൽ ഇത് വെറും 241.9 രൂപയുമാണ്. ഈ വർഷത്തെ ദേശീയ ശരാശരി 345.7 രൂപയായിരുന്നു.
ഒരു ഗ്രാമീണ കർഷകത്തൊഴിലാളിക്ക് മധ്യപ്രദേശിൽ മാസത്തിൽ 25 ദിവസം ജോലി ലഭിച്ചാൽ, അയാളുടെ പ്രതിമാസ വരുമാനം ഏകദേശം 5,730 രൂപയായിരിക്കും, ഇത് നാലോ അഞ്ചോ പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ വീട്ടുചെലവിന് പര്യാപ്തമാകില്ല. സംസ്ഥാനങ്ങളിൽ ഒരാൾക്ക് ഏറ്റവും ഉയർന്ന വേതനം-764.3 രൂപ- നൽകുന്ന കേരളത്തിലെ ഒരു ഗ്രാമീണ കർഷക തൊഴിലാളിക്ക് ഒരു മാസത്തിൽ 25 ദിവസത്തെ ജോലിക്ക് ശരാശരി 19,107 രൂപ ലഭിക്കുന്നു. ഗുജറാത്തിലാണെങ്കിൽ, ഒരു കർഷകത്തൊഴിലാളിയുടെ പ്രതിമാസ വേതനം ഏകദേശം 6,047 രൂപയായിരിക്കും.

റേറ്റിങ് സ്ഥാപനമായ ക്രിസിലിന്റെ കണക്കുകൂട്ടൽ പ്രകാരം, ഈ വർഷം സെപ്തംബറില് ഒരു വെജിറ്റേറിയൻ താലിക്ക് 27.9 രൂപയും നോൺ വെജിറ്റേറിയൻ താലിക്ക് 61.4 രൂപയുമാണ് വില. ഇതിനർത്ഥം അഞ്ചംഗ കുടുംബത്തിന് വെജ് താലി ഭക്ഷണത്തിന് 140 രൂപയോ പ്രതിമാസം 8,400 രൂപയോ നൽകേണ്ടിവരും.
2021-22 സാമ്പത്തിക വർഷം ഗ്രാമീണ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മോശമായപ്പോൾ, കോവിഡ് മഹാമാരി തൊഴിലുകളിലും വരുമാന നിലവാരത്തിലും ബാധിച്ചപ്പോൾ, ഉയർന്ന പണപ്പെരുപ്പവും പലിശനിരക്കും 2022-23 സാമ്പത്തിക വർഷത്തിൽ ഗ്രാമീണ മേഖലയെ സാരമായി ബാധിച്ചു.
കുറഞ്ഞ വേതനം ലഭിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ, ഉത്തർപ്രദേശിലെ ഗ്രാമീണ കർഷക തൊഴിലാളികൾക്ക് 2021-22 ൽ ശരാശരി 309.3 രൂപയും ഒഡീഷയ്ക്ക് 285.1 രൂപയും പ്രതിദിന വേതനം. ഏറ്റവും വ്യാവസായികവൽക്കരിക്കപ്പെട്ട സംസ്ഥാനമെന്ന് അഭിമാനിക്കുന്ന മഹാരാഷ്ട്രയിലെ പുരുഷ കർഷക തൊഴിലാളികൾക്ക് പ്രതിദിനം 303.5 രൂപ മാത്രമാണ് ലഭിച്ചത്.
കുറഞ്ഞ വേതനം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകത്തൊഴിലാളികളെ കേരളത്തിലെ ഉയർന്ന വേതനം ആകർഷിക്കുന്നു. അതുകൊണ്ട് തന്നെ ആ സംസ്ഥാനങ്ങളിൽ നിന്നുള്ള 25 ലക്ഷത്തോളം തൊഴിലാളികളാണ് കേരളത്തിലിപ്പോൾ ജോലി ചെയ്യുന്നതെന്ന് കണക്കുകൾ പറയുന്നു.
ജമ്മു കശ്മീരിൽ (ജെ&കെ) കർഷകത്തൊഴിലാളികൾക്ക് ഒരാൾക്ക് ശരാശരി 550.4 രൂപയും ഹിമാചൽ പ്രദേശിന് 473.3 രൂപയും തമിഴ്നാട്ടിൽ 470 രൂപയുമാണ് ലഭിക്കുന്നത്.
ആർബിഐ കണക്കുകൾ പ്രകാരം, പുരുഷ കർഷകേതര തൊഴിലാളികളുടെ കാര്യത്തിൽ, ഏറ്റവും കുറഞ്ഞ വേതനം മധ്യപ്രദേശിലാണ്. ശരാശരി വേതനം 246.3 രൂപയും ഗുജറാത്ത് തൊഴിലാളികൾക്ക് 273.1 രൂപയും ത്രിപുരയില് 280.6 രൂപയുമാണ് ലഭിച്ചത് – ഇവയെല്ലാം ദേശീയ ശരാശരിയായ 348 രൂപയേക്കാൾ താഴെയാണ്. മറുവശത്ത്, കർഷകേതര തൊഴിലാളികളുടെ ദിവസ വേതനത്തിൽ ഒരാൾക്ക് 696.6 രൂപയുമായി കേരളം വീണ്ടും മുന്നിലാണ്. 2023 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ജമ്മുകശ്മീർ 517.9 രൂപയുമായി രണ്ടാം സ്ഥാനത്തും തമിഴ്നാട് 481.5 രൂപയും ഹരിയാന 451 രൂപയുമായി തൊട്ടുപിന്നിലുമുണ്ട്.
ഗ്രാമീണ പുരുഷ നിർമ്മാണ തൊഴിലാളികളുടെ കാര്യത്തിൽ ഗുജറാത്തും മധ്യപ്രദേശും ദേശീയ ശരാശരിയായ 393.3 രൂപയ്ക്ക് താഴെയാണ്. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഗുജറാത്ത് ഗ്രാമീണ നിർമാണ തൊഴിലാളികൾക്ക് ശരാശരി 323.2 രൂപയും മധ്യപ്രദേശിൽ 278.7 രൂപയും ത്രിപുരയിൽ 286.1 രൂപയും പ്രതിദിന വേതനം ലഭിച്ചു.
ഗ്രാമീണ നിർമ്മാണ തൊഴിലാളികളുടെ പ്രതിദിന വേതനം കേരളത്തിൽ 852.5 രൂപയും ജമ്മു കശ്മീരിൽ 534.5 രൂപയും തമിഴ്നാട്ടിൽ 500.9 രൂപയും ഹിമാചൽ പ്രദേശിൽ 498.3 രൂപയുമാണ്.


